അവനവനോട് മാത്രമേ ഇയാൾക്ക് സ്നേഹമുള്ളൂ എന്ന് തോന്നിയിട്ടുണ്ട്; വി.ടി ബൽറാമിന് വിമർശനവുമായി വി.ആർ അനൂപ്‌

കോൺഗ്രസ് പോലൊരു പാർട്ടിയിൽ നിന്ന് കൊണ്ട് സംവരണത്തിൻ്റേയും സാമൂഹിക നീതിയുടേയും ഒരു ഭാഷ വികസിപ്പിച്ചെടുത്തത് എല്ലാ കാലവും സ്മരിക്കപ്പെടും. അതൊക്കെ പറയുമ്പോഴും, സ്വന്തം സ്പേയ്സിൽ പറയുന്ന കാര്യങ്ങൾ നടപ്പിലാക്കാൻ ഉദാസീനൻ ആയിരുന്നു എന്ന പരാതി എനിക്ക് എപ്പോഴും ഉണ്ട്.

Update: 2021-05-03 08:52 GMT
Editor : André | By : Web Desk
Advertising

നിമയസഭാ തെരഞ്ഞെടുപ്പിലെ തോൽവിക്കു പിന്നാലെ മുൻ കോൺഗ്രസ് എം.എൽ.എ വി.ടി ബൽറാമിന് വിമർശനവുമായി രാജീവ് ഗാന്ധി സ്റ്റഡി സർക്കിൾ സ്റ്റേറ്റ് ഇൻചാർജ് വി.ആർ അനൂപ്. പാർട്ടിക്കുള്ളിൽ ബൽറാമിന് മാത്രം ചെയ്യാൻ കഴിയുമായിരുന്ന, എന്നാൽ ചെയ്യാതെ പോയ കാര്യങ്ങളുണ്ടെന്നും, കോൺഗ്രസ് പോലൊരു പാർട്ടിയിൽ നിന്ന് കൊണ്ട് സംവരണത്തിൻ്റേയും സാമൂഹിക നീതിയുടേയും ഒരു ഭാഷ ബല്‍റാം വികസിപ്പിച്ചെടുത്തത് എല്ലാ കാലവും സ്മരിക്കപ്പെടുമെന്നും എന്നാല്‍ സ്വന്തം സ്പേയ്സിൽ പറയുന്ന കാര്യങ്ങൾ നടപ്പിലാക്കാൻ ഉദാസീനൻ ആയിരുന്നു എന്ന പരാതി തനിക്കുണ്ടെന്നും അനൂപ് ഫേസ്ബുക്കില്‍ കുറിച്ചു. അധികാരം ഇല്ലാത്ത ബൽറാമിനെതിരായ വിമർശനങ്ങൾ താൻ അവസാനിപ്പിക്കുകയാണെന്നും അനൂപ് പറയുന്നു.

പോസ്റ്റിന്റെ പൂർണരൂപം:

വി.ടി ബൽറാം വിലയിരുത്തപ്പെടേണ്ടത് വൈകാരികതകളില്ലാതെ സമഗ്രമായിട്ടാണ്.ഒരു ദശകത്തിനിടയിൽ ബൽറാം ചെയ്ത കുറേ കാര്യങ്ങളുണ്ട്. അതേ സമയം, പാർട്ടിക്കുള്ളിൽ ബൽറാമിന് മാത്രം ചെയ്യാൻ കഴിയുമായിരുന്ന, ബൽറാം ചെയ്യേണ്ടിയിരുന്ന, എന്നാൽ ബൽറാം ചെയ്യാതെ പോയ കാര്യങ്ങളും ഉണ്ട്.

കോൺഗ്രസ് പോലൊരു പാർട്ടിയിൽ നിന്ന് കൊണ്ട് സംവരണത്തിൻ്റേയും സാമൂഹിക നീതിയുടേയും ഒരു ഭാഷ വികസിപ്പിച്ചെടുത്തത്, എല്ലാ കാലവും സ്മരിക്കപ്പെടും. അതൊക്കെ പറയുമ്പോഴും, സ്വന്തം സ്പേയ്സിൽ പറയുന്ന കാര്യങ്ങൾ നടപ്പിലാക്കാൻ ഉദാസീനൻ ആയിരുന്നു എന്ന പരാതി എനിക്ക് എപ്പോഴും ഉണ്ട്. സംഘടനക്കകത്ത് സാമൂഹിക നീതിയെ ക്കുറിച്ച് സംസാരിക്കാൻ കഴിയുന്ന, അങ്ങനെ പറയുന്നവരെ ഉൾക്കൊള്ളുന്ന, ഒരു സംഘടനാ സംസ്കാരം ബൽറാമിനെപ്പോലെ ഒരാൾക്ക് മുന്നോട്ട് വെക്കാൻ കഴിഞ്ഞിരുന്നെങ്കിൽ, കോൺഗ്രസിൻ്റെ ചരിത്രം തന്നെ മറ്റൊന്നായേനെ, ബൽറാമിൻ്റേയും.

