ഖത്തറില്‍ കോവിഡിന്‍റെ രണ്ടാം തരംഗത്തിനുള്ള സാധ്യത നിലവിലില്ലെന്ന് ആരോഗ്യമന്ത്രി

കോവിഡിനെതിരെ രാജ്യം നടത്തിയ മാതൃകാപരമായ ചെറുത്തുനില്‍പ്പ് വഴി രോഗവ്യാപനം നിയന്ത്രണ വിധേയമാക്കാനും സ്ഥിരത കൈവരിക്കാനും സാധിച്ചതായി ഖത്തര്‍ ആരോഗ്യമന്ത്രി ഹനാന്‍ മുഹമ്മദ് അല്‍ കുവാരി

Update: 2020-11-16 02:13 GMT

ഖത്തറില്‍ കോവിഡിന്‍റെ രണ്ടാം തരംഗത്തിനുള്ള സാധ്യത നിലവിലില്ലെന്ന് ആരോഗ്യ മന്ത്രി. രോഗവ്യാപനം നിയന്ത്രണവിധേയമാണെങ്കിലും ജനങ്ങള്‍ ജാഗ്രത തുടരണം‌. ദേശ ഭാഷാ വേര്‍തിരിവില്ലാതെ നല്‍കിയ മുന്തിയ പരിചരണം വഴി തൊണ്ണൂറ് ശതമാനം രോഗികളെയും രോഗമുക്തരാക്കി തിരിച്ചയക്കാന്‍ സാധിച്ചതായും ആരോഗ്യമന്ത്രി വ്യക്തമാക്കി

കോവിഡിനെതിരെ രാജ്യം നടത്തിയ മാതൃകാപരമായ ചെറുത്തുനില്‍പ്പ് വഴി രോഗവ്യാപനം നിയന്ത്രണ വിധേയമാക്കാനും സ്ഥിരത കൈവരിക്കാനും സാധിച്ചതായി ഖത്തര്‍ ആരോഗ്യമന്ത്രി ഹനാന്‍ മുഹമ്മദ് അല്‍ കുവാരി പറഞ്ഞു. നിലവില്‍ രോഗത്തിന്‍റെ രണ്ടാം തരംഗത്തിനുള്ള സാധ്യത കാണുന്നില്ല. എന്നാല്‍ ജാഗ്രത തുടരണമെന്നും ലോക ആരോഗ്യ നവീകരണ ഉച്ചകോടിയുടെ ഉദ്ഘാടന സെഷനില്‍ പങ്കെടുത്ത് സംസാരിക്കവെ ഹനാന്‍ മുഹമ്മദ് അല്‍ കുവാരി വ്യക്തമാക്കി.

Advertising
Advertising

നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതിന് ശേ‌ഷം കുടുംബങ്ങള്‍ ഒത്തുചേര്‍ന്നത് കാരണം രോഗികളുടെ എണ്ണം വീണ്ടും കൂടുന്ന ലക്ഷണം കാണിച്ചിരുന്നു. എന്നാല്‍ ഈ സാഹചര്യവും പെട്ടെന്ന് നിയന്ത്രണ വിധേയമാക്കാന്‍ രാജ്യത്തെ ആരോഗ്യപരിചരണ വിഭാഗത്തിന് കഴിഞ്ഞു.

Full View

ആഗോളാടിസ്ഥാനത്തില്‍ തന്നെ ലഭ്യമായ ഏറ്റവും മുന്തിയ ചികിത്സയാണ് രോഗികള്‍ക്ക് നല്‍കുന്നത്. ഇതാണ് മറ്റ് അറബ് രാജ്യങ്ങളെ അപേക്ഷിച്ച് രാജ്യത്ത് മരണ നിരക്ക് ഗണ്യമായി കുറയാന്‍ ഉപകരിച്ചത്. സ്വദേശിയെന്നോ വിദേശിയെന്നോ വേര്‍തിരിവില്ലാതെ എല്ലാവര്‍ക്കും സൌജന്യവും ഉന്നത നിലവാരത്തിലുള്ളതുമായ ചികിത്സയാണ് നല്‍കുന്നത്. രാജ്യത്തെ രോഗികളില്‍ വലിയൊരു ശതമാനവും യുവാക്കളായതും രോഗവ്യാപനം നിയന്ത്രണവിധേയമാക്കാന്‍ ഉപകരിച്ചു.

0.15 ശതമാനം മാത്രമാണ് കോവിഡ് മൂലമുള്ള മരണ നിരക്ക്. വിദഗ്ദ്ധരായ ഡോക്ടര്‍മാര്‍, നഴ്സുമാര്‍ മറ്റ് ജീവനക്കാര്‍ എന്നിവരടങ്ങിയ രാജ്യത്തിന്‍റെ ആരോഗ്യപരിചരണ സംവിധാനമാണ് ഈ വലിയ നേട്ടം സ്വന്തമാക്കാന്‍ രാജ്യത്തെ സഹായിച്ചതെന്നും ഹനാന്‍ മുഹമ്മദ് അല‍് കുവാരി പറഞ്ഞു. ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രോഗികളില്‍ 90 ശതമാനം പേരെയും ചികിത്സിച്ച് ഭേദമാക്കി ഡിസ്ചാര്‍ജ്ജ് ചെയ്യാനും സാധിച്ചു. കാര്യങ്ങള്‍ നിലവില്‍ നിയന്ത്രണവിധേയമാണെങ്കിലും ജനങ്ങള്‍ ജാഗ്രത കൈവിടരുതെന്നും മന്ത്രി ആവശ്യപ്പെട്ടു. രോഗപ്രതിരോധത്തിനായി വിവിധ വിഭാഗങ്ങള്‍ ആവിഷ്കരിച്ച് നടപ്പിലാക്കുന്ന സുരക്ഷാനടപടികളുമായി ജനങ്ങള്‍ പരമാവധി സഹകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

Tags:    

Similar News