മക്കയിൽ ഹറമിനോട് ചേർന്ന ആറ് മേഖലകളിൽ 24 മണിക്കൂറാക്കി കർഫ്യൂ ദീർഘിപ്പിച്ചു
കർഫ്യൂ കാലാവധി തീരുന്നത് വരെ ഈ സ്ഥിതി തുടരും. മക്കയിലെ അജ് യാദ്, മസാഫി, മിസ്ഫല, അൽ ഹുജൂൻ, നക്കാസ, ഹുസ് ബക്കർ, എന്നീ മേഖലകളാണ് അടച്ചത്.
മദീനയിൽ ഹറമിനോട് ചേർന്ന ആറു മേഖലകളിൽ കഴിഞ്ഞ ദിവസം മുഴുസമയ കർഫ്യൂ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിറകെയാണ് മക്കയിലും സമാനമായ രീതിയിൽ കർഫ്യൂ, 24 മണിക്കൂറാക്കി ദീർഘിപ്പിച്ചത്. മക്കയിലെ ഹറമിനോട് ചേര്‍ന്നുള്ള പ്രധാനപ്പെട്ട ആറ് മേഖലകളിലാണ് കഴിഞ്ഞ ദിവസം ഉച്ചക്ക് മൂന്ന് മണിമുതൽ ലോക്ക് ഡൌണ്‍ ചെയ്തത്.
കർഫ്യൂ കാലാവധി തീരുന്നത് വരെ ഈ സ്ഥിതി തുടരും. മക്കയിലെ അജ് യാദ്, മസാഫി, മിസ്ഫല, അൽ ഹുജൂൻ, നക്കാസ, ഹുസ് ബക്കർ, എന്നീ മേഖലകളാണ് അടച്ചത്. ഈ പ്രദേശങ്ങളിലുള്ളവർക്ക് അവിടം വിട്ട് പുറത്ത് പോകുവാൻ പാടില്ല. പുറത്ത് നിന്നുള്ളവർക്ക് അവിടേക്ക് പ്രവേശിക്കുന്നതിനും വിലക്കുണ്ട്. ഇവിടങ്ങളിലുള്ളവർ 14 ദിവസം വീടുകളിൽ നിരീക്ഷണത്തിൽ കഴിയണം. എന്നാൽ രാവിലെ ആറ് മുതല്‍ 3 മണി വരെ അവശ്യവസ്തുക്കള്‍ വാങ്ങാനായി പുറത്തിറങ്ങാൻ അനുവാദമുണ്ട്.
ഒപ്പം കർഫ്യൂവിൽ നേരത്തെ പ്രഖ്യാപിച്ചിരുന്ന ഇളവുകളും മാറ്റമില്ലാതെ തുടരും. ഇതിനിടെ, രാജ്യത്തുള്ള പൗരന്മാരും പ്രവാസികളുമായ മുഴുവനാളുകൾക്കും കോവിഡ്19 രോഗത്തിനുള്ള ചികിത്സ സൗജന്യമായി നൽകാൻ സൗദി ഭരണാധികാരി സൽമാൻ രാജാവ് ഉത്തരവിട്ടു. നിയമ ലംഘകരായ പ്രവാസികളാണ് ചികിത്സക്കെത്തുന്നതെങ്കിലും അത്തരം കാര്യങ്ങളൊന്നും പരിഗണിക്കാതെ ചികിത്സ നൽകണമെന്നാണ് നിർദ്ദേശം.