അന്താരാഷ്ട്ര വിമാന സർവീസിന് സമയമായിട്ടില്ലെന്ന് സൗദിയ എയർലൈൻസ്
കോവിഡ് വ്യാപനത്തിന്റെ പശ്ചാതലത്തിൽ കഴിഞ്ഞ മാർച്ച് 15 മുതലാണ് സൗദി അറേബ്യ അന്താരാഷ്ട്ര വിമാന സർവ്വീസുകൾ താൽക്കാലികമായി അവസാനിപ്പിച്ചത്
അന്താരാഷ്ട്ര വിമാന സർവീസ് തുടങ്ങാൻ ഇത് വരെ തീരുമാനിച്ചിട്ടില്ലെന്ന് സൗദിയ എയർലൈൻസ്. എന്നാൽ പ്രവാസികൾക്ക് നാട്ടിലേക്ക് മടങ്ങാന്‍ ഔദ പദ്ധതി വഴി സൗകര്യമൊരുക്കിയിട്ടുണ്ട്. വിവിധ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവർക്കായുള്ള മാർഗ്ഗരേഖ പ്രസിദ്ദീകരിച്ചിട്ടുണ്ടെന്നും സൗദിയ അറിയിച്ചു.
കോവിഡ് വ്യാപനത്തിന്റെ പശ്ചാതലത്തിൽ കഴിഞ്ഞ മാർച്ച് 15 മുതലാണ് സൗദി അറേബ്യ അന്താരാഷ്ട്ര വിമാന സർവ്വീസുകൾ താൽക്കാലികമായി അവസാനിപ്പിച്ചത്. ഈ സ്ഥിതി ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ തുടരുമെന്ന് സൗദിയ എയർലൈൻസ് അധികൃതർ അറിയിച്ചു. നിലവിൽ വിവിധ രാജ്യങ്ങളിൽ കുടുങ്ങികിടക്കുന്ന സൗദി പൗരന്മാർക്ക് സൗദിയിലേക്ക് തിരിച്ച് വരാനുള്ള അനുമതിയുണ്ട്. വിസിറ്റ് വിസയിൽ രാജ്യത്ത് തങ്ങുന്നവർക്കും, റീ എൻട്രി വിസയിലും, ഫൈനൽ എക്‌സിറ്റിലും തങ്ങളുടെ രാജ്യത്തേക്ക് തിരിച്ച് പോകാൻ ആഗ്രഹിക്കുന്ന വിദേശികൾക്കും അതിനുള്ള സൗകര്യം ഔദ വഴിയും ഒരുക്കിയിട്ടുണ്ട്. എന്നാൽ സാധാരണ രീതിയിലുള്ള അന്താരാഷ്ട്ര സർവ്വീസുകൾ ആരംഭിക്കുവാൻ ഇപ്പോൾ തീരുമാനിച്ചിട്ടില്ലെന്നും സൗദിയ എയർലൈൻസ് അറിയിച്ചു.
അതേ സമയം സൗദി ഉൾപ്പെടെയുള്ള 25 രാജ്യങ്ങളിലേക്ക് സൗദിയ എയർലൈൻസ് വഴി യാത്ര ചെയ്യുന്നവർ പാലിക്കേണ്ട പെരുമാറ്റചട്ടം കഴിഞ്ഞ ദിവസം സൗദിയ എയർലൈൻസ് പ്രസിദ്ധീകരിച്ചിരുന്നു. ഇത് വിമാന സർവ്വീസുകൾ ആരംഭിക്കുന്ന സമയത്ത് മാത്രം പ്രാബല്യത്തിലാകുന്നതാണ്. വിമാന സർവ്വീസുകൾ തുടങ്ങാൻ തീരുമാനിച്ചു എന്ന് ഇതിനർത്ഥമില്ലെന്നും സൗദിയ അധികൃതർ വ്യക്തമാക്കി