'56 ഡോട്ട് ബോളുകള്‍, പിന്നെങ്ങനെ തോല്‍ക്കാതിരിക്കും?'; പഞ്ചാബിനെ തോല്‍പ്പിച്ചത് ബാറ്റര്‍മാരെന്ന് ധവാന്‍

പഞ്ചാബ് ബാറ്റര്‍‌മാര്‍ 56 ബോളുകളാണ് ഡോട്ട് ആക്കിയത്. ഇത്രയും പന്തുകള്‍ ഡോട്ട് വഴങ്ങിയതാണ് തോല്‍വിക്ക് കാരണമെന്ന് പഞ്ചാബ് ക്യാപ്റ്റന്‍ ശിഖര്‍ ധവാന്‍ പറഞ്ഞു.

Update: 2023-04-14 04:23 GMT
Advertising

ഐ.പി.എല്ലില്‍ ഗുജറാത്തിനെതിരായ തോല്‍വിയില്‍ ബാറ്റര്‍മാരെ വിമര്‍ശിച്ച് പഞ്ചാബ് നായകന്‍ ശിഖര്‍ ധവാന്‍. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബിന് താരതമ്യേന ചെറിയ സ്കോറായ 153 റണ്‍സ് മാത്രമാണ് നേടാന്‍ കഴിഞ്ഞത്. എന്നാല്‍ അച്ചടക്കമുള്ള ബൌളിങ് നിരയുടെ പ്രകടനം കാരണം ഗുജറാത്തിനെ അവസാന പന്ത് വരെ പ്രതിരോധിക്കാന്‍ പഞ്ചാബിനായി. പക്ഷേ പഞ്ചാബിന്‍റെ ബാറ്റിങ് നിരയുടെ ദൌര്‍ബല്യം തുറന്നുകാട്ടുന്നതായിരുന്നു മത്സരം.

പഞ്ചാബ് ബാറ്റര്‍‌മാര്‍ 56 ബോളുകളാണ് ഡോട്ട് ആക്കിയത്. ഇത്രയും പന്തുകള്‍ ഡോട്ട് വഴങ്ങിയതാണ് തോല്‍വിക്ക് കാരണമെന്ന് പഞ്ചാബ് ക്യാപ്റ്റന്‍ ശിഖര്‍ ധവാന്‍ പറഞ്ഞു. ബൌളര്‍മാര്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചതെന്നും എന്നാല്‍ ബാറ്റര്‍മാര്‍ മികവിലേക്കുയര്‍ന്നില്ലെന്നും ധവാന്‍ പറഞ്ഞു.

പഞ്ചാബ് ഉയര്‍ത്തിയ 154 റൺസ് എന്ന വിജയലക്ഷ്യം ഒരുബോള്‍ ബാക്കി നിൽക്കെയാണ് ഗുജറാത്ത് മറികടന്നത്. ശുഭ്മാൻ ഗിൽ തിളങ്ങിയ മത്സരത്തില്‍ ആറ് വിക്കറ്റിനായിരുന്നു ഗുജറാത്തിന്‍റെ വിജയം. 49 പന്തിൽ 67 റൺസാണ് ഗിൽ അടിച്ചെടുത്തത്. പഞ്ചാബിന്‍റെ സ്കോര്‍ വളരെ വേഗത്തില്‍ മറികടക്കാമെന്ന ആത്മവിശ്വാസത്തിലാണ് ഗുജറാത്ത് പവർപ്ലേയിൽ ബാറ്റ് വീശിയത്. അഞ്ചാം ഓവറിൽ ടീം സ്കോര്‍ 48ൽ നിൽക്കെ 30 റൺസെടുത്ത വൃദ്ധിമാൻ സാഹ പുറത്തായി. തുടർന്ന് ക്രീസിലെത്തി സായി സുദർശനൊപ്പം ചേർന്ന് ഓപ്പണർ ഗിൽ റൺസ് അതിവേഗം ഉയർത്തി. എന്നാൽ 19 റൺസിന് സായി സുദർശൻ കളം വിട്ടു. അർഷദീപ് ആണ് സായിയെ പുറത്താക്കിയത്. പിന്നീട് ക്രീസിലെത്തിയ ഗുജറാത്ത് നായകൻ ഹർദിക് പാണ്ഡ്യ കളി ഏറ്റെടുക്കുമെന്നും ഗില്ലിനൊപ്പം ചേർന്ന് മികച്ച കൂട്ടുകെട്ടുണ്ടാക്കുമെന്നും പ്രതീക്ഷിച്ചെങ്കിലും ഹർപ്രീത് ബ്രാർ വില്ലനായി. എട്ട് റൺസ് മാത്രമാണ് ഹർദികിന് നേടാനായത്.

