44ന് അഞ്ച്: പിന്നെ വമ്പൻ തിരിച്ചുവരവ്, നാടകീയ ജയവുമായി ആസ്‌ട്രേലിയ

100 പോലും കടക്കുമോ എന്ന ഘട്ടത്തിലാണ് രക്ഷകർ അവതരിക്കുന്നത്. വിക്കറ്റ് കീപ്പർ അകലക്‌സ് കാരിയും കാമറൂൺ ഗ്രീൻ ചേർന്ന് ആസ്‌ട്രേലിയയെ കരകയറ്റുകയായിരുന്നു

Update: 2022-09-06 13:21 GMT
Editor : rishad | By : Web Desk
Advertising

കെയിൻസ്: ന്യൂസിലാൻഡിനെതിരായ ആദ്യ ഏകദിനത്തിൽ രണ്ട് വിക്കറ്റിന്റെ ത്രസിപ്പിക്കുന്ന ജയവുമായി ആസ്‌ട്രേലിയ. 44ന് അഞ്ച് എന്ന നിലയിൽ തകർന്ന് തരിപ്പണമായ ആസ്‌ട്രേലിയയാണ് ത്രസിപ്പിക്കുന്ന ജയവുമായി മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ മുന്നിലെത്തിയത്. ടോസ് നേടിയ ആസ്‌ട്രേലിയ തെരഞ്ഞെടുത്തത് ബൗളിങ്. 50 ഓവർ എറിഞ്ഞെങ്കിലും ന്യൂസിലാൻഡിന് നേടാനായത് 232 റൺസ് മാത്രം.

അവരുടെ ഒമ്പത് വിക്കറ്റുകളും നഷ്ടമായി. കോൺവെ(46)നായകൻ വില്യംസൺ(45)ലഥാം(43) എന്നിവർ ആസ്‌ട്രേലിയയുടെ ബൗളിങ് നിരക്ക് നേരെ പൊരുതിയെങ്കിലും വമ്പൻ സ്‌കോറിലെത്തിക്കാൻ ആർക്കുമായില്ല. വാലറ്റത്ത് നിന്ന് കാര്യമായ സംഭാവനകള്‍ ഇല്ലാതെ വന്നതോടെയാണ് ന്യൂസിലാൻഡ് സ്‌കോർ 232ൽ ഒതുങ്ങിയത്. നാല് വിക്കറ്റ് വീഴ്ത്തിയ മാക്‌സ് വെലാണ് കിവികളെ വീഴ്ത്തിയത്. ജോഷ് ഹേസിൽവുഡ് മൂന്ന് വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിങിൽ ആസ്‌ട്രേലിയയും പതറി. ന്യൂസിലാൻഡ് ബൗളർമാർ ഫോമിലേക്കുയർന്നപ്പോൾ ആസ്‌ട്രേലിയ 44ന് അഞ്ച് എന്ന പരിതാപ നിലയിലായി.

100 പോലും കടക്കുമോ എന്ന ഘട്ടത്തിലാണ് രക്ഷകർ അവതരിക്കുന്നത്. വിക്കറ്റ് കീപ്പർ അകലക്‌സ് കാരിയും കാമറൂൺ ഗ്രീൻ ചേർന്ന് ആസ്‌ട്രേലിയയെ കരകയറ്റുകയായിരുന്നു. തട്ടിയും മുട്ടിയും മോശം പന്തുകളെ പ്രഹരിച്ചും ഇരുവരും ആസ്‌ട്രേലിയക്ക് പ്രതീക്ഷ നൽകി. ഇരുവരും ചേർന്ന് തുന്നിച്ചേർത്തത് 161 റൺസ്. വ്യക്തിഗത സ്‌കോർ 85ൽ നിൽക്കെ കാരിയെ ലോക്കി ഫെർഗൂസൺ മടക്കി. പിന്നാലെ വന്ന മാക്‌സ് വെൽ രണ്ട് റൺസ് നേടി പുറത്തായതോടെ വീണ്ടും ആകാംക്ഷ. നേരിട്ട മൂന്നാം പന്തിൽ ഒരു റൺസെടുത്ത മിച്ചൽ സ്റ്റാർക്ക് കൂടി പുറത്തായതോടെ ന്യൂസിലാൻഡ് ജയത്തിനടത്ത്.

എന്നാൽ അവസാനക്കാരനായ ആദം സാമ്പയെ ചേർത്തു കാമറൂൺ ഗ്രീൻ ടീമിന് വിജയവഴി വെട്ടി. കളി കഴിയുമ്പോൾ ഗ്രീൻ 92 പന്തിൽ നിന്ന് നേടിയത് 89 റൺസ്. 13 പന്തുകൾ നേരിട്ട സാമ്പ അത്രയും റൺസ് നേടിയതും ആസ്‌ട്രേലിയക്ക് എളുപ്പമായി. 45 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് ആസ്ട്രേലിയ വിജയലക്ഷ്യം മറികടന്നത്. ട്രെൻഡ് ബൗൾട്ട് നാല് വിക്കറ്റ് വീഴ്ത്തി. മാറ്റ് ഹെൻറി, ലൂക്കി ഫെർഗൂസൺ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. രണ്ടാം ഏകദിനം സെപ്തംബർ എട്ടിനാണ്. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News