ഏഷ്യ കപ്പ് : ബഗ്ലാദേശിനെ തകർത്ത് ഇന്ത്യ ഫൈനലിൽ
ദുബൈ : ബംഗ്ലാദേശിനെ 41 റൺസിന് തകർത്ത് ഏഷ്യ കപ്പ് ഫൈനൽ ബെർത്തുറപ്പിച്ച് ഇന്ത്യ. ഇന്ത്യ ഉയർത്തിയ 168 റൺസ് ലക്ഷ്യം പിന്തുടർന്നിറങ്ങിയ ബംഗ്ലാദേശ് ഇന്നിംഗ്സ് 127 റൺസിൽ അവസാനിച്ചു. ഇന്ത്യക്കായി കുൽദീപ് യാദവ് മൂന്നും വരുൺ ചക്രവർത്തി ജസ്പ്രീത് ബുംറ എന്നിവർ രണ്ട് വിക്കറ്റും നേടി.
ടോസ് നഷ്ട്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഓപണർ അഭിഷേക് ശർമയുടെ അർധ സെഞ്ച്വറി മികവിലാണ് പൊരുതാവുന്ന ടോട്ടൽ പടുത്തുയർത്തിയത്. 37 പന്തുകൾ നേരിട്ട താരം 6 ഫോറും 5 സിക്സുമടക്കം 75 റൺസാണ് അടിച്ചുക്കൂട്ടിയത്. 29 പന്തിൽ 38 എടുത്ത ഹർദിക് പാണ്ട്യയും 29 റൺസ് നേടിയ ഗില്ലും അഭിഷേകിന് മികച്ച പിന്തുണ നൽകി. ആറ് വിക്കറ്റുകൾ നഷ്ട്ടമായിട്ടും ഇന്ത്യൻ നിരയിൽ സഞ്ജു സാംസണിന് ബാറ്റിങ്ങിന് അവസരം ലഭിച്ചില്ല.
മറുപടി ബാറ്റിങ്ങിൽ ബംഗ്ലാദേശ് ഓപണർ സൈഫ് ഹസൻ 69 നേടിയെങ്കിലും മറുപുറത്ത് വിക്കറ്റുകൾ വീണതോടെ ഇന്ത്യ വിജയിക്കുകയായിരുന്നു. 21 റൺസ് നേടിയ പർവേസ് ഹൊസൈൻ മാത്രമാണ് ബംഗ്ലാദേശ് നിരയിൽ ഇരട്ടയക്കം കടന്ന ഏക ബാറ്റർ.