അങ്ങനെ അവസാന ഓവറിലേക്ക് നീണ്ട മത്സരം ഒരുവേള കൈവിട്ടുപോവുമെന്നുവരെ ഗുജറാത്ത് സംശയിച്ചു. സാം കരൻ ഗില്ലിനെ വിക്കറ്റാക്കുമ്പോള്‍ ഗുജറാത്തിന് വേണ്ടത് നാല് ബോളിൽ അഞ്ച് റൺസ്. പിന്നെയും കളി മുറുകി. രണ്ട് ബോളിൽ നാല് റൺസെന്ന വേണമെന്ന നിലയിലെത്തി. ഒടുവില്‍ അഞ്ചാം പന്ത് തെവാട്ടിയ ബൌണ്ടറി കടത്തിയതോടെ ഗുജറാത്ത് ക്യാമ്പില്‍ ആശ്വാസമായി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് എട്ട് വിക്കറ്റ് നഷ്ടത്തിലാണ് 153 റൺസ് നേടിയത്. പഞ്ചാബിന്റെ ഒപ്പണർമർ കളിമറന്ന മത്സരത്തിൽ മധ്യനിരയും വാലറ്റവുമാണ് ടീമിന് ഭേദപ്പെട്ട സ്‌കോർ സമ്മാനിച്ചത്. കഴിഞ്ഞ മത്സരങ്ങളിൽ മികച്ച ഫോമിലുണ്ടായിരുന്ന ശിഖർ ധവാനിൽ തന്നെയായിരുന്നു പഞ്ചാബിന്റെ പ്രതീക്ഷ. എന്നാൽ കളിയുടെ തുടക്കത്തിൽ തന്നെ ഓപ്പണർ പ്രഭസിംറാൻ കൂടാരം കയറി. ടീം പൂജ്യത്തിൽ നിൽക്കവെയായിരുന്നു റാഷിദ് ഖാൻ ആദ്യവിക്കറ്റ് നേടുന്നത്. തൊട്ടുപിറകെ എട്ട് റൺസെടുത്ത് നിൽക്കെ ശിഖർ ധവാനും പുറത്തായി. തുടർന്ന് ക്രീസിലെത്തിയ മാത്യു ഷോർട്ടും രജപക്‌സയും സ്കോര്‍ പതുക്കെ ഉയർത്തി. എന്നാൽ 36 റൺസിൽ നിൽക്കെ ഷോർട്ട് പുറത്താവുമ്പോള്‍ സ്‌കോർ 55-3. രജപക്‌സെയും ജിതേഷ് ശർമയും ചേര്‍ന്ന് ബാറ്റിങ് തുടര്‍ന്നു.

ബൗണ്ടറികൾ അകലെയായ മത്സരത്തിൽ സിംഗിളുകൾ മാത്രം പിറന്നു. 20 റൺസിന് രജപക്‌സെയും 25 റൺസിൽ ജിതേശ് ശർമയും വീണു. വാലറ്റത്ത് സാം കരനും 22 റൺസെടുത്ത് കൂടാരം കയറി. പിന്നീട് ഷാരൂഖ് ഖാന്റെയും ഹർപീത് ബ്രാറിന്റെയും ഊഴമായിരുന്നു. സ്കോര്‍ ഇഴഞ്ഞ് മാത്രം നീങ്ങിയ മത്സത്തിൽ പന്ത് ബൌണ്ടറി കടത്തി ഷാരൂഖ് കളിയില്‍ വീണ്ടും പഞ്ചാബിന്‍റെ റണ്‍റേറ്റ് ചലിപ്പിച്ചു. ഒൻപത് പന്തിൽ നിന്ന് 22 റൺസായിരുന്നു ഷാരൂഖിന്‍റെ സംഭാവന. അവസാന ഓവറിൽ ഷാരൂഖ് ഖാനും റണ്ണൗട്ടിലൂടെ പുറത്തായി. ഒരു റൺസ് എടുത്ത് ഋഷി ധവാനും പുറത്തായതോടെ പഞ്ചാബിന്റെ ഇന്നിങ്‌സ് എട്ട് വിക്കറ്റ് നഷ്ടത്തിൽ 153 റൺസിന് അവസാനിച്ചു. നാല് ഓവറിൽ 18 റൺസ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് നേടി മോഹിത് ശർമയാണ് ഗുജറാത്തിന് കളി അനുകൂലമാക്കിയത്. മുഹമ്മദ് ഷമി, ജോഷ്വ ലിറ്റിൽ, അൽസാരി ജോസഫ്, റാഷിദ് ഖാൻ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. ടോസ് നേടിയ ഗുജറാത്ത് ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു.

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News