കേപ്ടൗണിൽ കൊടുങ്കാറ്റായി സിറാജ്; ദക്ഷിണാഫ്രിക്ക 55 റൺസിന് പുറത്ത്, ഇന്ത്യക്കെതിരെ കുറഞ്ഞ ടീം ടോട്ടൽ

ഇന്ത്യക്കായി മുഹമ്മദ് സിറാജ് 15 റൺസ് വിട്ടുകൊടുത്ത് ആറുവിക്കറ്റ് സ്വന്തമാക്കി. ജസ്പ്രീത് ബുമ്രയും മുകേഷ് കുമാറും രണ്ട് വിക്കറ്റ് വീതം നേടി മികച്ച പിന്തുണനൽകി.

Update: 2024-01-03 10:40 GMT
Editor : Sharafudheen TK | By : Web Desk
Advertising

കേപ്ടൗൺ: ദക്ഷിണാഫ്രിക്കക്കെതിരായ നിർണായക ടെസ്റ്റിൽ മുഹമ്മദ് സിറാജിന്റെ മികവിൽ കരുത്തുകാട്ടി ഇന്ത്യ. ആദ്യ ഇന്നിങ്‌സിൽ 55 റൺസിന് ദക്ഷിണാഫ്രിക്കയെ ചുരുട്ടികൂട്ടി. 23.2 ഓവറിലാണ് ആതിഥേയർ ഓൾഔട്ടായത്. ഇന്ത്യക്കായി മുഹമ്മദ് സിറാജ് 15 റൺസ് വിട്ടുകൊടുത്ത് ആറുവിക്കറ്റ് സ്വന്തമാക്കി. ജസ്പ്രീത് ബുമ്രയും മുകേഷ് കുമാറും രണ്ട് വിക്കറ്റ് വീതം നേടി മികച്ച പിന്തുണനൽകി. പ്രോട്ടീസ് നിരയിൽ ഡേവിഡ് ബെഡിങ്ഹാം(12), കെയിൽ വെരയ്ൻ(15) എന്നിവർക്ക് മാത്രമാണ് രണ്ടക്കം കാണാനായത്. ഇന്ത്യക്കെതിരെ ദക്ഷിണാഫ്രിക്കയുടെ ചെറിയ ടോട്ടലാണിത്.



നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുക്കാനുള്ള ദക്ഷിണാഫ്രിക്കയുടെ തീരുമാനം തെറ്റാണെന്ന് തെളിയിക്കുന്നതായിരുന്നു ഇന്ത്യൻ ബൗളർമാരുടെ പ്രകടനം. ആദ്യ പത്ത് ഓവറിനിടെതന്നെ ആതിഥേയർക്ക് നാല് വിക്കറ്റുകൾ നഷ്ടമായി. എയ്ഡൻ മാർക്രം(2), അവസാന ടെസ്റ്റ് കളിക്കുന്ന ക്യാപ്റ്റൻ ഡീൻ എൽഗർ(4), ടോണി ഡിസോസി(2),ഡേവിഡ് ബെഡിങ്ഹാം(12),കെയിൽ വെരായ്‌നെ(15), മാർക്കോ ജാൻസൻ(0) എന്നിവരുടെ വിക്കറ്റാണ് സിറാജ് സ്വന്തമാക്കിയത്. ട്രിസ്റ്റൻ സ്റ്റബ്ഡിനെ(3), നന്ദ്രെ ബർഗർ(4) വിക്കറ്റ് ബുമ്രയും കഗിസോ റബാഡെ, കേശവ് മഹാരാജ് വിക്കറ്റ് മുകേഷ്‌കുമാറും സ്വന്തമാക്കി.

സെഞ്ചൂറിയൻ ടെസ്റ്റിൽ ഇന്നിങ്‌സ് തോൽവി നേരിട്ട ഇന്ത്യക്ക് പരമ്പര നഷ്ടമാകാതിരിക്കാൻ കെപ്ടൗൺ ടെസ്റ്റിൽ ജയം അനിവാര്യമാണ്. പുതുവർഷത്തിൽ പുത്തൻ പ്രതീക്ഷകളുമായി ഇറങ്ങിയ ഇന്ത്യക്ക് സ്വപ്‌നതുല്യമായ തുടക്കമാണ് ബൗളർമാർ നൽകിയത്. പരിക്ക്മൂലം ക്യാപ്റ്റൻ ടെംബ ബാഹുമയില്ലാതെയാണ് ആതിഥേയർ ഇറങ്ങിയത്. ഇന്ത്യൻ നിരയിൽ രവിചന്ദ്രൻ അശ്വിന് പകരം രവീന്ദ്ര ജഡേജ ആദ്യഇലവനിൽ സ്ഥാനംപിടിച്ചു.

പരിശീലനത്തിനിടെ പരിക്കേറ്റ ഷർദുൽ ടാക്കുർ ആരോഗ്യം വീണ്ടെടുത്തെങ്കിലും ടീമിൽ ഇടംപിടിച്ചില്ല. തിരിച്ചടികൾ മറന്ന് പുതുവർഷത്തിൽ ശക്തമായി തിരിച്ചുവരുമെന്ന് മത്സരത്തിന് മുൻപ് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ പറഞ്ഞിരുന്നു. ഇത് ശരിവെക്കുന്ന പ്രകടനമാണ്  പേസർമാർ പുറത്തെടുത്തത്. സെഞ്ചൂറിയനിൽ നടന്ന ആദ്യ ടെസ്റ്റിൽ ഇന്ത്യ ഇന്നിംഗ്‌സ് തോൽവി വഴങ്ങിയിരുന്നു. ബാറ്റിംഗും ബൗളിംഗും സമ്പൂർണമായി പരാജയപ്പെട്ട ആദ്യ മത്സരത്തിൽ ഇന്നിംഗ്‌സിനും 32 റൺസിനുമാണ് ഇന്ത്യ തോറ്റത്. ആദ്യ ഇന്നിംഗ്‌സിൽ സെഞ്ചുറി നേടിയ കെ എൽ രാഹുലും രണ്ടാം ഇന്നിംഗ്‌സിൽ 76 റൺസടിച്ച വിരാട് കോലിയും മാത്രമാണ് ഇന്ത്യൻ നിരയിൽ മികച്ച പ്രകടനം നടത്തിയത്.

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Web Desk

contributor

Similar News