സൗദിയിൽ ജോലി ചെയ്യുന്നതിനുള്ള യോഗ്യതാ പരീക്ഷ ജൂലൈയിൽ

പുതിയ പദ്ധതി നിരവധി പ്രവാസികളെ പ്രതിസന്ധിയിലാക്കുമെന്നാണ് സൂചന

Update: 2021-03-09 01:35 GMT

സൗദിയിൽ ജോലി ചെയ്യുന്നതിനുള്ള യോഗ്യതാ പരീക്ഷ ജൂലൈയിൽ ആരംഭിക്കും. വിദേശകാര്യ മന്ത്രാലയത്തിന്‍റെയും സാങ്കേതിക തൊഴിൽ പരിശീലന കോർപ്പറേഷന്‍റെ സഹകരണത്തോടെയാണ് സൗദി മാനവശേഷി സാമൂഹിക വികസന മന്ത്രാലയം പ്രഫഷണൽ വെരിഫിക്കേഷൻ പ്രോഗ്രാം നടപ്പിലാക്കുന്നത്.

പദ്ധതി പ്രകാരം വിദേശികളായ വിദഗ്ധ തൊഴിലാളികൾക്ക് സൗദിയിൽ ജോലി തുടരുവാൻ അവരുടെ തൊഴിൽ നൈപുണ്യം തെളിയിക്കേണ്ടിവരും. നിലവിൽ സൗദിയിൽ ജോലി ചെയ്യുന്ന വിദേശികൾ, അവരുടെ ഇഖാമയിൽ രേഖപ്പെടുത്തിയിരിക്കുന്ന തൊഴിൽ ചെയ്യാൻ യോഗ്യതയുണ്ടെന്ന് തിയറി, പ്രാക്ടിക്കൽ പരീക്ഷകളിലൂടെയാണ് തെളിയിക്കണ്ടത്.

Advertising
Advertising

പുതിയതായി സൗദിയിലേക്ക് വരുന്ന വിദേശികൾ, അവരവരുടെ രാജ്യത്ത് വച്ച് തന്നെ തെരഞ്ഞെടുക്കപ്പെട്ട അന്താരാഷ്ട്ര പരീക്ഷാകേന്ദ്രങ്ങളിൽ വച്ച് നടത്തുന്ന തൊഴിൽ നൈപുണ്യ പരീക്ഷ പാസായാൽ മാത്രമേ തൊഴിൽ വിസ സ്റ്റാമ്പ് ചെയ്യുകയുള്ളൂ. ഇവർ സൗദിയിലെത്തിയാൽ വീണ്ടും പരീക്ഷയ്ക്ക് ഹാജരാകേണ്ടതില്ല. തൊഴിൽ വിപണിയുടെ ഗുണനിലവാരം ഉയർത്തുകയും അവിദഗ്ധ തൊഴിലാളികളുടെ എണ്ണം നിയന്ത്രിക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. അടുത്ത ജൂലൈ മുതൽ പരീക്ഷ ആരംഭിക്കുവാനാണ് നീക്കം.

ഇതിന്‍റെ മുന്നോടിയായി നിലവിൽ സൗദിയില്‍ ജോലി ചെയ്യുന്ന തൊഴിലാളികളെ പരീക്ഷക്ക് തയാറാക്കാൻ മാനവശേഷി സാമൂഹിക വികസന മന്ത്രാലയം സൗദിയിലെ സ്ഥാപനങ്ങൾക്ക് നിർദേശം നൽകി. തൊഴിലുടമക്ക് എസ്.വി.പി ഡോട്ട് ക്യൂ ഐ ഡബ്ല്യൂ എ ഡോട്ട് എസ്.എ എന്ന വെബ്സൈറ്റ് വഴി, തൊഴിലാളികളെ പരീക്ഷക്ക് ഹാജരാക്കാൻ ഉദേശിക്കുന്ന സ്ഥാപനങ്ങൾ തെരഞ്ഞെടുക്കാം. കൂടാതെ പരീക്ഷ നടത്താൻ താത്പര്യമുള്ള സ്ഥാപനങ്ങൾക്കും ഇതേ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്.

23 ഫീൽഡുകളിലായി ആയിരത്തിലധികം പ്രഫഷനുകളിലുള്ളവർക്ക് പരീക്ഷ പാസാകേണ്ടി വരുമെന്നാണ് സൂചന.

Tags:    

Similar News