അവസാന പന്തിലെ സിക്‌സ്; വീണ്ടും ഞെട്ടിച്ച് ഷാരൂഖ് ഖാൻ

അവസാന പന്തിൽ ആറ് റൺസെന്ന സമ്മർദത്തെ അതിജീവിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. പ്രത്യേകിച്ചും ഒരു കലാശക്കളിയിൽ. എത്ര അനുഭവസമ്പത്തുള്ള ബാറ്റ്‌സ്മാനായാലും നെഞ്ച് പടാപടാ ഇടിക്കുന്ന സമയം.

Update: 2021-11-22 13:16 GMT
Editor : Nidhin | By : Nidhin
Advertising

ഇന്ന് നടന്ന സയ്യിദ് മുഷ്താഖ് അലി ട്രോഫി കർണാടക-തമിഴ്‌നാട് ഫൈനൽ കണ്ടവരുടെ കണ്ണുടക്കിയത് ഒരു 26 വയസുകാരനിലാണ്. തമിഴ്‌നാടിന്റെ വെടിക്കെട്ട് ബാറ്റ്‌സ്മാൻ മസൂദ് ഷാരൂഖ് ഖാൻ.

ഡൽഹി അരുൺ ജെയ്റ്റലി സ്റ്റേഡിയത്തിൽ കർണാടക ഉയർത്തിയ 152 റൺസ് വിജയത്തിലേക്ക് ബാറ്റ് വീശിയ തമിഴ്‌നാടിന് മികച്ച തുടക്കം ലഭിച്ചെങ്കിലും മധ്യനിര കളി മറന്നതോടെ മത്സരം അവരിൽ നിന്ന് അകന്നുപോവുകയായിരുന്നു. മധ്യ ഓവറുകളിൽ സ്‌കോറിങ് വളരെ പതുക്കെയായി.

ഹരി നിശാന്തിന്റെ 12 പന്തിൽ 23 റൺസിന്റെ ഓപ്പണിങ് ഇന്നിങ്സായിരുന്നു തമിഴ്നാടിന് മികച്ച തുടക്കം നൽകിയത്. പക്ഷേ മധ്യ ഓവറുകളിൽ നായകൻ വിജയ് ശങ്കറടക്കം റൺസ് കണ്ടെത്തുന്നതിൽ മന്ദത കാണിച്ചു. എൻ. ജഗദീശൻ 41 പന്തിൽ നേടിയ 46 റൺസാണ് തമിഴ്നാടിന്റെ മധ്യനിരയെ പിടിച്ചു നിർത്തിയത്.

മത്സരത്തിന്റെ 15-ാം ഓവറിൽ ആദ്യ രണ്ടുബോളിലും വിക്കറ്റ് നേടി തമിഴ്‌നാടിന്റെ നട്ടെലൊടിച്ച് ഹാട്രിക്കിനായി കെ.സി കരിയപ്പ കൊതിച്ചു നിൽക്കുമ്പോളാണ് അക്ഷോഭ്യനായി ഷാരൂഖ് ഖാൻ ക്രീസിലേക്ക് വന്നത്.

കാര്യങ്ങൾ എല്ലാ രീതിയിലും കർണാടകയ്ക്ക് അനൂകുലമായി നിൽക്കുമ്പോളായിരുന്നു ആ വരവ്. ജയിക്കാൻ 22 പന്തിൽ 57 റൺസ് വേണ്ടിയിരുന്ന അവസ്ഥയിലാണ് ഷാരൂഖ് ഖാൻ ക്രീസിലെത്തിയത്.

