കോവിഡ്മൂലം ഖത്തറിൽ മരിച്ച മലയാളികളുടെ കുടുംബള്‍ക്ക് തണലായി ഖത്തര്‍ ഇന്‍കാസ്

ഇവരില്‍ വീടില്ലാത്തവര്‍ക്ക് വീട് വെച്ച് നല്‍കുക, സാമ്പത്തിക പ്രയാസങ്ങള്‍ തീര്‍ക്കുക തുടങ്ങി സഹായങ്ങളാണ് പദ്ധതിയിലൂടെ നടത്തുകയെന്ന് ഇന്‍കാസ് ഖത്തര്‍ പ്രസിഡന്‍റ് സമീര്‍ ഏറാമല അറിയിച്ചു

Update: 2020-07-24 20:36 GMT

കോവിഡ് മൂലം ഖത്തറിൽ മരണപ്പെട്ട മലയാളികളിൽ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരുടെ കുടുംബങ്ങളെ ഏറ്റെടുക്കുമെന്ന് ഖത്തര്‍ ഇന്‍കാസ്. ഇവരില്‍ വീടില്ലാത്തവര്‍ക്ക് വീട് വെച്ച് നല്‍കുക, സാമ്പത്തിക പ്രയാസങ്ങള്‍ തീര്‍ക്കുക തുടങ്ങി സഹായങ്ങളാണ് പദ്ധതിയിലൂടെ നടത്തുകയെന്ന് ഇന്‍കാസ് ഖത്തര്‍ പ്രസിഡന്‍റ് സമീര്‍ ഏറാമല അറിയിച്ചു. കൂടണയാൻ മാത്രമല്ല, കൂടണയുന്നതിനു മുമ്പ് ജീവിതം ഹോമിക്കപ്പെട്ട പ്രവാസികളുടെ ഉറ്റവർക്ക് കൈതാങ്ങാകാനും തയ്യാറാണ് എന്ന സന്ദേശവുമായാണ് ഇന്‍കാസ് ഖത്തര്‍ പുതിയ കോവിഡ് ദുരിതാശ്വാസ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. ഖത്തറില്‍ വെച്ച് കോവിഡ് രോഗബാധയെ തുടര്‍ന്ന് മരണപ്പെട്ട മലയാളികളില്‍ സാമ്പത്തിക പരാധീനതകള്‍ അനുഭവിക്കുന്നവരുടെ കുടുംബങ്ങളെ ഏറ്റെടുക്കുകയാണ് പദ്ധതിയിലൂടെ ചെയ്യുന്നത്.

Advertising
Advertising

തൃശ്ശൂർ ജില്ലയിലുള്ള മോഹനൻ, കണ്ണൂർ ജില്ലയിലുള്ള സിദ്ദീഖ് എന്നിവരുടെ പണി പൂർത്തിയാക്കാത്ത വീടുകൾ പണി പൂർത്തിയാക്കുന്നതിനു വേണ്ടി 5 ലക്ഷം രൂപ വീതം നല്‍കുന്നതിനോടൊപ്പം നിരവധി സാമ്പത്തിക പ്രയാസങ്ങളുമായി മരണമടഞ്ഞ കോഴിക്കോട് ജില്ലയിലെ കുന്നമ്മൽ രാജീവൻ എന്നയാളുടെ കടങ്ങൾ വീട്ടുവാൻ ആവശ്യമായ തുക കൂടി സംഘടന നല്‍കും.

പദ്ധതിയുമായി ബന്ധപ്പെട്ട തുടർ നടപടികൾ സമയബന്ധിതമായി തീർക്കാൻ ഇൻകാസ് ഖത്തർ പ്രവർത്തനങ്ങൾ ആരംഭിച്ചുവെന്നും സമീർ ഏറാമല അറിയിച്ചു. ഖത്തറില്‍ നിന്നും സൌജന്യ ചാര്‍ട്ടേര്‍ഡ് വിമാന സര്‍വീസുകള്‍, നിയന്ത്രണങ്ങളെ തുടര്‍ന്ന് കഷ്ടതയനുഭവിക്കുന്നവര്‍ക്കുള്ള ഭക്ഷണ വിതരണ പദ്ധതി തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങളാണ് കോവിഡ് ദുരിതാശ്വാസ പദ്ധതികളുടെ ഭാഗമായി ഇന്‍കാസ് ഖത്തറില്‍ നടത്തിയത്

Tags:    

Similar News