ഏറ്റവും അവസാനം കോൺഗ്രസിൻ്റെ ഇലക്ഷൻ കമ്മിറ്റിയിൽ കെ.സി വേണുഗോപാലിൻ്റെ പോലെ ഒരു ഉന്നതൻ്റെ നോമിനിയായി ഇരിക്കുമ്പോൾ, സ്ഥാനാർഥി നിർണയത്തിൽ സാമൂഹിക നീതി ഉറപ്പ് വരുത്താൻ ബൽറാം എന്ത് ചെയ്തു എന്നതായിരുന്നു, ഞാൻ ബൽറാമിനോട് വ്യക്തിപരമായി ഉന്നയിച്ച ഏറ്റവും അവസാനത്തെ വിമർശനം.കാലത്തിലെ സേതുവിനെ പ്പോലെ, കെ.ജി ശങ്കരപ്പിള്ള കവിത പോലെ അവനവനോട് മാത്രമേ ഇയാൾക്ക് സ്നേഹമുള്ളൂ എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. അത് നേരിട്ട് പറഞ്ഞിട്ടും ഉണ്ട്.

അധികാരം ഉണ്ടായിരുന്ന ബൽറാമിനെയാണ് ഇതു വരെ വിമർശിച്ചിരുന്നത്. അതിനാൽ തന്നെ ഇനി വിമർശനങ്ങൾ അവസാനിപ്പിക്കുന്നു. അധികാരം ഉള്ളത് പോലെ, അത് ഇല്ലാതിരിക്കുന്നതും ഒരു സാധ്യത ആണ് എന്ന് എൻ്റെ തന്നെ അനുഭവങ്ങളിൽ നിന്നുള്ള പാഠം. അധികാരമില്ലായ്മക്ക് മാത്രം തരാൻ കഴിയുന്ന ആഴത്തിലുള്ള ചില ബോധ്യങ്ങൾ ഉണ്ട്. അധികാരം ഇല്ലാതിരുന്ന ബൽറാമുമായിട്ട് തന്നെയാണ് ആഴത്തിലുള്ള ആത്മീയ ബന്ധം ഉണ്ടായിരുന്നത്.

ബൽറാമിനെപ്പറ്റി ഞാൻ എപ്പോഴും മനസ്സിൽ സൂക്ഷിക്കുന്ന വിഷ്വൽ ഫ്രെയിം കൂടി പങ്ക് വെച്ച് നിർത്തുകയാണ്. പണ്ട് കോട്ടയത്ത് KSU സംസ്ഥാന സമ്മേളനം കഴിഞ്ഞ് ബൽറാമിനോടൊപ്പം ട്രെയിനിൽ മടങ്ങുകയാണ്. ആ സമ്മേളനത്തിൽ പ്രസിഡണ്ട് സ്ഥാനം ബൽറാം ആഗ്രഹിച്ചിരുന്നു. പക്ഷേ, പി.സി വിഷ്ണുനാഥ് തന്നെ ഒരു ടേം കൂടി തുടർന്നു. നിരാശയനായി തിരിച്ച് പോരുമ്പോൾ, ഇനി എന്ത് ചെയ്യണം എന്ന് ചോദിക്കാനായിട്ടാണ് ട്രെയിനിൽ വെച്ച് സുധീരനെ വിളിക്കുന്നത്. സുധീരൻ ഫോണെടുക്കുന്നില്ല.  ഇവരൊന്നും ആരെയും സഹായിക്കില്ലാ" എന്ന് പറഞ്ഞ ബൽറാം പിന്നെ തീരുമാനം പ്രഖ്യാപിച്ചു " ഞാൻ നിർത്താൻ പോവാണ് ". പിറ്റേദിവസം തന്നെ ,കാലത്ത് വിളിച്ച് ചോദിച്ചു "നിർത്തിയോ? അങ്ങേ തലക്കൽ നിന്നുള്ള മറുപടി: " അങ്ങനെ നിർത്താൻ പറ്റോ". അതെ, ബൽറാം നിർത്തിയില്ലാ.ബൽറാം നിർത്തില്ലാ, ബൽറാം തുടരും...

Tags:    

Editor - André

contributor

By - Web Desk

contributor

Similar News