സൗദി സാധാരണനിലയിലേക്ക്...
സ്വകാര്യ സ്ഥാപനങ്ങളിലെ എല്ലാ ജീവനക്കാരും ജോലിക്കെത്തി തുടങ്ങിയിട്ടുണ്ട്
സൗദിയിലെ മുഴുവൻ സർക്കാർ സ്ഥാപനങ്ങളും സാധാരണ നിലയിൽ പ്രവർത്തിച്ചു തുടങ്ങി. കോവിഡ് വ്യാപനത്തിൻ്റെ പശ്ചാതലത്തിൽ ജീവനക്കാർക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം ഇന്ന് മുതൽ പൂർണ്ണമായും പിൻവലിച്ചു. സ്വകാര്യ സ്ഥാപനങ്ങളിലെ എല്ലാ ജീവനക്കാരും ജോലിക്കെത്തി തുടങ്ങിയിട്ടുണ്ട്.
കോവിഡ് വ്യാപനത്തിൻ്റെ പശ്ചാതലത്തിൽ സർക്കാർ ജീവനക്കാർക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ ഇന്ന് മുതലാണ് പൂർണ്ണമായും പിൻവലിച്ചത്. ജീവനക്കാർ വീടുകളിലിരുന്നുള്ള ജോലി അവസാനിപ്പിച്ച് ഇന്ന് മുതൽ ജോലിസ്ഥലങ്ങളിൽ ഹാജരാകണമെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം കഴിഞ്ഞ ദിവസം നിർദ്ദേശം നൽകിയിരുന്നു.
രോഗ വ്യാപനം കുറഞ്ഞ് തുടങ്ങിയതോടെ, കഴിഞ്ഞ ശവ്വാൽ 8 മുതൽ ഘട്ടം ഘട്ടമായി ജീവനക്കാരെ ജോലി സ്ഥലങ്ങളിലേക്ക് തിരിച്ചെത്തിച്ച് തുടങ്ങി. ഇന്ന് മുതൽ മുഴുവൻ സർക്കാർ ജീവനക്കാരും ജോലിക്ക് ഹാജരായി തുടങ്ങിയിട്ടുണ്ട്. സർക്കാർ ജീവനക്കാരുടെ ചുവട് പിടിച്ച് പല സ്വകാര്യ സ്ഥാപനങ്ങളിലും ഇന്ന് മുതൽ ജീവനക്കാരെത്തി തുടങ്ങി. മിക്ക സ്വകാര്യ സ്ഥാപനങ്ങളും നേരത്തെ തന്നെ പ്രവർത്തിച്ചു തുടങ്ങിയിരുന്നുവെങ്കിലും, പല സ്ഥാപനങ്ങളും ജീവനക്കാരുടെ എണ്ണത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.
കൂടാതെ ഇത് വരെ പ്രവർത്തനം പൂർണ്ണതോതിൽ ആരംഭിച്ചിട്ടില്ലാത്ത സ്വകാര്യ സ്ഥാപനങ്ങളും ഇന്ന് മുതൽ പ്രവർത്തിച്ച് തുടങ്ങി. കോവിഡ് വ്യാപനം ഒഴിവാക്കുന്നതിനായി കർശനമായ മുൻകരുതലുകളാണ് സ്വീകരിച്ച് വരുന്നത്. മൂന്ന് ഷിഫ്റ്റുകളിലായാണ് സർക്കാർ ജീവനക്കാരുടെ ജോലി സമയം ക്രമികരിച്ചിട്ടുള്ളത്.