ആരെയാണ് മോദി പാരസൈറ്റ് എന്ന് വിളിക്കുന്നത്? അന്നം തരുന്ന കര്‍ഷകരെ: ഹര്‍സിമ്രത് കൗർ ബാദല്‍

സർക്കാർ കണ്ണും കാതും അടച്ചുവെച്ചിരിക്കുകയാണെന്ന് മോദി മന്ത്രിസഭയിലെ മുന്‍ മന്ത്രി

Update: 2021-02-10 09:21 GMT

കര്‍ഷകരോടുള്ള കേന്ദ്ര സര്‍ക്കാരിന്‍റെ സമീപനത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മോദി മന്ത്രിസഭയില്‍ മന്ത്രിയായിരുന്ന ഹര്‍സിമ്രത് കൌര്‍ ബാദല്‍. കർഷകർ ഡൽഹി അതിർത്തികളില്‍ അതിശൈത്യം പോലും വകവെക്കാതെ സമരത്തിലാണ്. എന്നാൽ സർക്കാർ കണ്ണും കാതും അടച്ചുവെച്ചിരിക്കുകയാണെന്ന് അകാലി ദൾ എംപി ഹര്‍സിമ്രത് ബാദല്‍ ചൂണ്ടിക്കാട്ടി. ലേക്സഭയിലാണ് ഹര്‍സിമ്രതിന്‍റെ വിമര്‍ശനം.

ഭരണഘടനാ ദിനത്തില്‍ നിരായുധരായ കര്‍ഷകര്‍ക്ക് നേരെ കണ്ണീര്‍വാതകവും ലാത്തിചാര്‍ജും നടത്തി. കർഷകർ എ.കെ 47 അല്ല ഉത്പാദിപ്പിക്കുന്നത്. സാധ്യമായ എല്ലാ വിധത്തിലും അവരെ സർക്കാർ അപകീർത്തിപ്പെടുത്തുകയും അപമാനിക്കുകയും ചെയ്യുന്നു. മോദി മുഖ്യമന്ത്രിയായിരുന്നപ്പോൾ കർഷകര്‍ക്ക് താങ്ങുവില നല്‍കാന്‍ ആഗ്രഹിച്ചിരുന്നുവെങ്കിലും ഇപ്പോൾ 360 ഡിഗ്രി തിരിഞ്ഞിരിക്കുകയാണ്. 150ലധികം കർഷകർ സമരത്തിനിടെ മരിച്ചിട്ടും മൻ കി ബാത്തിലോ രാഷ്ട്രപതി ഭവനിൽ നിന്നോ അവരെ കുറിച്ച് ഒരു വാക്ക് പോലുമില്ല. ആരെയാണ് പ്രധാനമന്ത്രി പരാന്ന ജീവികള്‍ എന്ന് വിളിച്ചത്? അന്നദാതാക്കളെ. ഭക്ഷണം മേശപ്പുറത്ത് എത്തിക്കുന്ന കർഷകരെ.
ഹര്‍സിമ്രത് കൗർ ബാദല്‍

Advertising
Advertising

നവംബർ 26ന് ഡല്‍ഹി അതിര്‍ത്തികളില്‍ സമരം തുടങ്ങിയപ്പോള്‍ മുതല്‍ മരിച്ച കര്‍ഷകരുടെ ചിത്രങ്ങള്‍ കാണിച്ചായിരുന്നു ഹര്‍സിമ്രതിന്‍റെ പ്രതികരണം. ആരെങ്കിലും സത്യം വിളിച്ചുപറഞ്ഞാല്‍ അവരെ ജയിലിലിടുകയാണെന്ന് സമരം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ അറസ്റ്റിലായ മാധ്യമപ്രവർത്തകരുടെ ചിത്രം കാണിച്ചുകൊണ്ട് ഹർസിമ്രത് ബാദൽ പറഞ്ഞു. അറസ്റ്റിന് ശേഷം ജാമ്യം പോലും നിഷേധിക്കപ്പെട്ട നൌദീപ് കൌര്‍ എന്ന സമൂഹ്യപ്രവര്‍ത്തകയുടെ ചിത്രവും ഹര്‍സിമ്രത് ലോക്സഭയില്‍ ഉയര്‍ത്തിക്കാട്ടി.

എന്‍ഡിഎ സഖ്യകക്ഷിയായിരുന്ന അകാലിദള്‍ കര്‍ഷക സമരത്തിന്‍റെ പശ്ചാത്തലത്തിലാണ് മുന്നണി വിട്ടത്. കര്‍ഷക സമരത്തെ പിന്തുണക്കുന്ന അകാലിദള്‍ രൂക്ഷമായ വിമര്‍ശനമാണ് മോദി സര്‍ക്കാരിനെതിരെ ഉയര്‍ത്തുന്നത്.

Tags:    

Similar News