രണ്ടാം ടി20: ഇന്ത്യക്കെതിരെ ദക്ഷിണാഫ്രിക്കക്ക് അഞ്ച് വിക്കറ്റ് ജയം

മഴയെ തുടർന്ന് ഡക്ക് വർത്ത് ലൂയിസ് നിയമപ്രകാരം ദക്ഷാഫ്രിക്കയുടെ വിജയലക്ഷ്യം 15 ഓവറിൽ 152 റൺസ് എന്ന് പുനർനിശ്ചയിക്കുകയായിരുന്നു.

Update: 2023-12-13 01:11 GMT
Advertising

ക്യുബേറ: ഇന്ത്യക്കെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ദക്ഷിണാഫ്രിക്കക്ക് ജയം. മഴ വില്ലനായ മത്സരത്തിൽ ഡക്ക് വർത്ത് ലൂയിസ് നിയമപ്രകാരം പുനർനിശ്ചയിച്ച 15 ഓവറിൽ 152 റൺസ് എന്ന വിജയലക്ഷ്യം ദക്ഷിണാഫ്രിക്ക അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 13.5 ഓവറിൽ മറികടന്നു. ഇതോടെ മൂന്ന് മത്സരങ്ങളുള്ള പരമ്പരയിൽ ദക്ഷിണാഫ്രിക്ക 1-0ത്തിന് മുന്നിലെത്തി.

ദക്ഷിണാഫ്രിക്കകായി റീസ ഹെൻഡ്രിക്‌സ് 27 പന്തിൽ 49 റൺസ് നേടി. ക്യാപ്റ്റൻ എയ്ഡൻ മാർക്രം 17 പന്തിൽ 30 റൺസും മാത്യു ബ്രിയറ്റ്‌സ്‌ക ഏഴ് പന്തിൽ 16 റൺസും നേടി. 12 പന്തിൽ 17 റൺസ് നേടിയ ഡേവിഡ് മില്ലർ മുകേഷ് കുമാറിന്റെ ബോളിൽ സിറാജിന് ക്യാച്ച് നൽകി പുറത്തായി. 13-ാം ഓവറിലെ അഞ്ചാം പന്തിൽ ജഡേജയെ സിക്‌സ് പറത്തിയാണ് ആൻഡിൽ ഫെഹ്ലുക്വായോ ദക്ഷിണാഫ്രിക്കയെ വിജയത്തിലെത്തിച്ചത്.

ഇന്ത്യക്ക് വേണ്ടി മുകേഷ് കുമാർ രണ്ടും മുഹമ്മദ് സിറാജ്, കുൽദീപ് യാദവ് എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങേണ്ടിവന്ന ഇന്ത്യ 19.3 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 180 റൺസ് നേടിയിരുന്നു. ക്യാപ്റ്റൻ സൂര്യകുമാർ യാദവിന്റെയും റിങ്കു സിങ്ങിന്റെയും വെടിക്കെട്ട് ബാറ്റിങ്ങാണ് ഇന്ത്യയെ മികച്ച സ്‌കോറിലെത്തിച്ചത്. സൂര്യകുമാർ യാദവ് 36 പന്തിൽ 56 റൺസ് നേടി. 39 പന്തിൽ 68 റൺസുമായി റിങ്കു സിങ് ഇപ്പോഴും ക്രീസിലുണ്ട്.

ഓപ്പണർമാരായ യശ്വസി ജയ്‌സ്വാളും ശുഭ്മാൻ ഗില്ലും നിരാശപ്പെടുത്തുന്ന തുടക്കമാണ് ഇന്ത്യക്ക് നൽകിയത്. ഇരുവരും റണ്ണൊന്നുമെടുക്കാതെ മടങ്ങി. ആറു റൺസെടുക്കുന്നതിനിടെ രണ്ട് വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. പിന്നീട് തിലക് വർമയും നായകൻ സൂര്യകുമാറും ചേർന്നാണ് ടീമിനെ തകർച്ചയിൽനിന്ന് കരകയറ്റിയത്. ഇരുവരും മൂന്നാം വിക്കറ്റിൽ 49 റൺസ് കൂട്ടിച്ചേർത്തു.

പിന്നാലെ 20 പന്തിൽ 29 റൺസുമായി തിലക് മടങ്ങി. തുടർന്ന് നാലാം വിക്കറ്റിൽ സൂര്യക്കൊപ്പം റിങ്കു സിങ് ചേർന്നതോടെയാണ് ഇന്ത്യൻ സ്‌കോർ കുതിച്ചത്. 36 പന്തിൽ 56 റൺസെടുത്ത സൂര്യയെ മടക്കി തബ്രൈസ് ഷംസിയാണ് ഈ കുട്ടുകെട്ട് പൊളിച്ചത്. ഒരു റൺസുമായി ജിതേഷ് ശർമയും ഉടൻ മടങ്ങി. 19 റൺസെടുത്ത രവീന്ദ്ര ജഡേജയും റിങ്കുവും ചേർന്നാണ് ഇന്ത്യൻ സ്‌കോർ 180ൽ എത്തിച്ചത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News