സൗദിയില്‍ നിത്യവരുമാനം നിലച്ചവര്‍ക്ക് കെ.എം.സി.സി.യുടെ ഭക്ഷ്യ വിതരണ സഹായം
സൗദിയില്‍ കോവിഡിനെ തുടര്‍ന്ന് നിത്യവരുമാനം നിലച്ചവര്‍ക്ക് രണ്ടാഴ്ചത്തേക്കുള്ള ആദ്യ ഘട്ട ഭക്ഷ്യ വിതരണത്തിന് കെ.എം.സി.സി തുടക്കം കുറിച്ചു. ഓരോ മേഖലയിലേയും അര്‍ഹരായവരെ കണ്ടെത്തിയാണ് പ്രതിദിനം ഇരുന്നൂറോളം കിറ്റുകള്‍ സൗദിയുടെ ഓരോ പ്രവിശ്യകളിലും വിതരണം ചെയ്യുന്നത്. സൗദി ഭരണകൂടം നിഷ്കര്‍ഷിക്കുന്ന പ്രതിരോധ നടപടി പൂര്‍ത്തിയാക്കിയാണ് വിതരണം.
കോവിഡ് പ്രതിസന്ധിയോടെ അവശ്യസേവനം ഒഴികെ മിക്ക വ്യാപാര കേന്ദ്രങ്ങളും സൗദിയില്‍ താല്‍ക്കാലികമായി നിര്‍ത്തി. ഇതോടെ സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്നവര്‍ക്കാണ് കെ.എം.സി.സിയുടെ സഹായം. ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റിക്ക് കീഴിൽ പ്രവർത്തിക്കുന്ന 73 ഏരിയ കമ്മിറ്റികള്‍ സഹായം വിതരണം ചെയ്തു തുടങ്ങി. രണ്ടാഴ്ചത്തേക്കുള്ള ഭക്ഷ്യ വസ്തുക്കളാണ് ഇവിടെ നല്‍കുന്നത്. മക്കയില്‍ ഒരാൾക്ക് ഒരു മാസം കഴിക്കാൻ ആവശ്യമായ ഭക്ഷണങ്ങളും നല്‍കി. ബുറൈദയിലും റിയാദിലും കെ.എം.സി.സിയുടെ ഭക്ഷണ കിറ്റ് വിതരണം തുടരുകയാണ്. സഹായ അഭ്യര്‍ഥന ലഭിക്കുന്നവരുടെ ഗൂഗിള്‍ ലൊക്കേഷനിലേക്കാണ് ഭക്ഷണമെത്തിക്കുന്നത്. ഉപ്പ് മുതൽ സോപ്പ് വരെ എല്ലാ ആവശ്യ സാധനങ്ങളും കിറ്റിലുണ്ട്. രോഗികൾക്ക് ആവശ്യമായ മരുന്നുകളും അവരുടെ താമസ സ്ഥലങ്ങളിലേക്ക് എത്തിച്ച് നല്‍കുന്നുണ്ട്.
വിവിധയിടങ്ങളില്‍ സെന്‍ട്രല്‍ കമ്മിറ്റികളുടേയും പ്രാദേശിക കമ്മിറ്റികളുടേയും കീഴിലാണ് ഭക്ഷ്യ വസ്തുക്കളുടെ വിതരണം. നിത്യവൃത്തിക്ക് വഴിയില്ലാതെ കുടുങ്ങിയവര്‍ക്ക് കൈത്താങ്ങാണ് ഈ സേവനം.