ആഫ്‌കോൺ ; മൊറോക്കോയെ തുണച്ച ആർട്ടിക്കിൾ 82 എന്ത്?
റബാത് : ജനുവരി 18ന് മൊറോക്കോയിലെ പ്രിൻസ് മോലാ അബ്ദുല്ല സ്റ്റേഡിയം സാക്ഷ്യം വഹിച്ചത് ഒരുപറ്റം നാടകീയ സംഭവങ്ങൾക്കായിരുന്നു. ബ്രാഹീം ഡിയാസിനെ ഫൗൾ ചെയ്തതിനെ തുടർന്ന് റഫറി മൊറോക്കോക്ക് അനുകൂലമായി പെനാൽറ്റി വിധിച്ചതും തുടർന്ന് സെനഗൽ താരങ്ങൾ പരിശീലകൻ പാപേ തിയാവുവിന്റെ നിർദേശപ്രകരാം ഗ്രൗണ്ട് വിട്ടതും മുതൽ പാനേങ്കക്ക് ശ്രമിച്ച് ബ്രാഹീം പെനാൽറ്റി മിസ് ചെയ്തതും തുടങ്ങി ഒരുപറ്റം അതിനാടകീയ സംഭവങ്ങൾ അന്ന് ആ മൈതാനത്ത് അരങ്ങേറി. ഒടുവിൽ പാപ ഗുയി നേടിയ ഇഞ്ചുറി ടൈം ഗോളിൽ മത്സരം ജയിച്ച സെനഗൽ തങ്ങളുടെ രണ്ടാം ആഫ്‌കോൺ കിരീടമുയർത്തുകയും ചെയ്തു.
പക്ഷേ രണ്ട് മാസത്തിനിപ്പുറം മത്സരഫലം പാടെ മാറ്റിമറിക്കുന്ന വിധിയാണ് കോൺഫെഡറേഷൻ ഓഫ് ആഫ്രിക്കൻ ഫുട്‍ബോൾ (സിഎഎഫ്) പുറത്തുവിട്ടിരിക്കുന്നത്. ആഫ്‌കോൺ നിയമത്തിലെ ആർട്ടിക്കിൾ 82 സെനഗൽ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഫെഡറേഷന്റെ നടപടി. മത്സരസമയത്ത് കളി പൂർത്തിയാക്കാതെ ഏതെങ്കിലും ടീം കളം വിടുകയാണെങ്കിൽ ആ ടീം മത്സരം തോറ്റതായി പ്രഖ്യാപിക്കാമെന്നാണ് ആർട്ടിക്കിൾ 82 പറയുന്നത്. ആർട്ടിക്കിൾ 84 പ്രകാരം ഏതെങ്കിലും ടീം ആർട്ടിക്കിൾ 82 ലംഘിച്ചാൽ അവർ ആ മത്സരം ഏകപക്ഷീയമായ മൂന്ന് ഗോളിന് പരാജയപ്പെട്ടതായി പ്രഖ്യാപിക്കുകയും വേണം. അങ്ങനെയാണ് രണ്ട് മാസത്തിനപ്പുറം സെനഗലിന് കിരീടം നഷ്ടമായതും മൊറോക്കോ ആഫ്‌കോൺ ജേതാക്കളായതും.
ഫെഡറേഷന്റെ വിധിക്കെതിരെ സെനഗൽ കായിക തർക്കപരിഹാര കോടതിയിൽ അപ്പീലിന് പോയിട്ടുണ്ട്.