ഈ കണക്കുകൾ നോക്കൂ...; സഞ്ജുവിനെ അവഗണിക്കാനാവില്ല

ന്യൂസിലാൻഡ് 'എ' ടീമിനെതിരായ മത്സരത്തിൽ ബൗളർമാരെ ഫലപ്രദമായി ഉപയോഗിച്ചതടക്കമുള്ള കാര്യങ്ങളാണ് സഞ്ജുവിലെ നായക മികവിനെ എടുത്തുകാണിക്കുന്നത്.

Update: 2022-09-27 14:03 GMT
Editor : rishad | By : Web Desk
Advertising

മുംബൈ: ന്യൂസിലാൻഡിനെതിരായ 'എ' ടീമിനെതിരായ പരമ്പര തൂത്തുവാരിയതിന്റെ ക്രെഡിറ്റ് നായകൻ സഞ്ജുവിനാണ്. മലയാളി താരത്തിന്റെ നായക മികവിനെ പുകഴ്ത്തുകയാണ് സോഷ്യൽ മീഡിയ. ന്യൂസിലാൻഡ് 'എ' ടീമിനെതിരായ മത്സരത്തിൽ ബൗളർമാരെ ഫലപ്രദമായി ഉപയോഗിച്ചതടക്കമുള്ള കാര്യങ്ങളാണ് സഞ്ജുവിലെ നായക മികവിനെ എടുത്തുകാണിക്കുന്നത്.

ടി20യിലും താനൊരു മികച്ച നായകനാണെന്ന് ഐപിഎല്ലിൽ താരം തെളിയിച്ചുകഴിഞ്ഞതാണ്. രാജസ്ഥാനെ ഫൈനലിലെത്തിച്ചായിരുന്നു മികവ് പുറത്തെടുത്തത്. അതിന് ശേഷം ഇന്ത്യൻ ടീമിനെ തന്നെ നയിച്ചു 'എ' ടീമിലൂടെ, അതും ഹിറ്റായി. ഇപ്പോഴിതാ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയിൽ സഞ്ജു ഉപനായകനായേക്കുമെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നു. സഞ്ജുവിന്റെ പ്രകടനങ്ങൾ വിലയിരുത്തുകയാണെങ്കിൽ ഇന്ത്യൻ ടീമിൽ അതിഥി വേഷമല്ല, സഞ്ജുവിന് ചേരുക. ഈ വർഷം താരത്തിന്റെ ഫോം അപാരമാണ്.

44.75 റൺസാണ് സഞ്ജുവന്റെ ടി20യിലെ ബാറ്റിങ് ആവറേജ്. ഏകദിനത്തിൽ 43.33ഉം. ന്യൂസിലാൻഡ് എയ്‌ക്കെതിരായ മത്സരത്തിൽ ടോപ് സ്‌കോററും സഞ്ജുവാണ്. മൂന്ന് മത്സരങ്ങളിൽ താരം നേടിയത് 120 റൺസ്. 29,37,54 എന്നിങ്ങനെയായിരുന്നു സഞ്ജുവിന്റെ സ്‌കോറുകൾ. ഫോമിലെ സ്ഥിരിതയായിരുന്നു സഞ്ജു അടുത്ത കാലം വരെ കേട്ടിരുന്ന പഴി. ഇതിനെയെല്ലാം സഞ്ജു പൊളിക്കുകയാണ് ഇക്കഴിഞ്ഞ പരമ്പരയിലൂടെ. ഏഷ്യാകപ്പിന് മുമ്പുള്ള അയർലാൻഡിനെതിരായ പരമ്പരയിലും സഞ്ജു മികവ് തെളിയിച്ചിരുന്നു. ഏഷ്യാകപ്പിലേക്കും ടി20 ലോകകപ്പിലേക്കും സഞ്ജുവിനെ പരിഗണിച്ചേക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമായിരുന്നുവെങ്കിലും രണ്ടിലും പരിഗണിച്ചില്ല.

ടി20 ലോകകപ്പിലേക്ക് സഞ്ജുവിനെ പരിഗണിക്കാത്തതിനെതിരെ സമൂഹമാധ്യമങ്ങളിലടക്കം വിമർശനം ഉയർന്നിരുന്നു. അതിന് ശേഷം സഞ്ജുവിന് ലഭിച്ച പരമ്പരയായിരുന്നു ന്യൂസിലാൻഡ് എയ്‌ക്കെതിരായ മത്സരം. സെലക്ടർമാരെ വെറുതെയല്ല വിമർശിക്കുന്നതെന്ന് സഞ്ജു ബാറ്റ് കൊണ്ടും നായക മികവിനാലും തെളിയിച്ചുകഴിഞ്ഞു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്ന് ഏകദിനങ്ങളാണ് ഇന്ത്യക്ക് കളിക്കാനുള്ളത്. ഈ പരമ്പരയിലും സഞ്ജു മികവ് തെളിയിച്ചാൽ ടി20 ലോകകപ്പിന് ശേഷം ഇന്ത്യൻ ടീമിലെ ഒഴിവാക്കാനാകാത്ത സാന്നിധ്യമാകും സഞ്ജു. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News