നേരിട്ട ആദ്യ രണ്ടു പന്തിലും സിംഗിൾ. പക്ഷേ നേരിട്ട മൂന്നാം പന്തിൽ ഷാരൂഖ് ഖാൻ നയം വ്യക്തമാക്കി. ലോങ് ഓണിന് മുകളിലൂടെ ഒരു സിക്‌സർ. തൊട്ടടുത്ത പന്തിൽ ബൗണ്ടറി. അടുത്ത ഓവറിൽ കൂടെയുണ്ടായിരുന്ന സഞ്ജയ് യാജവ് പുറത്തേക്ക്. ആ ഓവറിൽ കാര്യമായ റൺ പിറന്നില്ല. അടുത്ത ഓവറിൽ ഷാരൂഖ് ഖാൻ ബൗണ്ടറി നേടിയെങ്കിലും വീണ്ടും തമിഴ്‌നാടിന് വിക്കറ്റ് നഷ്ടമായി. പക്ഷേ വിക്കറ് വീണ തൊട്ടടുത്ത പന്തിന് സിക്‌സ് പറത്തി ഷാരൂഖ് പോരാട്ടം തുടർന്നു.

നിർണായകമായ അവസാന ഓവർ. പന്തെറിയാനെത്തിയത് പേസർ പ്രതീഖ് ജയിൻ. തമിഴ്‌നാടിന് ജയിക്കാൻ 6 പന്തിൽ 16 റൺസ് വേണം. ആദ്യ പന്ത് സായ് കിഷോർ ബൗണ്ടറി കടത്തി. തൊട്ടടുത്ത പന്തിൽ സിംഗിൾ. ഷാരൂഖ് ഖാന് സ്‌ട്രൈക്ക്. അടുത്ത പന്ത് വൈഡ്. മൂന്നാം പന്തിൽ ഷാരൂഖ് ഖാൻ സിംഗിൾ നേടി സായ് കിഷോറിന് സ്‌ട്രൈക്ക് കൈമാറി. നാലാം പന്തിൽ വീണ്ടും സിംഗിൾ ഷാരൂഖിന് വീണ്ടും സ്‌ട്രൈക്ക്. ഇനി വേണ്ടത് രണ്ടു പന്തിൽ 8 റൺസ്. വീണ്ടും വൈഡ്. അഞ്ചാം പന്ത് ലോങ് ഓഫിലേക്ക് തട്ടിയിട്ട് ഡബിൾ. അവസാന പന്തിൽ തമിഴ്‌നാടിന് വേണ്ടത് അഞ്ച് റൺസ്.

അവസാന പന്തിൽ ആറ് റൺസെന്ന സമ്മർദത്തെ അതിജീവിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. പ്രത്യേകിച്ചും ഒരു കലാശക്കളിയിൽ. എത്ര അനുഭവസമ്പത്തുള്ള ബാറ്റ്‌സ്മാനായാലും നെഞ്ച് പടാപടാ ഇടിക്കുന്ന സമയം. പക്ഷേ പ്രതീഖ് ജയിന്റെ പന്തിനെ ഡീപ് സ്‌ക്വയർ ലെഗിലേക്ക് സിക്‌സറിന് പറത്തി ഷാരൂഖ് ഖാൻ മുഷ്താഫ് അലി ട്രോഫി മൂന്നാം തവണയും തമിഴ്‌നാടിന്റെ ഷെൽഫിലെത്തിച്ചു.

ക്വാർട്ടറിൽ കേരളവും ഷാരൂഖ് ഖാന്റെ ബാറ്റിന്റെ ചൂടറിഞ്ഞതാണ്. മറുപടി ബാറ്റിങിനിറങ്ങിയ തമിഴ്‌നാട് അവസാന ഓവറുകളിൽ പതറുമെന്ന ഘട്ടം വന്നപ്പോൾ 9 പന്തിൽ 19 റൺസുമായി ഷാരൂഖ് ഖാൻ കേരളത്തിന് പുറത്തേക്കുള്ള വഴി കാണിച്ചുകൊടുക്കുകയായിരുന്നു. ഐപിഎല്ലിൽ പഞ്ചാബ് കിങ്‌സിന്റെ താരമാണ് ഷാരൂഖ് ഖാൻ

Summary: Shahrukh khan once again become hero for tamilnadu cricket

Tags:    

Writer - Nidhin

contributor

Editor - Nidhin

contributor

By - Nidhin

contributor

Similar News