ആഞ്ഞടിച്ച് വില്യംസൺ: ന്യൂസിലാൻഡിന് പൊരുതാവുന്ന സ്‌കോർ
20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിലാണ് ന്യൂസിലാൻഡ് 172 റൺസ് നേടിയത്. തുടക്കത്തിൽ ന്യൂസിലാൻഡ് ഒന്ന് പരുങ്ങിയെങ്കിലും നായകൻ വില്യംസണ്‍, അവസരത്തിനൊത്ത് ഉയര്‍ന്നതോടെയാണ് ന്യൂസിലാൻഡ് സ്‌കോർ 160 കടന്നത്.
തകർപ്പൻ ബാറ്റിങ്ങുമായി നായകൻ കെയിൻ വില്യംസൺ കളംനിറഞ്ഞപ്പോൾ ടി20 ലോകകപ്പ് ക്രിക്കറ്റിന്റെ ഫൈനലിൽ ന്യൂസിലാൻഡിന് പൊരുതാവുന്ന സ്‌കോർ. 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിലാണ് ന്യൂസിലാൻഡ് 172 റൺസ് നേടിയത്. തുടക്കത്തിൽ ന്യൂസിലാൻഡ് ഒന്ന് പരുങ്ങിയെങ്കിലും നായകൻ വില്യംസണ്‍, അവസരത്തിനൊത്ത് ഉയര്‍ന്നതോടെയാണ് ന്യൂസിലാൻഡ് സ്‌കോർ 160 കടന്നത്.
വില്യംസൺ 85 റൺസ് നേടി. സെഞ്ച്വറിയിലേക്ക് അടുക്കെ ഹേസിൽവുഡിന്റെ പന്തിൽ ഡീപ്പിൽ സ്മിത്തിന് ക്യാച്ച് നൽകുകയായിരുന്നു. 48 പന്തിൽ പത്ത് ഫോറും മൂന്ന് സിക്‌സറുകളും അടങ്ങുന്നതായിരുന്നു വില്യംസണിന്റെ ഇന്നിങ്‌സ്. മാർട്ടിൻ ഗപ്റ്റിൽ(28) ഗ്ലെൻ ഫിലിപ്പ്‌സ്(18) എന്നിവർ പിന്തുണകൊടുത്തു. അവസാനത്തില്‍ ജിമ്മി നീഷമിന്റെ രക്ഷാപ്രവര്‍ത്തനം കൂടിയായതോടെ(7 പന്തിൽ 13 ) ന്യൂസിലാന്‍ഡ് സ്കോര്‍ 170 കടന്നു. ആസ്‌ട്രേലിയക്കായി ജോഷ് ഹെസിൽവുഡ് മൂന്ന് വിക്കറ്റ് വീഴ്ത്തി. ടി20 ലോകകപ്പ് ഫൈനലിലെ ഉയർന്ന സ്‌കോറാണ് ന്യൂസിലാൻഡിന്റേത്.
പവർപ്ലേയില്‍ ന്യൂസിലാൻഡിനെ ആസ്‌ട്രേലിയ മുറുക്കുകയായിരുന്നു. ആറ് ഓവർ പിന്നിട്ടപ്പോള്‍ ന്യൂസിലാൻഡ് ഒരു വിക്കറ്റ് നഷ്ടത്തിൽ 33 റൺസെന്ന നിലയിലായിരുന്നു. പതിനൊന്ന് റൺസെടുത്ത ഡാരിൽ മിച്ചലാണ് പുറത്തായത്. ഹേസിൽവുഡിന്റെ പന്തിൽ വിക്കറ്റ് കീപ്പർ മാത്യു വെയ്ഡ് പിടിച്ചാണ് മിച്ചൽ പുറത്തായത്. മാക്‌സ്‌വെല്ലിനെതിരെ നേടിയ ഒരു സിക്‌സർ മാത്രമാണ് മിച്ചലിന് എടുത്തുപറയാനുള്ളത്.
മിച്ചൽ സ്റ്റാർക്കിന്റെ ആദ്യ ഓവറിൽ മികച്ച തുടക്കമാണ് ഗപ്റ്റിൽ ന്യൂസിലാന്‍ഡിനായി നൽകിയത്. 28 റൺസിന്റെ കൂട്ടുകെട്ടാണ് മിച്ചലും ഗപ്റ്റിലും ചേർന്ന് നൽകിയത്. മിച്ചൽ പുറത്തായതോടെ സ്‌കോറിന്റെ വേഗത കുറഞ്ഞു. ടോസ് നേടിയ ആസ്‌ട്രേലിയ ന്യൂസിലാൻഡിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. പാകിസ്താനെതിരെ സെമിയിൽ കളിച്ച അതേ ടീമുമായാണ് ആസ്‌ട്രേലിയ ഫൈനലിലും ഇറങ്ങിയത്. അതേസമയം ന്യൂസിലാൻഡ് നിരയിൽ പരിക്കേറ്റ ഡെവൻ കോൺവേക്ക് പകരം ടിം സെയ്ഫ്രട്ട് ടീമിൽ ഇടം നേടി. ആര് ജയിച്ചാലും ലോകകപ്പിന് പുതിയ അവകാശികളാകും എന്നതാണ് പ്രത്യേകത.