ഹജ്ജ് കാലത്ത് പുണ്യസ്ഥലങ്ങളിലേക്ക് നുഴഞ്ഞ് കയറാൻ ശ്രമിച്ച രണ്ടായിരത്തിലധികം പേർ പിടിയില്‍
അനധികൃത തീർത്ഥാടകരെ പുണ്യ സ്ഥലങ്ങളിലേക്ക് കടത്താൻ ഉപയോഗിച്ച വാഹനങ്ങൾ കണ്ട് കെട്ടാനും തുടർ നടപടികൾ സ്വീകരിക്കുവാനും ജവാസാത്ത് അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി വിധിച്ചു
കോവിഡിന്റെ പശ്ചാതലത്തിൽ കനത്ത സുരക്ഷാ വലയത്തിലായിരുന്നു ഇത്തവണ ഹജ്ജ് കർമ്മങ്ങൾ നടന്നത്. അത് കൊണ്ട് തന്നെ 1000ത്തിലധികം ആളുകള്‍ക്ക് മാത്രമാണ് ഇത്തവണ ഹജ്ജ് ചെയ്യാന്‍ അവസരം ലഭിച്ചത്. ഇതിന്‍റെ പശ്ചാത്തലത്തില്‍ അനുമതി പത്രമില്ലാതെ പലരും ഹജ്ജ് കര്‍മങ്ങളില്‍ പങ്കെടുക്കാനും പുണ്യ സ്ഥലങ്ങളില്‍ നുഴഞ്ഞു കയറാന്‍ ശ്രമിച്ചിരുന്നു. ഇത്തരത്തില്‍ പുണ്യസ്ഥലങ്ങളിലേക്ക് നുഴഞ്ഞ് കയറാൻ ശ്രമിച്ചതിന് രണ്ടായിരത്തിലധികം (2050) പേർ സുരക്ഷാ വിഭാഗത്തിന്റെ പിടിയിലായി. ഇവർക്ക് തടവ്, പിഴ, വാഹനം കണ്ട് കെട്ടുക, നാട് കടത്തുക തുടങ്ങിയവയാണ് ശിക്ഷ. പിടിയിലായവരിൽ വിദേശികളുമുണ്ട്.
അനധികൃത തീർത്ഥാടകരെ പുണ്യ സ്ഥലങ്ങളിലേക്ക് കടത്താൻ ഉപയോഗിച്ച വാഹനങ്ങൾ കണ്ട് കെട്ടാനും തുടർ നടപടികൾ സ്വീകരിക്കുവാനും ജവാസാത്ത് അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി വിധിച്ചു. ജൂലൈ 19 മുതലാണ് അനുമതി പത്രമില്ലാത്തവർക്ക് പുണ്യ സ്ഥലങ്ങളിലേക്ക് പ്രവേശന വിലക്ക് നിലവിൽ വന്നത്. ഇന്നത്തോടെ വിലക്ക് അവസാനിക്കും. നാളെ മുതൽ മക്കയിലേക്കോ, പുണ്യ സ്ഥലങ്ങളിലേക്കോ പ്രവേശിക്കുന്നതിന് നിയന്ത്രണങ്ങളുണ്ടാകില്ല.
ഓരോ അനധികൃത തീർത്ഥാടകനും പതിനായിരം റിയാൽ വീതമാണ് പിഴ. വിദേശികളായ കുറ്റക്കാരെ പിഴയടച്ചശേഷം, തടവ് ശിക്ഷ പൂർത്തിയാക്കിയാൽ, തിരിച്ച് വരാനാവത്ത വിധം നാട് കടത്തുകയും ചെയ്യും.