'8 മണിക്ക് മത്സരം തുടങ്ങും, രാജസ്ഥാൻ ഗ്രൗണ്ടിലെത്തുക 7.25ന് '; വോണിന്റെ തന്ത്രം വെളിപ്പെടുത്തി ഇർഫാൻ പഠാൻ

7.25ന് ഗ്രൗണ്ടിൽ എത്തുന്ന ഒരേയൊരു ടീം രാജസ്ഥാൻ ആയിരുന്നു

Update: 2022-05-29 13:02 GMT
Editor : Dibin Gopan | By : Web Desk
Advertising

അഹമ്മദാബാദ്: ഐപിഎല്ലിന്റെ ആദ്യ സീസണിൽ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റനായിരുന്ന ഷെയ്ൻ വോൺ പിന്തുടർന്ന തന്ത്രം വെളിപ്പെടുത്തി മുൻ പേസർ ഇർഫാൻ പഠാൻ. 8 മണിക്ക് മത്സരം തുടങ്ങും എന്നിരിക്കെ 7.25ന് മാത്രമാണ് രാജസ്ഥാൻ റോയൽസ് ടീം ഗ്രൗണ്ടിൽ എത്തിയിരുന്നത് എന്നാണ് ഇർഫാൻ പഠാൻ പറയുന്നത്.

7.25ന് ഗ്രൗണ്ടിൽ എത്തുന്ന ഒരേയൊരു ടീം രാജസ്ഥാൻ ആയിരുന്നു. 8 മണിക്കാണ് കളി തുടങ്ങേണ്ടത്. കാലത്തിനും മുൻപേ ചിന്തിച്ചൊരു വ്യക്തിയാ വോൺ. 14 മത്സരങ്ങൾ ഒരു ടീം കളിക്കേണ്ടതുണ്ട് എന്ന് വോണിന് ബോധ്യമുണ്ടായിരുന്നു. വേനൽക്കാലമായതിനാൽ കളിക്കാർ പെട്ടെന്ന് ക്ഷീണിക്കും എന്ന് വോൺ മനസിലാക്കി. അതുണ്ടാവാതിരിക്കാനാണ് ടീം അധികമായി പരിശീലനം നടത്തുന്നത് വോൺ ഒഴിവാക്കിയത്, ഇർഫാൻ പഠാൻ പറയുന്നു.

എന്റെ ടീമായിരുന്ന പഞ്ചാബ് 6 മണിക്ക് ഗ്രൗണ്ടിൽ എത്തും. ഞങ്ങൾ എക്സ്ട്രാ പരിശീലനം നടത്തും. ഞങ്ങൾ സെമിയിൽ എത്തിയിരുന്നു. അതിനാൽ അത്രയും പരിശീലനം നടത്തുന്നത് മോശമല്ല എന്ന് പറയാം. എന്നാൽ ഷെയ്ൻ വോണിന്റെ സമീപനം മറ്റൊന്നാണ്. അദ്ദേഹം രാജസ്ഥാനെ കിരീടത്തിലേക്ക് എത്തിച്ചു. അത് എന്നെന്നും ഓർമിക്കപ്പെടുമെന്നും ഇർഫാൻ പറഞ്ഞു.

അതേസമയം, സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസിന് ഗുജറാത്ത് ടൈറ്റൻസാണ് എതിരാളികൾ. 2008ലെ പ്രഥമ ഐ.പി.എല്ലിന് ശേഷം ആദ്യമായാണ് രാജസ്ഥാൻ ഫൈനൽ കളിക്കുന്നതെങ്കിൽ കന്നി സീസണിൽ തന്നെ ഫൈനലിലെത്തിയ ടീമാണ് ഗുജറാത്ത്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ രാത്രി എട്ടിനാണ് മത്സരം.

സീസണിൽ 15 മത്സരങ്ങളിൽ 11 ഉം ജയിച്ചാണ് ഗുജറാത്ത് ടൈറ്റൻസ് ഫൈനലിലെത്തിയത്. രാജസ്ഥാൻ റോയൽസ് രണ്ടാം ക്വാളിഫയർ അടക്കം 16 മത്സരങ്ങൾ കളിച്ചപ്പോൾ 10 ജയം നേടി. ഇരു ടീമുകളും മുഖാമുഖം വന്ന രണ്ട് മത്സരങ്ങളിലും ജയം ഗുജറാത്തിനായിരുന്നു. വ്യക്തിഗത താരതമ്യത്തിൽ ഗുജറാത്തിനേക്കാൾ ഒരുപടി മുന്നിലാണ് രാജസ്ഥാൻ. എന്നാൽ ടീം ഗെയിം എന്ന നിലയിൽ ഗുജറാത്തിന് മുൻതൂക്കമുണ്ട്.

വ്യത്യസ്ത ശൈലികളുള്ള നായകൻമാരുടെ പോരാട്ടം കൂടിയാണ് ഫൈനൽ. ഹാർദിക് പാണ്ഡ്യയെന്നാൽ ആക്രമണോത്സുകതയാണെങ്കിൽ സമചിത്തതയാണ് സഞ്ജുവിന്റെ മുഖമുദ്ര.. സീസണിൽ നാല് സെഞ്ച്വറിയുമായി ഓറഞ്ച് ക്യാപ് അണിയുന്ന ജോസ് ബട്ലറിൽ നിന്ന് മറ്റൊരു ഇന്നിങ്സ് കൂടി രാജസ്ഥാൻ പ്രതീക്ഷിക്കുന്നു. ഓപ്പണിങ്ങിൽ യശ്വസി ജൈസ്വാളും മധ്യനിരയിൽ സഞ്ജുവും പടിക്കലും ഹെറ്റ്മെയറും ഫോമിലാണ്.

ചഹൽ-അശ്വിൻ സ്പിൻ ജോഡികളും ബോൾട്ട്, പ്രസിദ്ധ്, മക്കോയ് പേസ് ത്രയവും മികവ് തെളിയിച്ചവർ. കലാശപ്പോരിനിറങ്ങുന്ന രാജസ്ഥാന് ആത്മവിശ്വാസത്തിന് കുറവുണ്ടാകില്ല. സാഹ-ഗിൽ ഓപ്പണിങും പിന്നാലെയെത്തുന്ന ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയുമാണ് ഗുജറാത്തിൻറെ കരുത്ത്. ഇവർക്ക് പിഴച്ചാൽ ഒറ്റയ്ക്ക് മത്സരം ജയിപ്പിക്കാൻ കഴിവുള്ള മില്ലറുണ്ട്. ഷമിയും റാഷിദും പുലർത്തുന്ന സ്ഥിരതയും മുതൽക്കൂട്ടാകും. രണ്ട് ശൈലികളിൽ മുന്നേറുന്ന ടീമുകൾ കിരീടപ്പോരിന് ഇറങ്ങുമ്പോൾ പ്രവചനം അസാധ്യമെന്നാണ് വിലയിരുത്തൽ.

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News