പരിക്കേറ്റ വിരലുമായി ബട്ട്‌ലർ മടങ്ങി: അഞ്ചാം ടെസ്റ്റിന് ഇല്ല

വിരലിന് പരിക്കേറ്റതിനെ തുടർന്ന് അഞ്ചാം ടെസ്റ്റിൽ ജോസ് ബട്ട്‌ലറുണ്ടാവില്ല. താരം നാട്ടിലേക്ക് മടങ്ങി.

Update: 2022-01-09 13:42 GMT
Editor : rishad | By : Web Desk
Advertising

ആഷസിലെ നാലാം ടെസ്റ്റ് സമനിലയിലാക്കിയതിന്റെ ആത്മവിശ്വാസത്തിലുള്ള ഇംഗ്ലണ്ടിന് ആദ്യ തിരിച്ചടി. വിരലിന് പരിക്കേറ്റതിനെ തുടർന്ന് അഞ്ചാം ടെസ്റ്റിൽ ജോസ് ബട്ട്‌ലറുണ്ടാവില്ല. താരം നാട്ടിലേക്ക് മടങ്ങി. ആഷസ് പരമ്പര നേരത്തെ ആസ്‌ട്രേലിയ സ്വന്തമാക്കിയിരുന്നു. നാലാം ടെസ്റ്റിന്റെ അഞ്ചാം ദിനം സമനില പൊരുതി നേടിയ ശേഷം ക്യാപ്റ്റന്‍ ജോ റൂട്ടാണ് ഇക്കാര്യം അറിയിച്ചത്.

അതേസമയം ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്ക്‌സിനും ജോണി ബെയര്‍സ്‌റ്റോയ്ക്കും പരിക്കുള്ളതായും റിപ്പോര്‍ട്ടുണ്ട്. മത്സരത്തിനിടെ ബെയര്‍സ്‌റ്റോയുടെ തള്ള വിരലിന് പരിക്കേറ്റിരുന്നു. നാല് ടെസ്റ്റുകളിൽ നിന്നായി 15.28 ശരാശരിയിൽ 107 റൺസാണ് ബട്ട്ലര്‍ നേടിയത്. മികച്ച ഫോം പുറത്തെടുക്കാന്‍ ബട്ട്ലര്‍ക്കായില്ല. അഡ്‌ലെയ്ഡിൽ നടന്ന രണ്ടാം ടെസ്റ്റില്‍ നേടിയ 26 റണ്‍സാണ് ബട്ട്ലറിന്റെ ഉയര്‍ന്ന സ്കോര്‍. 207 പന്തിൽ നിന്നാണ് ബട്ട്ലര്‍ 26 റൺസ് നേടിയത്. 

ആഷസിലെ നാലാം ടെസ്റ്റില്‍ ആസ്‌ട്രേലിയക്കെതിരെ സമനില പൊരുതി നേടി ഇംഗ്ലണ്ട്. വാലറ്റത്തിന്റെ ചെറുത്ത് നില്‍പ്പാണ് തീ പന്ത് എറിഞ്ഞ ആസ്ട്രേലിയന്‍ ബൗളർമാരിൽ നിന്നും ഇംഗ്ലണ്ടിനെ രക്ഷിച്ചത്. വാലറ്റക്കാരായ ജാക്ക് ലീച്ച്, സ്റ്റുവര്‍ട്ട് ബ്രോഡ്, ജെയിംസ് ആന്‍ഡേഴ്‌സണ്‍ എന്നിവരോടാണ് ഇംഗ്ലണ്ട് കടപ്പടേണ്ടിയിരിക്കുന്നത്. മത്സരം അവസാനിക്കുമ്പോള്‍ അവര്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 270 റണ്‍സ് എന്ന നിലയിലായിരുന്നു ഇംഗ്ലണ്ട്.

വിക്കറ്റ് നഷ്ടമില്ലാതെ 30 റണ്‍സ് എന്ന നിലയിലാണ് ഇംഗ്ലണ്ട് അഞ്ചാം ദിനം കളി തുടങ്ങിയത്. 60 റണ്‍സെടുത്ത ബെന്‍ സ്റ്റോക്ക്‌സ്, 77 റണ്‍സെടുത്ത സാക് ക്രാവ്‌ലി, 41 റണ്‍സെടുത്ത ജോണി ബെയര്‍സ്‌റ്റോ എന്നിവരൊഴികെ ഇംഗ്ലണ്ടിന്റെ മുന്‍നിര ബാറ്റ്‌സ്മാന്‍മാര്‍ നിരാശപ്പെടുത്തി. ആസ്‌ട്രേലിയൻ ഫാസ്റ്റ്ബൗളർമാരെല്ലാം മികവ് പുറത്തെടുത്തതോടെ കൃത്യമായ ഇടവേളകളിൽ ഇംഗ്ലണ്ടിന്റെ വിക്കറ്റുകൾ വീണു. അഞ്ചാം ടെസ്റ്റ് ഈ മാസം 18ന് ഹൊബാർട്ടിൽ നടക്കും. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News