ഓലമേഞ്ഞ വീട്ടിൽ നിന്നൊരു എംഎൽഎ സ്ഥാനാർഥി
49 വയസുള്ള മാരിമുത്തു 1994 മുതൽ രാഷ്ട്രീയത്തിലുണ്ട്.
സ്ഥാനാർഥികളുടെ സ്വത്തുവിവരങ്ങൾ പുറത്തുവരുമ്പോൾ ആഡംബര കാറുകളും വലിയ വീടും ഭൂസ്വത്തും കനപ്പെട്ട ബാങ്ക് ബാലൻസുമുള്ള കാലത്താണ് ഓലമേഞ്ഞ വീട്ടിൽ നിന്നൊരു എംഎൽഎ സ്ഥാനാർഥി വരുന്നത്.
തമിഴ്‌നാട്ടിലെ തിരുവരൂർ ജില്ലയിലെ തിരുത്തിറൈപൂണ്ടി നിയോജക മണ്ഡലത്തിലേക്ക് മത്സരിക്കുന്ന സിപിഐ സ്ഥാനാർഥി കെ. മാരിമുത്തുവാണ് ആ വ്യക്തി. 49 വയസുള്ള മാരിമുത്തു 1994 മുതൽ രാഷ്ട്രീയത്തിലുണ്ട്. കടുവക്കുടി എന്നൊരു കാർഷിക ഗ്രാമമാണ് അദ്ദേഹത്തിന്‍റെ സ്വദേശം.. പൊതുപ്രവർത്തനം കൊണ്ട് യാതൊന്നും നേടാൻ ശ്രമിക്കാത്ത മാരിമുത്തുവിന്റെ കടുവക്കുടിയിലെ വീടിന്റെ മേൽക്കൂര കഴിഞ്ഞ ഗജ ചുഴലിക്കാറ്റിൽ തകർന്നിരുന്നു. അതിന്‍റെ അറ്റകുറ്റപണി പോലും ചെയ്യാനാകാതെ ടാർപോളിൻ ഷീറ്റ് വലിച്ചുകെട്ടിയിരിക്കുകയാണ്. ജയസുധയെന്ന മാരിമുത്തുവിന്‍റെ ഭാര്യയ്ക്ക് താൻ എവിടേക്കാണ് മത്സരിക്കുന്നു എന്നത് പോലും അറിയില്ലെന്ന് മാരിമുത്തു പറഞ്ഞു.
പാർട്ടി പ്രവർത്തനത്തെ ഒരു തൊഴിലായി സ്വീകരിക്കാത്ത മാരിമുത്തു അഞ്ചു മക്കളുള്ള തന്റെ കുടുംബത്തെ പോറ്റാൻ വയലിൽ പണിയെടുത്താണ് ജീവിക്കുന്നത്.
കഴിഞ്ഞ 13 വർഷമായി സിപിഐ കോട്ടൂർ യൂണിയൻ സെക്രട്ടറിയായ മാരിമുത്തുവിന് പൊതുപ്രവർത്തനം കഴിഞ്ഞു വളരെ കുറച്ചു സമയം മാത്രമാണ് കുടുംബത്തിന് വേണ്ടി പണിയെടുക്കാൻ ലഭിക്കുന്നത്.
മാരിമുത്തു സ്ഥാനാർഥിയായതിൽ വള്ളരെ സന്തോഷത്തിലാണ് കടുവക്കുടി ഗ്രാമക്കാർ. ''മാരിമുത്തു എപ്പോഴും പൊതുജനങ്ങൾക്കു വേണ്ടിയാണ് പണിയെടുക്കുന്നത്. അതുകൊണ്ടു ത്‌ന്നെ അദ്ദേഹത്തെ ഞങ്ങൾക്കെല്ലാവർക്കും ഇഷ്ടടമാണ്'' ഗ്രാമവാസികൾ പറഞ്ഞു.
തന്റെ വീട് നന്നാക്കാൻ അടുത്തിടെ ഒരു എൻജിഒ നൽകിയ 50,000 രൂപ മാരിമുത്തു ഗ്രാമത്തിലെ മറ്റൊരു വീടിന് നൽകിയ അനുഭവവും ഗ്രാമവാസികൾക്ക് പറയാനുണ്ട്.
തിരുത്തിറൈപൂണ്ടി മണ്ഡലം ഒരു ഇടത് കോട്ടയായാണ് കണക്കിലാക്കുന്നത്. പക്ഷേ നിലവിലെ എംഎൽഎ ഡിഎംകെയിൽ നിന്നാണ്. ഇത്തവണ ഡിഎംകെയും സിപിഐയും ഒരു മുന്നണിയിലാണ്. തെരഞ്ഞെടുപ്പ് ചെലവിനുള്ള പണം എവിടെ നിന്ന് കിട്ടുമെന്ന് ചോദ്യത്തിന് മറുപടിയായി മാരിമുത്തു പറഞ്ഞത് പാർട്ടി നോക്കുമെന്നാണ്.
തെരഞ്ഞെടുപ്പിൽ ജയിച്ചാൽ ഗ്രാമത്തിന് വേണ്ടി കുറേയധികം കാര്യങ്ങൾ ചെയ്യാനാകുമെന്നാണ് മാരിമുത്തുവിന്റെ പ്രതീക്ഷ.
മാരിമുത്തുവിന്‍റെ സ്ഥാനാർഥിത്വം കേവലം ദാരിദ്രത്തെ വലുതാക്കി കാണിക്കുന്നതിനുള്ള മാർഗമല്ല. മറിച്ച് പാർശ്വവത്കരിക്കുന്നവർക്കും ശബ്ദമുയർത്താനുള്ള അവകാശമുള്ള നമ്മുടെ നാടിന്‍റെ ഉയർന്ന ജനാധിപത്യബോധത്തിന്‍റെ അടയാളമാണ്.