നാലാം ടി20യിൽ ഇന്ത്യക്ക് 50 റൺസ് തോൽവി; വീണ്ടും നിരാശപ്പെടുത്തി സഞ്ജു
വിശാഖപട്ടണം: ന്യൂസിലൻഡിനെതിരായ നാലാം ടി20 മത്സരത്തിൽ ഇന്ത്യക്ക് 50 റൺസ് തോൽവി. കിവീസ് ഉയർത്തിയ 216 റൺസ് ലക്ഷ്യത്തിലേക്ക് ബാറ്റ് ചെയ്ത ഇന്ത്യ 165 റൺസിൽ ഓൾ ഔട്ടായി. പരിക്ക് മൂലം ഇഷാൻ കിഷൻ ഇല്ലാതെയാണ് ഇന്ത്യ കളത്തിലിറങ്ങിയത്. മൂന്ന് വിക്കറ്റുകളുമായി കിവീസ് ക്യാപ്റ്റൻ മിച്ചൽ സാന്റ്നർ തിളങ്ങി.
വിശാഖപട്ടണത്ത് നടന്ന മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലൻഡ് തകർപ്പൻ ബാറ്റിങ് പ്രകടനമാണ് കാഴ്ചവെച്ചത്. ഒമ്പത് ഓവറിൽ വിക്കറ്റ് നഷ്ടപെടാതെ 100 റൺസ് എന്ന നിലയിൽ വരെ അവരെത്തി. പിന്നാലെ വിക്കറ്റുകൾ നഷ്ടപ്പെട്ടെങ്കിലും ഓപണർ ടിം സെയ്‌ഫെർട്ടിന്റെ അർധ സെഞ്ച്വറിയും 39 റൺസുമായി പുറത്തകാതെ നിന്ന ഡാരിൽ മിച്ചലിന്റെ ബാറ്റിങ്ങും കവീസിനെ മികച്ച സ്കോറിലെത്തിച്ചു. 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 215 റൺസാണ് കിവീസ് സ്കോർ ചെയ്തത്.
എന്നാൽ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് ആദ്യ പന്തിൽ തന്നെ പിഴച്ചു. മാറ്റ് ഹെൻഡ്രി എറിഞ്ഞ ഇന്നിങ്സിലെ ആദ്യ ഓവറിലെ ആദ്യ പന്തിൽ സ്റ്റാർ ബാറ്റർ അഭിഷേക് ശർമ പുറത്തായി. തൊട്ടടുത്ത ഓവറിൽ ക്യാപ്റ്റൻ സൂര്യകുമാറും മടങ്ങിയതോടെ ഇന്ത്യ സമ്മർദ്ദത്തിലായി. ക്രീസിലുണ്ടായിരുന്ന സഞ്ജു സാംസണും റിങ്കു സിങ്ങും ചേർന്ന് പൊരുതിയെങ്കിലും ഏഴാം ഓവറിൽ 24 റൺസുമായി സഞ്ജുവും മടങ്ങി. മിച്ചൽ സാന്റ്നറാണ് മലയാളി താരത്തിന്റെ വിക്കറ്റ് പിഴുതത്. പിനീടുള്ള നാല് ഓവറുകളിൽ ഹർദിക് പാണ്ട്യയും റിങ്കു സിങ്ങും മടങ്ങിയതോടെ 11ാം ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 85 റൺസായിരുന്നു ഇന്ത്യയും സമ്പാദ്യം. 15 പന്തിൽ 52 റൺസ് നേടി അർധ സെഞ്ച്വറി പൂർത്തിയാക്കിയ ശിവം ദുബേ പ്രതീക്ഷ നൽകിയെങ്കിലും 15ാം ഓവറിൽ റൺ ഔട്ടായി അയാളും മടങ്ങിയതോടെ ആറ് വിക്കറ്റ് നഷ്ടത്തിൽ 146 റൺസ് എന്ന നിലയിലായി ആതിഥേയർ. പിന്നാലെ വിക്കറ്റുകൾ ഓരോന്നായി വീണതോടെ 165 റൺസിൽ ഇന്ത്യ ഓൾ ഔട്ടായി.
പരമ്പരയിലെ അവസാന മത്സരം ജനുവരി 31ന് തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലാണ് നടക്കുക.