ചെപ്പോക്കില്‍ ചെന്നൈ വധം; ബംഗളൂരുവിന് 50 റൺസിന്‍റെ തകര്‍പ്പന്‍ ജയം

അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച ധോണിയുടെ പോരാട്ടം വിഫലം

Update: 2025-03-29 04:18 GMT

ചെന്നൈ: ചെപ്പോക്ക് സ്റ്റേഡിയത്തില്‍ ബംഗളൂരുവിന്റെ ചെന്നൈ വധം. സ്വന്തം കാണികൾക്ക് മുന്നിലിട്ട് 50 റൺസിനാണ് രജത് പഠീദാറും സംഘവും ചെന്നൈയെ തകർത്തെറിഞ്ഞത്. ബംഗളൂരു ഉയർത്തിയ 197 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ചെന്നൈക്ക് 146 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ.

41 റൺസെടുത്ത രചിൻ രവീന്ദ്രയും അവസാന ഓവറുകളിൽ തകർത്തടിച്ച ധോണിയും ജഡേജയും മാത്രമാണ് ചെന്നൈ നിരയിൽ അൽപമെങ്കിലും പൊരുതി നോക്കിയത്. ഒമ്പതാമനായി ക്രീസിലെത്തിയ ധോണി 16 പന്തിൽ മൂന്ന് ഫോറും രണ്ട് സിക്‌സും സഹിതം 30 റൺസടിച്ച് പുറത്താവാതെ നിന്നു.

ബംഗളൂരുവിനായി ജോഷ് ഹേസൽവുഡ് മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ യാഷ് ദയാലും ലിയാം ലിവിങ്‌സറ്റണും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ആദ്യ രണ്ട് കളിയും ജയിച്ച ആർ.സി.ബി നാല് പോയിന്റുമായി പോയിന്റ് പട്ടികയിൽ ഒന്നാമതെത്തി.

Advertising
Advertising

നേരത്തേ ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ബംഗളൂരുവിനായി ക്യാപ്റ്റൻ രജദ് പഠീദാർ അർധ സെഞ്ച്വറി കുറിച്ചു. 16 പന്തിൽ 32 റൺസെടുത്ത ഫിൽ സാൾട്ടും 30 റണ്‍സെടുത്ത കോഹ്‍ലിയും അവസാന ഓവറുകളിൽ തകർത്തടിച്ച ടിം ഡേവിഡും ചേർന്നാണ് ബംഗളൂരുവിന് മികച്ച ടോട്ടൽ സമ്മാവിച്ചത്.

ഡേവിഡ് എട്ട് പന്തിൽ മൂന്ന് സിക്‌സറുകളുടേയും ഒരു ഫോറിന്റേയും അകമ്പടിയിൽ 22 റൺസ് അടിച്ചെടുത്തു. ചെന്നൈക്കായി നൂർ അഹ്‌മദ് മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ മതീഷ് പതിരാന രണ്ട് വിക്കറ്റ് പോക്കറ്റിലാക്കി. ആദ്യ മത്സരത്തിൽ ചെന്നൈ മുംബൈയെ പരാജയപ്പെടുത്തിയിരുന്നു.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News