കേരളത്തിന്റെ പ്രതീക്ഷകളെ തല്ലിക്കെടുത്തി ഷാറൂഖ് ഖാൻ

തുടക്കത്തിൽ ഹരി നിശാന്തിന്റെയും സായ് സുദർശന്റെയും ഇന്നിങ്‌സുകളാണ് റൺചേസിങിൽ തമിഴ്‌നാടിന് അടിത്തറയൊരുക്കിയത്. ഓപ്പണറായ ജദഗീശൻ മാത്രം നിരാശപ്പെടുത്തിയപ്പോൾ വന്നവരെല്ലാം റൺറേറ്റ് താഴാതെ നോക്കിയതാണ് തമിഴ്‌നാടിന് ഗുണമായത്.

Update: 2021-11-18 07:31 GMT
Editor : rishad | By : Web Desk
Advertising

സയിദ് മുഷ്താഖ് അലി ടി20 ട്രോഫിയിൽ കേരളത്തിന്റെ പ്രതീക്ഷകൾ തല്ലിക്കെടുത്തിയവരിൽ ഷാറൂഖ് ഖാനും. അഞ്ച് വിക്കറ്റിനായിരുന്നു തമിഴ്‌നാടിന്റെ വിജയം. കേരളം ഉയർത്തിയ 181 എന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ തമിഴ്‌നാട് മൂന്ന് പന്തുകൾ അവശേഷിക്കെ വിജയം അടിച്ചെടുക്കുകയായിരുന്നു. തുടക്കത്തിൽ ഹരി നിശാന്തിന്റെയും സായ് സുദർശന്റെയും ഇന്നിങ്‌സുകളാണ് റൺചേസിങിൽ തമിഴ്‌നാടിന് അടിത്തറയൊരുക്കിയത്.

ഓപ്പണറായ ജദഗീശൻ മാത്രം നിരാശപ്പെടുത്തിയപ്പോൾ വന്നവരെല്ലാം റൺറേറ്റ് താഴാതെ നോക്കിയതാണ് തമിഴ്‌നാടിന് ഗുണമായത്. എന്നിരുന്നാലും മധ്യഓവറുകളിൽ കേരളം തിരിച്ചുവന്നതും മുൻനിര ബാറ്റർമാർ വീണതും തമിഴ്‌നാടിനെ അങ്കലാപ്പിലാക്കി. ഒരു ഘട്ടത്തിൽ കളി എങ്ങോട്ടും തിരിയാമെന്ന അവസ്ഥയിലെത്തി. ഒന്ന്, രണ്ട് വിക്കറ്റുകൾ വീണാൽ കളി കേരളത്തിന്റെ കയ്യിലെന്ന് ഉറപ്പിച്ച നിമിഷം. അവിടെയാണ് വമ്പൻ ഹിറ്ററായ ഷാറൂഖ് ഖാന്റെ വരവ്.

ആദ്യ പന്തിൽ സിംഗിൾ നേടിയെങ്കിലും നേരിട്ട രണ്ടാം പന്തിൽ തന്നെ സുരേഷ് വിശേഷ്വറിനെ ഷാറൂഖ് സിക്‌സർ പറത്തി. മൂന്നാം പന്തും ഗ്യാലറിയിലെത്തിയതോടെ തമിഴ്‌നാടിന്റെ പന്തും റൺസും തമ്മിലെ അകലം ആശ്വാസകരമാം വിധം കുറഞ്ഞു. കൂട്ടിന് സഞ്ജയ് യാദവിന്റെ ഇന്നിങ്‌സ് കൂടിയായതോടെ കളി, കേരളത്തിന്റെ കയ്യിൽ നിന്നും പോയി. 9 പന്തുകളിൽ നിന്ന് രണ്ട് സിക്‌സറടക്കം 19 റൺസാണ് പഞ്ചാബ് കിങ്‌സിന്റെ താരം കൂടിയായ ഷാറൂഖ് നേടിയത്. നിര്‍ണായകമായ സമയത്തെ ഇന്നിങ്സായിരുന്നു അത്. 22 പന്തുകളിൽ നിന്ന് 32 റൺസാണ് സഞ്ജയ് നേടിയത്. 26കാരനായ ഷാറൂഖ് ഖാനെ 5.25 കോടി കൊടുത്താണ് പ്രീതി സിന്‍ഡയുടെ ടീം താരത്തെ സ്വന്തമാക്കിയിരുന്നത്. 

കേരളം ഉയര്‍ത്തിയ സ്കോറിനുള്ള  മറുപടി ബാറ്റിങ്ങിൽ പഴുതുകളൊന്നും ഇല്ലാതെയായിരുന്നു തമിഴ്‌നാട് നീങ്ങിയത്. വിക്കറ്റുകൾ ഇടക്ക് വീണെങ്കിലും റൺറേറ്റ് താഴാതെ നോക്കി. അവസാന ഓവറുകളിൽ കേരളത്തിന് പ്രതീക്ഷ വന്നെങ്കിലും ഷാറൂഖ് ഖാനും സഞ്ജയ് യാദവും ചേർന്ന് പ്രതീക്ഷകളെല്ലാം തല്ലിക്കെടുത്തി. ഇരുവരും അതിവേഗം റൺസ് ഉയർത്തി. സഞ്ജയ് യാദവ്(32) റൺസ് നേടി. ഷാറൂഖ് ഖാൻ(9 പന്തിൽ 19 റൺസ്) റൺസ് നേടി തമിഴ്‌നാടിനെ ലക്ഷ്യത്തിലെത്തിച്ചു. കേരളത്തിനായി ഉണ്ണികൃഷ്ണൻ മനുകൃഷ്ണൻ രണ്ട് വിക്കറ്റ് വീഴ്ത്തി. 


Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News