സൗദിയില്‍ പെരുന്നാള്‍, തറാവീഹ് നമസ്ക്കാരങ്ങള്‍ വീട്ടില്‍ നടത്തേണ്ടി വരും
കോവിഡ് സാഹചര്യം തുടരുകയാണെങ്കില്‍ സൗദിയില്‍ ഈ വര്‍ഷം ഇരുഹറമുകളിലൊഴികെ റമദാനിലെ തറാവീഹ് നസ്‌കാരവും, പെരുന്നാള്‍ നമസ്‌കാരവും പള്ളികളില്‍ വെച്ച് നടക്കാനിടയില്ല
സൗദിയില്‍ ഈ വര്‍ഷം തറാവീഹ്, പെരുന്നാള്‍ നമസ്‌കാരങ്ങള്‍ വീടുകളില്‍ വെച്ച് നടത്തേണ്ടിവരും. കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായുള്ള നിയന്ത്രണങ്ങള്‍ തുടരുന്ന സാഹചര്യത്തിലാണിത്. സൗദി ഗ്രാന്റ് മുഫ്തി, ഇസ്‍ലാമികകാര്യ മന്ത്രാലയത്തെ അറിയിച്ചതാണ് ഇക്കാര്യം.
കോവിഡ് സാഹചര്യം തുടരുകയാണെങ്കില്‍ സൗദിയില്‍ ഈ വര്‍ഷം ഇരുഹറമുകളിലൊഴികെ റമദാനിലെ തറാവീഹ് നസ്‌കാരവും, പെരുന്നാള്‍ നമസ്‌കാരവും പള്ളികളില്‍ വെച്ച് നടക്കാനിടയില്ല. അങ്ങിനെ വന്നാല്‍ വിശ്വാസികള്‍ ഇവ വീടുകളില്‍ വെച്ച് നടത്തണമെന്ന് സൗദി ഗ്രാന്റ് മുഫ്തി ശൈഖ് അബ്ദുല്‍ അസീസ് ആലുശൈഖ് പറഞ്ഞു.
പ്രവചാകന്‍ വീടുകളില്‍ വെച്ച് തറാവീഹ് നമസ്‌കരിച്ചിട്ടുണ്ട്. വീടുകളില്‍ വെച്ച് നടത്തുന്ന പെരുന്നാള്‍ നമസ്‌കാരത്തിന് പള്ളികളിലെ പോലെ ഖുതുബ പാടില്ല. ശവ്വാല്‍ മാസപ്പിറവി ദൃശ്യമായത് മുതല്‍ പെരുന്നാള്‍ നമസ്‌കാരം പൂര്‍ത്തിയാകുന്നതിന് മുമ്പായി ഫിത്വിര്‍ സകാത്ത് കൊടുത്ത് തീര്‍ക്കണമെന്നും ഗ്രാന്റ് മുഫ്തി വ്യക്തമാക്കി. പള്ളികളിലെ നോമ്പ് തുറക്കും ഇഅ്തിക്കാഫിനും നേരത്തെ തന്നെ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.
മദീനയിലെ മസ്ജിദു നബവിയില്‍ ഈ വര്‍ഷം ഇഫ്താര്‍ ഉണ്ടായിരിക്കില്ലെന്ന് കഴിഞ്ഞ ദിവസം ഹറംകാര്യ വിഭാഗം അറിയിച്ചതുമാണ്. കോവിഡ് മഹാമാരിയെ നേരിടാന്‍ ആരോഗ്യ പ്രവര്‍ത്തകരും വിവിധ ഏജന്‍സികളും വഹിക്കുന്ന പങ്കിനെ ഖുതുബ പ്രഭാഷണത്തില്‍ മക്കയിലെ മസ്ജിദുൽ ഹറം ഇമാം പ്രശംസിച്ചു.
വരാനിരിക്കുന്ന റമദാനില്‍ ദൈവ സ്മരണയും ക്ഷമയും പാപമോചനവും വര്‍ധിപ്പിക്കണമെന്ന് മദീനയില്‍ മസ്ജിദു നബവിയിലെ ഖുതുബാ പ്രഭാഷണത്തില്‍ ഷെയ്ഖ് അബ്ദുല്‍ മുഹ്‌സിന്‍ അല്‍ ഖാസിം വിശ്വാസികളെ ഓര്‍മ്മിപ്പിച്ചു.