'അജിത് അഗാർക്കർ സംസാരിച്ചു, 'റോൾ' എന്തെന്ന് പറഞ്ഞു': ടി20 ടീമിലേക്ക് കോഹ്‌ലി എത്തിയത്...

ടി20 ടീമിൽ ലോകകപ്പിലടക്കം കോഹ്ലിയുടെ റോൾ എന്താണെന്ന് ഈ കൂടിക്കാഴ്ചയിൽ തീരുമാനമായതായി കരുതപ്പെടുന്നു

Update: 2024-01-10 06:40 GMT
Editor : rishad | By : Web Desk
Advertising

ന്യൂഡൽഹി: അഫ്ഗാനിസ്താനെതിരായ പരമ്പരയിലേക്ക് തെരഞ്ഞെടുക്കും മുമ്പ് മുതിർന്ന താരം വിരാട് കോഹ്‌ലിയുമായി ബി.സി.സി.ഐ സംസാരിച്ചിരുന്നതായി റിപ്പോർട്ട്. മുഖ്യസെലക്ടർ അജിത് അഗാർക്കറാണ് ടീമിലെ 'റോൾ' സംബന്ധിച്ച് കോഹ്‌ലിയുമായി സംസാരിച്ചത്. 2022ലെ ടി20 ലോകകപ്പിന് ശേഷം സീനിയർ താരങ്ങളായ വിരാട് കോഹ്‌ലി, രോഹിത് ശർമ്മ എന്നിവർ അന്താരാഷ്ട്ര ടി20 മത്സരങ്ങൾ കളിച്ചിട്ടില്ല.

അഫ്ഗാനിസ്താനെതിരായ ടി20 പരമ്പരയിലേക്ക് ഇരുവരും തിരിച്ചെത്തിയത് ഇന്ത്യൻ കായിക പ്രേമികൾക്ക് സന്തോഷം പകർന്നിരുന്നു. നീണ്ട ഇടവേളക്ക് ശേഷമാണ് ഇരുവരും ടി20 ടീമിന്റെ ഭാഗമാകുന്നത്. ഇതിനെ തുടർന്നാണ് അഗാർക്കർ സംസാരിച്ചത്. അതേസമയം നായകൻ രോഹിത് ശർമ്മയുമായി സംസാരിച്ചിരുന്നോ എന്ന് വ്യക്തമല്ല. ദക്ഷിണാഫ്രിക്കയ്ക്കെതിരെ കേപ്ടൗണിൽ നടന്ന ടെസ്റ്റിനിടെയാണ് കോഹ്‌ലിയും അഗാർക്കറും തമ്മിൽ കൂടിക്കാഴ്ച നടത്തിയത് എന്നാണ് ക്രിക്ബസിന്റെ റിപ്പോർട്ടിൽ പറയുന്നത്.

ടി20 ടീമിൽ ലോകകപ്പിലടക്കം കോഹ്ലിയുടെ റോൾ എന്താണെന്ന് ഈ കൂടിക്കാഴ്ചയിൽ തീരുമാനമായതായി കരുതപ്പെടുന്നു. ടി20 ലോകകപ്പിൽ ഇന്ത്യൻ സ്ക്വാഡ് എങ്ങനെ വേണമെന്ന കാര്യത്തിൽ നായകൻ രോഹിത് ശർമയും പരിശീലകൻ രാഹുൽ ദ്രാവിഡും ചേർന്ന് ചില പദ്ധതികൾ തയ്യാറാക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളും സജീവമാണ്. ഈ വർഷം ജൂണിൽ അമേരിക്കയിലും വെസ്റ്റിൻഡീസിലുമായാണ് അടുത്ത ടി20 ലോകകപ്പ് നടക്കുന്നത്. ടി20 ലോകകപ്പിൽ രോഹിതും കോഹ്‌ലിയും ഉണ്ടാകുമെന്ന് ഉറപ്പാണ്.

നിലവിൽ രാജ്യാന്തര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ പരിചയസമ്പത്തുള്ള ഇന്ത്യൻ താരങ്ങളാണ് വിരാട് കോഹ്‌ലിയും, രോഹിത് ശർമയും. അന്താരാഷ്ട്ര ടി20 യിലെ റൺ വേട്ടയിൽ ആദ്യ രണ്ട് സ്ഥാനങ്ങളിലും ഇവർ തന്നെ. ലോകകപ്പ്‌ പോലൊരു വലിയ വേദിയിൽ എങ്ങനെ കളിക്കണമെന്ന് കോഹ്ലിയെയും രോഹിതിനേക്കാളും നന്നായി അറിയാവുന്ന മറ്റ് കളിക്കാരില്ല.ഇതെല്ലാം ഇന്ത്യക്ക് മുതല്‍ക്കൂട്ടാണ്.  ജനുവരി 11ന് മൊഹാലിയിലാണ് അഫ്ഗാനിസ്താനെതിരായ ഇന്ത്യയുടെ ആദ്യ ടി20 മത്സരം. മൂന്ന് മത്സരങ്ങളാണ് പരമ്പരയിൽ ഉള്ളത്. 

Summary-Ajit Agarkar informs Virat Kohli about his role in T20Is | Sports news |

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News