ലൈംഗിക പീഡന കേസ്; സാംസ്കാരിക പ്രവര്‍ത്തകന്‍ റൂബിൻ ഡിക്രൂസിന് സ്റ്റേഷൻ ജാമ്യം
കേസിൽ അന്വേഷണം പൂർത്തിയാകുന്ന മുറക്ക് കോടതിയെ സമീപിക്കുമെന്ന് ഡൽഹി ഡി.സി.പി മീഡിയവണിനോട് പറഞ്ഞു
എഴുത്തുകാരനും ഇടതു സാംസ്കാരിക പ്രവര്‍ത്തകനും മുൻ കേരള ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറുമായ റൂബിൻ ഡിക്രൂസിനെതിരായ ലൈംഗികപീഡന കേസില്‍ പ്രതിക്ക് പൊലീസ് സ്റ്റേഷൻ ജാമ്യം. കേസിൽ അന്വേഷണം പൂർത്തിയാകുന്ന മുറക്ക് കോടതിയെ സമീപിക്കുമെന്ന് ഡൽഹി ഡി.സി.പി മീഡിയവണിനോട് പറഞ്ഞു. അന്വേഷണം പുരോഗമിക്കുകയാണെന്നും ഡി.സി.പി ഇംഗിത് പ്രതാപ് സിങ് വ്യക്തമാക്കി.ഡൽഹി പൊലീസാണ് ലൈംഗിക പീഡന പരാതിയിൽ കേസെടുത്തത്.
ഡൽഹിയിൽ ടെലികമ്യൂണിക്കേഷൻ രംഗത്ത് ജനറൽ മാനേജരായി ജോലി ചെയ്യുന്ന യുവതിയാണ് ലൈംഗികാതിക്രമത്തിനിരയായത്. 2020 ഒക്ടോബർ രണ്ടിനാണ് ഡൽഹിയിൽ വെച്ച് ലൈംഗികാതിക്രമത്തിനിരയായെന്ന് 2021 ഫെബ്രുവരി 21 ന് ഡൽഹി വസന്ത് കുഞ്ച് പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നു. ഡൽഹിയിൽ വാടക വീട് കണ്ടെത്തുന്നതിനായി സഹായിക്കാമെന്ന് പറഞ്ഞ് വിളിച്ച് വരുത്തി തന്നോട് റൂബിൻ ഡിക്രൂസ് ലൈംഗികാതിക്രമം നടത്തുകയായിരുന്നുവെന്നാണ് പരാതിയിൽ പറയുന്നത്.
റൂബിനെതിരെ യുവതി പരസ്യമായി പരാതി അറിയിച്ചിരുന്നു. ഇത് വ്യക്തമാക്കി യുവതി ഫേസ്ബുക്കില്‍ കുറിപ്പും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇടതു- പുരോഗമന മുഖംമൂടിയിട്ട, മനുഷ്യാവകാശങ്ങളെയും തുല്യനീതിയെയുമൊക്കെ പറ്റി ഫേസ്ബുക് വിപ്ലവം നടത്തുന്ന മനുഷ്യരുടെ യഥാർഥ മുഖം കാണേണ്ടി വന്നുവെന്നാണ് ഇരയായ യുവതി ഇത് സംബന്ധിച്ചു ഫേസ്ബുക്കിൽ കുറിച്ചത്. പൊതുസുഹൃത്തുക്കളും ഫേസ്ബുക്കും വഴിയുള്ള പരിചയത്തിന്‍റെ പേരിൽ ഭക്ഷണം കഴിക്കാൻ വീട്ടിലേക്കു ക്ഷണിച്ച ഇദ്ദേഹം സൗഹൃദ സംഭാഷണത്തിന് ശേഷം അപമര്യാദയായി പെരുമാറുകയായിരുന്നുവെന്ന് യുവതി പറയുന്നു. കേസുമായി മുന്നോട്ടു പോകാൻ തുടങ്ങിയപ്പോൾ ഇയാളിൽ നിന്ന് ഇതേ രീതിയിലുള്ള പെരുമാറ്റത്തിന് വിധേയരായ പല സ്ത്രീകളോടും സംസാരിച്ചതായും അവരുടെ കൂടി അനുഭവങ്ങൾ തനിക്ക് കൂട്ടായുണ്ടെന്നും യുവതി പറഞ്ഞു.
നിലവിൽ നാഷണല്‍ ബുക്ക് ട്രസ്റ്റ് മലയാള വിഭാഗം എഡിറ്ററാണ് റൂബിൻ. 2007 മുതൽ 2010 വരെ കേരള സർക്കാർ ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറായും റൂബിന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.