കേരളം ഐപിഎലിന് വേദിയായേക്കും

Update: 2018-05-12 08:49 GMT
Editor : Muhsina
കേരളം ഐപിഎലിന് വേദിയായേക്കും

ചെന്നൈയില്‍ നടത്താനിരുന്ന ഐപി എല്‍ മത്സരങ്ങള്‍ തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടത്താമോയെന്ന് ബി.സി.സി.ഐ കെ.സി.എയോട് ആരാഞ്ഞു.

ഐ പി എല്‍ മത്സരങ്ങള്‍ കേരളത്തില്‍ നടത്താന്‍ സാധ്യത. ചെന്നൈ, ബംഗളൂരു ടീമുകളുടെ ഹോം മത്സരങ്ങള്‍ തിരുവനന്തപുരം സ്പോര്‍ട്സ് ഹബ് സ്റ്റേഡിയത്തില്‍ നടത്താനാകുമോയെന്ന് ബിസിസിഐ കേരള ക്രിക്കറ്റ് അസോസിയേഷനോട് ചോദിച്ചു. മത്സരം നടത്താന്‍ സന്നദ്ധമാണെന്ന് കെ സി എ അറിയിച്ചിട്ടുണ്ട്.

കാവരി നദീ ജല തര്‍ക്കത്തിന്റെ പശ്ചാത്തലത്തില്‍ ചെന്നൈയിലും ബംഗളൂരുവിലും മത്സരങ്ങള്‍ നടത്തുന്നതിലെ സുരക്ഷാ പ്രശ്നങ്ങള്‍ മുന്‍നിര്‍ത്തിയാണ് വേദി മാറ്റത്തെക്കുറിച്ച് ആലോചിക്കുന്നത്. ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് സ്റ്റേഡിയം മത്സരത്തിനായി ഒരുക്കാനാകുമോയെന്ന കാര്യത്തില്‍ ബി സി സി ഐ അധികൃതരും ഐ പി എല്‍ ചെയര്‍മാനും കെസിഎ ഭാരവാഹികളുമായി ഇന്ന് ചര്‍ച്ച നടത്തി. വേദിയൊരുക്കാന്‍ കെ സി എ സന്നദ്ധത അറിയിച്ചിട്ടുണ്ട്. നിലവിലുള്ള പിച്ച് രണ്ട് ദിവസങ്ങള്‍ കൊണ്ട് ഐ പി എല്ലിന് യോജിക്കുന്ന രീതിയില്‍ മാറ്റാനാകും. മറ്റ് അടിസ്ഥാന സൌകര്യങ്ങളെല്ലാം സജ്ജമാണ്. ഇന്ത്യ-ന്യൂസിലാന്റ് ട്വന്റി-20 മത്സരം നടന്ന സ്പോര്‍ട്സ് ഹബ് സ്റ്റേഡിയത്തെക്കുറിച്ച് ചെന്നൈ, ബംഗളൂരു ടീമുകളുടെ ക്യാപ്റ്റന്മാരായ ധോണിക്കും വിരാട് കോലിക്കും നല്ല മതിപ്പാണുള്ളത്.

ഇരുടീമുകളുടെയും ഉടമകളുടെ നിലപാടാകും ഇനി നിര്‍ണായകമാവുക. ചെന്നൈ ചിദംബരം സ്റ്റേഡിയവും ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയവുമായി താരതമ്യം ചെയ്യുമ്പോള്‍ സ്പോര്‍ട്സ് ഹബില്‍ ഉള്‍ക്കൊള്ളാനാകുന്ന കാണികളുടെ എണ്ണം കുറവാണ്. ഇത് വരുമാനത്തെ ബാധിക്കും. സ്റ്റേഡിയം പരസ്യങ്ങളിലൂടെയുള്ള വരുമാനവും പ്രശ്നമാണ്. വിശാഖപട്ടണവും വേദിക്കായി പരിഗണനയിലുണ്ട്. വേദി ലഭിക്കുകയാണെങ്കില്‍ ഏപ്രില്‍ പത്തിലെ ചെന്നൈയുടെ ആദ്യ ഹോം മാച്ച് നടത്താനായില്ലെങ്കിലും അതിന് ശേഷമുള്ള മത്സരങ്ങള്‍ നടത്താനായേക്കും.

Tags:    

Writer - Muhsina

contributor

Editor - Muhsina

contributor

Similar News