രണ്ടാം മത്സരത്തിലും ഇന്ത്യക്ക് തോൽവി; ടി20 പരമ്പരയിൽ വിൻഡീസ് മുമ്പിൽ

ഇന്ത്യക്ക് പരമ്പര സാധ്യത നിലനിർത്താൻ നാളെ നടക്കുന്ന മൂന്നാം മത്സരത്തിൽ വിജയിച്ചേ മതിയാവൂ

Update: 2023-08-07 04:31 GMT
Advertising

പ്രൊവിഡൻസ്: വെസ്റ്റിൻഡീസിനെതിരായ ട്വന്റി 20 ക്രിക്കറ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിലും ഇന്ത്യക്ക് തോൽവി. ജോർജ്ടൗണിലെ പ്രോവിഡൻസ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ രണ്ടു വിക്കറ്റിനാണ് വിൻഡീസ് ഇന്ത്യയെ തോൽപിച്ചത്. ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ വിൻഡീസ് രണ്ടേ പൂജ്യത്തിന് മുമ്പിലെത്തി.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യയ്ക്ക് അച്ചടക്കത്തോടെ പന്തെറിഞ്ഞ വിൻഡീസിന് മുൻപിൽ പിടിച്ചു നിൽക്കാനായില്ല. കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്ത്തിയ വിൻഡീസ് നിശ്ചിത ഓവറിൽ ഇന്ത്യയെ 152 റൺസിൽ ഒതുക്കി. 41 പന്തിൽ 51 റൺസ് നേടിയ തിലക് വർമ്മ മാത്രമാണ് ഇന്ത്യയ്ക്കായി മികച്ച പ്രകടനം പുറത്തെടുത്തത്.

വിൻഡീസിന്റെ മറുപടി ബാറ്റിങ്ങിൽ ആദ്യ പന്തിൽ തന്നെ ബ്രണ്ടൻ കിങിനെ പുറത്താക്കിയ ഹാർദിക് പാണ്ഡ്യ ഇന്ത്യക്ക് മികച്ച തുടക്കം നൽകി. ഒരറ്റത്ത് വിക്കറ്റുകൾ കൊഴിയുമ്പോഴും മറുവശത്ത് നിക്കോളസ് പൂരൻ നിലയുറപ്പിച്ചതോടെ ഏഴു പന്ത് ബാക്കിനിൽക്കെ വിൻഡീസ് ലക്ഷ്യത്തിലെത്തി. 18.5 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ ആതിഥേയർ 155 റൺസ് നേടുകയായിരുന്നു. 40 പന്തിൽ നിന്ന് 67 റൺസ് നേടിയ പുറത്തായ പൂരനാണ് കളിയിലെ താരം.

ഇന്ത്യയ്ക്കായി നായകൻ ഹാർദിക് 35 റൺസ് വിട്ടുനൽകി മൂന്നു വിക്കറ്റ് വീഴ്ത്തി. യുസ്‌വേന്ദ്ര ചഹൽ രണ്ടും അർഷദീപ് സിംഗും മുകേഷ് കുമാറും ഓരോ വിക്കറ്റും നേടി.

ആദ്യ രണ്ട് മത്സരങ്ങളും പരാജയപ്പെട്ട ഇന്ത്യക്ക് പരമ്പര സാധ്യത നിലനിർത്താൻ നാളെ നടക്കുന്ന മൂന്നാം മത്സരത്തിൽ വിജയിച്ചേ മതിയാവൂ.

ഇന്ത്യ നേടിയത് ഭേദപ്പെട്ട സ്‌കോർ

ആദ്യ മത്സരത്തിലെ തോൽവിക്കു കണക്കുതീർക്കാൻ ഇറങ്ങിയ ടീം ഇന്ത്യ ഭേദപ്പെട്ട സ്‌കോറാണ് നേടിയത്. വെസ്റ്റിൻഡീസിന്റെ മികച്ച ബൗളിങ് പ്രകടനത്തിനിടയിലും യുവതാരം തിലക് വർമയുടെ അർധസെഞ്ച്വറി(51) പ്രകടനമാണ് 152 എന്ന നിലയിലേക്ക് ഇന്ത്യൻ സ്‌കോർ ഉയർത്തിയത്.

ടി20യിൽ അർധശതകം നേടുന്ന പ്രായം കുറഞ്ഞ രണ്ടാമത്തെ താരമായിരിക്കുകയാണ് തിലക്. കന്നി ടി20 അർധശതകത്തിലൂടെ രോഹിത് ശർമയ്ക്കു തൊട്ടുപിന്നിലാണ് 20കാരന്റെ സ്ഥാനം. ഗയാനയിലെ പ്രോവിഡൻസ് സ്‌റ്റേഡിയത്തിൽ നടന്ന രണ്ടാം ടി20 മത്സരത്തിൽ പവർപ്ലേയിൽ തന്നെ ഓപണർ ശുഭ്മൻ ഗില്ലും സൂപ്പർ താരം സൂര്യകുമാർ യാദവും പുറത്തായ ശേഷമായിരുന്നു തിലക് ടീമിനെ കരകയറ്റിയത്.

ആദ്യ ടി20ക്കു സമാനമായി സ്പിൻ-സ്ലൗ ബൗളിനെ പിച്ചിൽ ടോസ് ലഭിച്ച ഇന്ത്യൻ നായകൻ ഹാർദിക് പാണ്ഡ്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. തുടക്കത്തിൽ തന്നെ ഇന്ത്യൻ ബാറ്റർമാർ റൺസ് കണ്ടെത്താൻ വിഷമിക്കുന്നതാണു കണ്ടത്. തപ്പിത്തടഞ്ഞ ഗില്ലിനെ(ഏഴ്) മൂന്നാം ഓവറിൽ തന്നെ ഷിംറോൺ ഹെറ്റ്‌മെയറിന്റെ കൈയിലെത്തിച്ച് അൽസാരി ജോസഫാണു വിക്കറ്റ് വേട്ടയ്ക്കു തുടക്കമിട്ടത്. തൊട്ടടുത്ത ഓവറിൽ കൈൽ മയേഴ്‌സിന്റെ റണ്ണൗട്ടിൽ സൂര്യ(ഒന്ന) തിരിച്ചുനടന്നു.

ഒരു ഭാഗത്ത് ഉറച്ചുനിന്നു കളിച്ച ഇഷൻ കിഷന്റെ(23 പന്തിൽ 27) പോരാട്ടം റൊമാരിയോ ഷെഫേഡിന്റെ മനോഹരമായൊരു പന്തിൽ അവസാനിച്ചു. സഞ്ജു സാംസൺ(ഏഴ്) ഒരിക്കൽ കൂടി നിരാശപ്പെടുത്തിയപ്പോൾ ഹാർദിക്(18 പന്തിൽ 24) മാത്രമാണ് തിലകിന് അൽപമെങ്കിലും പിന്തുണ നൽകിയത്. അക്സർ പട്ടേൽ 14 റൺസുമെടുത്തു.

വിൻഡീസിനായി അകീൽ ഹൊസൈൻ, അൽസാരി ജോസഫ്, റൊമാരിയോ ഷെപ്പേർഡ് എന്നിവർ രണ്ട് വീതം വിക്കറ്റ് വീഴ്ത്തി.

India lost the second match of the Twenty20 cricket series against the West Indies.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Sports Desk

contributor

Similar News