അത് 'ഖുൽഅ്'; തീരുമാനം സാനിയയുടേത്, ആദ്യ പ്രതികരണവുമായി പിതാവ്‌

ഖുൽഅ്ലൂടെയാണ് ഇരുവരും വിവാഹമോചിതരായതെന്നാണ് സാനിയയുടെ പിതാവ് വ്യക്തമാക്കിയത്

Update: 2024-01-20 14:18 GMT
Editor : rishad | By : Web Desk
Advertising

ഹൈദരാബാദ്: ക്രിക്കറ്റ് താരം ശുഐബ് മാലിക്കുമായുള്ള വിവാഹബന്ധം വേർപെടുത്താനുള്ള തീരുമാനം സാനിയയുടേതായിരുന്നെന്ന് ഇമ്രാൻ മിർസ. വാർത്താ ഏജൻസിയായ പി.ടി.ഐയോടാണ് സാനിയയുടെ പിതാവിന്റെ ആദ്യ പ്രതികരണം.  

ഖുല്‍അ്‌ലൂടെയാണ് ഇരുവരും വിവാഹമോചിതരായതെന്നാണ് പിതാവ് വ്യക്തമാക്കിയത്. ശരീഅത്ത് നിയമപ്രകാരം മുസ്‌ലിം സ്ത്രീകള്‍ക്ക് ഏകപക്ഷീയമായി പങ്കാളികളെ വേര്‍പ്പെടുത്താനുള്ള അവകാശമാണ് ഖുല്‍അ്. വിവാഹസമയത്ത് വരൻ നല്‍കിയ മഹറോ മൂല്യമുള്ള വസ്തുക്കളോ തിരികെ നല്‍കിയാണ് ഖുല്‍അ് നടപ്പിലാക്കുന്നത്. 

സാനിയ മിര്‍സയുമായുള്ള വിവാഹ മോചന വാര്‍ത്തകള്‍ക്കിടെ പാക് നടി സന ജാവേദിനെ വിവാഹം ചെയ്ത കാര്യം ശുഹൈബ് മാലിക്ക് സമൂഹമാധ്യമങ്ങളിലൂടെ ഇന്നാണ്(ശനിയാഴ്ച)അറിയിച്ചത് .വിവാഹ ചിത്രങ്ങള്‍ ശുഐബ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു.

സാനിയയും ശുഐബും തമ്മില്‍ വിവാഹ മോചിതരാകുകയാണെന്ന വാര്‍ത്ത ഇരുവരും പരസ്യമായി പറഞ്ഞിട്ടില്ലെങ്കിലും കുറേ നാളുകളായി വാര്‍ത്തകള്‍ പ്രചരിക്കുന്നു. അതിനിടയിലാണ് ശുഐബ്-സന ജാവേദ് വിവാഹം.

2010 ഏപ്രിലിലാണ് മാലിക്കും സാനിയ മിർസയും തമ്മിൽ വിവാഹിതരായത്. പിന്നീട് ഇരുവരും ദുബൈയിൽ താമസമാക്കിയിരുന്നു. 2018ൽ ഇരുവർക്കും മകനായ ഇഷാൻ ജനിച്ചു. ഇതിനുശേഷവും സാനിയ കളിക്കളത്തിലേക്ക് മടങ്ങിയെത്തി. നിലവിൽ സാനിയയ്ക്കൊപ്പമാണ് മകനുള്ളത്. ‌‌‌‌മാലിക്കുമായി വേര്‍പിരിയുകയാണെന്ന അഭ്യൂഹങ്ങള്‍ക്കിടെ സാനിയയുടെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയും കഴിഞ്ഞ ദിവസങ്ങളില്‍ ചര്‍ച്ചയായിരുന്നു.

'വിവാഹവും വിവാഹമോചനവും കഠിനമാണ്. ജീവിതം ഒരിക്കലും എളുപ്പമാകില്ല, അതെപ്പോഴും കഠിനമായിരിക്കും. എന്നാല്‍, നമുക്ക് ഏത് വേണമെന്ന് തെരഞ്ഞെടുക്കാം. വിവേകത്തോടെ തിരഞ്ഞെടുക്കൂ' എന്നായിരുന്നു സാനിയ കുറിച്ചത്.  

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News