നീ ആരാണെന്നാണ് കരുതുന്നത്? ഡിവില്ലിയേഴ്സിനോട് പരിശീലകന്‍റെ ചോദ്യം

Update: 2017-05-30 05:10 GMT
Editor : Damodaran
നീ ആരാണെന്നാണ് കരുതുന്നത്? ഡിവില്ലിയേഴ്സിനോട് പരിശീലകന്‍റെ ചോദ്യം

കളിയെയും എതിരാളികളെയും തെല്ലും ബഹുമാനിക്കാത്ത ഈ നിലപാട് അത്യന്തം അപകടകരമാണെന്നും താന്‍ പരിശീലകനായി ഇരിക്കെ ഇനിയൊരിക്കലും ഡിവില്ലിയേഴ്സ് ടീമിലെത്തില്ലെന്നും ജെന്നിങ്സ് മുന്നറിയിപ്പു

ക്രിക്കറ്റ് ലോകം ഇന്ന് ഏറെ ബഹുമാനത്തോടെ കാണുന്ന ഒരു പേരാണ് ദക്ഷിണാഫ്രിക്കയുടെ എബി ഡിവില്ലിയേഴ്സിന്‍റേത്. ഏത് ലോകോത്തര ബൌളിങിനെയും തച്ചുതകര്‍ക്കുന്ന എബി എന്ന സംഹാര നായകന്‍ ഐപിഎല്ലില്‍ ബാംഗ്ലൂര്‍ ടീമിനായി പാഡണിഞ്ഞതോടെ ഇന്ത്യന്‍ ആരാധകരുടെയും ഇഷ്ടതാരമായി മാറി. റെ ജെന്നിങ്സ് എന്ന പരിശീലകന്‍റെ കീഴില്‍ ബംഗളൂരു ടീമിനായി നിരവധി വെടിക്കെട്ടുകള്‍ക്കാണ് ഡിവില്ലിയേഴ്സ് തിരികൊളുത്തിയത്. ആക്രമണോത്സുകത മുഖമുദ്രമാക്കിയ ഡിവില്ലിയേഴ്സിനെ സംബന്ധിച്ചിടത്തോളം തുടക്കം അത്ര ശുഭകരമായിരുന്നില്ല. കൂറ്റനടികള്‍ തേടി വിക്കറ്റ് വലിച്ചെറിയുന്ന താരത്തിന്‍റെ ആത്മാര്‍ഥത പോലും കളത്തിലെ ആദ്യ നാളുകളില്‍ ചോദ്യം ചെയ്യപ്പെട്ടിരുന്നു. തന്‍റെ ആത്മകഥയില്‍ ഡിവില്ലിയേഴ്സ് തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

Advertising
Advertising

12 വര്‍ഷം മുമ്പ് ദേശീയ ടീമിലൊക്കെ എത്തുന്നതിന് മുമ്പ് ദക്ഷിണാഫ്രിക്ക എ ടീമിലെ അംഗമായിരുന്നു കൊച്ചു ഡിവില്ലിയേഴ്സ്. ന്യൂസിലാന്‍ഡ് എ ക്കെതിരായ ഒരു മത്സരത്തില്‍ 25 പന്തുകളില്‍ 30 റണ്‍ വാരിയ താരം മറ്റൊരു ഷോട്ടിനായി ശ്രമിച്ച് കൂടാരം കയറി. റെ ജെന്നിങ്സായിരുന്നു ടീമിന്‍റെ പരിശീലകന്‍. ഔട്ടായി തിരികെയെത്തിയ ഡിവില്ലിയേഴ്സിനെ കാത്തിരുന്നത് പരിശീലകന്‍റെ ശകാര വര്‍ഷമായിരുന്നു. നീ ആരാണെന്നാണ് കരുതുന്നതെന്ന വലിയ ചോദ്യവുമായി ഡിവില്ലിയേഴ്സിനെ ജെന്നിങ്സ് പടുകൂറ്റന്‍ സിക്സറിന് തൂക്കി. കളിയെയും എതിരാളികളെയും തെല്ലും ബഹുമാനിക്കാത്ത ഈ നിലപാട് അത്യന്തം അപകടകരമാണെന്നും താന്‍ പരിശീലകനായി ഇരിക്കെ ഇനിയൊരിക്കലും ഡിവില്ലിയേഴ്സ് ടീമിലെത്തില്ലെന്നും ജെന്നിങ്സ് മുന്നറിയിപ്പു നല്‍കി.

പരിശീകന്‍റെ ശകാരവര്‍ഷം തന്നിലൊരു നൊമ്പരമായാണ് പെയ്തിറങ്ങിയതെന്ന് ഡിവില്ലിയേഴ്സ് പറഞ്ഞു. വാക്കുകള്‍ പുറത്തെടുക്കാനാകാത്ത വിധം തകര്‍ത്തു കളയുന്നതായിരുന്നു ജെന്നിങ്സിന്‍റെ സമ്മാനം. എന്നാല്‍ കളത്തില്‍ സജീവമാകണമെങ്കില്‍ കഴിവിന്‍റെ പരമാവധി പുറത്തെടുക്കണമെന്നും തുടര്‍ച്ചയായ മികച്ച പ്രകടനങ്ങള്‍ വേണമെന്നുമുള്ള വലിയ സത്യം ഇതോടെ മനസിലായി. ദക്ഷിണാഫ്രിക്കന്‍ ടീമിലും ബംഗളൂരു ടീമിലും ജെന്നിങ്സിന്‍റെ കീഴില്‍ പിന്നീട് കളിച്ച ഡിവില്ലിയേഴ്സ് താന്‍ കണ്ട മികച്ച പരിശീകനെന്ന ബഹുമതിയും അദ്ദേഹത്തിന് സമ്മാനിക്കുന്നു.

Tags:    

Writer - Damodaran

contributor

Editor - Damodaran

contributor

Similar News