അച്ചടക്ക ലംഘനം; ഇന്ത്യന്‍ ഗുസ്തി താരം അന്തിം പംഗലിന് ഫ്രാന്‍സ് വിട്ട് പോവാന്‍ നിര്‍ദേശം

പംഗലിന്‍റെ ഒളിമ്പിക്സ് അക്രഡിറ്റേഷന്‍ റദ്ദാക്കി

Update: 2024-08-08 05:38 GMT

പാരീസ്: വിനേഷ് ഫോഗട്ടിന്റെ അയോഗ്യത ഉണ്ടാക്കിയ വിവാദം പുകഞ്ഞ് കൊണ്ടിരിക്കേ ഇന്ത്യൻ ഗുസ്തി സംഘത്തെ തേടി മറ്റൊരു നിരാശപ്പെടുത്തുന്ന വാർത്ത. അച്ചടക്ക ലംഘനത്തെ തുടർന്ന് ഇന്ത്യൻ വനിതാ താരം അന്തിം പംഗലിനെ  നാട്ടിലേക്ക് തിരിച്ചയച്ചു. സഹോദരി നിഷ പംഗലിനെ നിയമവിരുദ്ധമായി ഒളിമ്പിക്‌സ് വില്ലേജിൽ കയറ്റാൻ ശ്രമിച്ചതിനാണ്  നടപടി.

അന്തിമിന്റെ കാർഡ് ഉപയോഗിച്ചാണ് നിഷ ഒളിമ്പിക്‌സ് വില്ലേജിൽ പ്രവേശിച്ചത്. ഇതോടെ അന്തിമിന്റെ അക്രഡിറ്റേഷൻ റദ്ദാക്കി. ഉടൻ തന്നെ താരത്തോട് ഫ്രാൻസ് വിട്ട് പോവാൻ ഇന്ത്യൻ ഒളിമ്പിക്‌സ് അസോസിയേഷൻ ആവശ്യപ്പെട്ടു.

Advertising
Advertising

ഗെയിംസ് വില്ലേജിൽ സൂക്ഷിച്ച തന്റെ സാധനങ്ങൾ എടുക്കാനാണ് അന്തിം  സഹോദരിയെ അക്രഡിറ്റേഷൻ കാർഡ് നൽകി പറഞ്ഞയച്ചത്. സാധനങ്ങളുമായി പുറത്ത് കടക്കുന്നതിനിടെ സുരക്ഷാ ഉദ്യോഗസ്ഥർ നിഷയെ പിടികൂടി. പരിശോധനക്ക് ശേഷം ഒളിമ്പിക്‌സ് താരമല്ലെന്ന് മനസ്സിലായതോടെ ഉദ്യോസ്ഥർ ഇവരെ പൊലീസിന് കൈമാറുകയായിരുന്നു. മൊഴി രേഖപ്പെടുത്തിയ ശേഷം നിഷയെ പൊലീസ് വിട്ടയച്ചു.

പിന്നീട് ഫ്രഞ്ച് അധികൃതർ ഇന്ത്യൻ ഒളിമ്പിക്‌സ് അസോസിയേഷന് നോട്ടീസ് നൽകിയതോടെ സംഭവം പുറംലോകമറിഞ്ഞു. അന്തിമിനോടും സപ്പോർട്ടിങ് സ്റ്റാഫിനോടും ഫ്രാൻസ് വിട്ട് പോകാൻ അധികൃതർ ആവശ്യപ്പെടുകയായിരുന്നു.  വനിതകളുടെ 53 കിലോഗ്രാം വിഭാഗത്തിൽ തുർക്കിയുടെ സെയ്‌നെപ്പ് യെത്ഗിലിനോട് പരാജയപ്പെട്ട് ഒന്നാം റൗണ്ടിൽ തന്നെ  അന്തിം  പുറത്തായിരുന്നു. 

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News