മിന്നൽ സാൻറനർ; ഡച്ച്പടയെ 99 റൺസിന് വീഴ്ത്തി ന്യൂസിലൻഡ്

അഞ്ച് വിക്കറ്റ് വീഴ്ത്തിയ മിച്ചൽ സാൻറനറടക്കം ബൗളിംഗിൽ തിളങ്ങിയതോടെയാണ് ഡച്ചുകാർ കൂറ്റൻ തോൽവി വഴങ്ങിയത്

Update: 2023-10-09 16:19 GMT
Advertising

ഹൈദരാബാദ്: ഏകദിന ലോകകപ്പിൽ ന്യൂസിലൻഡിന് രണ്ടാം വിജയം. ലോകകപ്പിലെ ആദ്യ മത്സരത്തിൽ ഇംഗ്ലണ്ടിനെ തോൽപ്പിച്ച കിവിപ്പട ഇന്ന് ഹൈദരാബാദിൽ നടന്ന മത്സരത്തിൽ നെതർലൻഡ്സിനെ 99 റൺസിനാണ് കെട്ടുകെട്ടിച്ചത്. അഞ്ച് വിക്കറ്റ് വീഴ്ത്തിയ മിച്ചൽ സാൻറനറടക്കം ബൗളിംഗിൽ തിളങ്ങിയതോടെയാണ് ഡച്ചുകാർ കൂറ്റൻ തോൽവി വഴങ്ങിയത്. സാൻറനറിന് പുറമേ മൂന്നു വിക്കറ്റ് നേടിയ മാറ്റ് ഹെൻട്രിയും ഒരു വിക്കറ്റ് വീഴ്ത്തി രചിൻ രവീന്ദ്രയും ബൗളിംഗിൽ തിളങ്ങി. രചിൻ അർധ സെഞ്ച്വറിയും നേടിയിരുന്നു. സാൻറനറാണ് മത്സരത്തിലെ താരം. ലോകകപ്പിൽ അഞ്ച് വിക്കറ്റ് നേട്ടം കൈവരിക്കുന്ന ആദ്യ ന്യൂസിലൻഡ് സ്പിന്നറായി സാൻറനർ മാറി.

ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് ഏഴു വിക്കറ്റ് നഷ്ടത്തിൽ 322 റൺസ് നേടി. എന്നാൽ ലക്ഷ്യം മറികടക്കാനുള്ള ഡച്ച് പരിശ്രമം പത്ത് വിക്കറ്റ് നഷ്ടത്തിൽ 46.3 ഓവറിൽ 223 റൺസിൽ അവസാനിച്ചു. മൂന്നു താരങ്ങൾ അർധ സെഞ്ച്വറി നേടിയതോടെയാണ് ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 322 റൺസ് നേടിയത്. വിൽ യംഗ്, രചിൻ രവീന്ദ്ര, നായകനും വിക്കറ്റ് കീപ്പറുമായ ടോം ലാതം എന്നിവരാണ് അർധസെഞ്ച്വറി നേടിയത്. ഡരിൽ മിച്ചൽ (48), ഡേവോൺ കോൺവേ (32), മിച്ചൽ സാൻറനർ (36) എന്നിവരും ബാറ്റിംഗിൽ മികവ് പ്രകടിപ്പിച്ചു. എന്നാൽ ഗ്ലെൻ ഫിലിപ്സ് (4), മാർക് ചാപ്മാൻ (5) എന്നിവർ പെട്ടെന്ന് പുറത്തായി.

നെതർലൻഡ്സിനായി ആര്യൻ ദത്ത്, പൗൾ വാൻ മീകേരൻ, റോലോഫ് വാൻ ഡെർ എന്നിവർ രണ്ട് വീതം വിക്കറ്റ് വീഴ്ത്തി. ബാസ് ദെ ലീഡെ ഒരു വിക്കറ്റ് നേടി. മത്സരത്തിൽ ടോസ് ഭാഗ്യം തുണച്ച ഡച്ച് നായകൻ സ്‌കോട്ട് എഡ്വാഡ്സ് കിവികളെ ബാറ്റിങ്ങിനയയ്ക്കുകയായിരുന്നു. ഇംഗ്ലണ്ടിനെതിരെ വിജയിച്ച അതേ ടീം കോമ്പിനേഷനിൽ ഏക മാറ്റവുമായാണ് ടോം ലാഥനും സംഘവും ഇറങ്ങിയത്. ജിമ്മി നീഷമിനു പകരക്കാരനായി ലോക്കി ഫെർഗൂസൻ ടീമിൽ ഇടംപിടിച്ചതാണു മാറ്റം. കെയിൻ വില്യംസ് പരിക്കിൽനിന്നു പൂർണമായി മുക്തനാകാത്തതിനാൽ തിരിച്ചെത്തിയില്ല. മറുവശത്ത് നെതർലൻഡ്സ് സംഘത്തിലും ആദ്യ മത്സരത്തെ ഇലവനിൽനിന്ന് ഒറ്റ മാറ്റമാണുള്ളത്. സാഖിബ് സുൽഫീക്കറിനു പകരം സിബ്രാൻഡ് എംഗൽബ്രെച്ച് ആണ് ടീമിലെത്തിയത്.

New Zealand beat Netherlands by 99 runs in ODI World Cup

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Sports Desk

contributor

Similar News