റൺമലക്ക് മുന്നിൽ തലകറങ്ങി വീണ് ഇംഗ്ലണ്ട്; ഗംഭീര ജയവുമായി ദക്ഷിണാഫ്രിക്ക

400 എന്ന റൺമലക്ക് മുന്നിൽ ഇംഗ്ലണ്ട് തലകറങ്ങി വീണപ്പോൾ ദക്ഷിണാഫ്രിക്കയുടെ ജയം 229 റൺസിനായിരുന്നു.

Update: 2023-10-21 15:15 GMT

മുംബൈ: 18ന് ഒന്ന്, 23ന് രണ്ട്, 24ന് മൂന്ന്, 38ന് നാല്, 67ന് അഞ്ച്, ഇംഗ്ലണ്ട് ബാറ്റർമാരുടെ ഘോഷയാത്രയായിരുന്നു പവലിയനിലേക്ക്. 400 എന്ന റൺമലക്ക് മുന്നിൽ ഇംഗ്ലണ്ട് തലകറങ്ങി വീണപ്പോൾ ദക്ഷിണാഫ്രിക്കയുടെ ജയം 229 റൺസിനായിരുന്നു. 22 ഓവറിൽ എല്ലാ ഇംഗ്ലീഷുകാരും ഡ്രസിങ് റൂമിലെത്തി.

ജയത്തോടെ ദക്ഷിണാഫ്രിക്ക സെമി സാധ്യതകൾ സജീവമാക്കിയപ്പോൾ ഇംഗ്ലണ്ടിന് പിന്നാക്കം പോകേണ്ടി വന്നു. 43 റൺസെടുത്ത മാർക്ക് വുഡാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറർ. ഗസ് അതിക്‌സൺ 35 റൺസെടുത്തു. ഇരുവരും എട്ടാം വിക്കറ്റിൽ സ്ഥാപിച്ച കൂട്ടുകെട്ടാണ് ഇംഗ്ലണ്ടിന് അൽപമെങ്കിലും ആശ്വാസമായത്. റീസി ടോപ്ലി എന്ന പത്താമൻ ഇംഗ്ലണ്ടിനായി ബാറ്റ് ചെയ്യാനെത്തിയില്ല.

Advertising
Advertising

84ന് ഏഴ് എന്ന തകർന്ന നിലയിൽ നിന്നാണ് ഇംഗ്ലണ്ട് 170ൽ എത്തിയത്. ഗെറാൽഡ് കോയിറ്റ്‌സെ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ ലുങ്കി എൻഗിഡി മാർക്കോ ജാനേസൺ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

ആദ്യ ഇന്നിങ്സ് റിപ്പോര്‍ട്ട്

ഇംഗ്ലണ്ടിനെതിരെ കൂറ്റൻ സ്‌കോറുമായി ദക്ഷിണാഫ്രിക്ക. 400 റണ്‍സാണ് വിജയലക്ഷ്യമാണ് ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയത്. വെടിക്കെട്ട് സെഞ്ചുറിയടിച്ച ഹെയിൻറിച്ച്‌ ക്ലാസനാണ്(109) ദക്ഷിണാഫ്രിക്കയുടെ കൂറ്റന്‍ സ്കോറിന് പന്നില്‍. ആദ്യം ബാറ്റുചെയ്ത ദക്ഷിണാഫ്രിക്ക 50 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തിലാണ് 399 റണ്‍സെടുത്തത്.

ഇത് രണ്ടാം തവണയാണ് ഈ ലോകകപ്പില്‍ ദക്ഷിണാഫ്രിക്ക എതിരാളികള്‍ക്ക് മുന്നില്‍ 400 ഉം അതിലധികമോ റണ്‍സ് വിജയലക്ഷ്യമായി വെയ്ക്കുന്നത്. മറുപടി ബാറ്റിങിൽ ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഇംഗ്ലണ്ടിന്റെ രണ്ട് വിക്കറ്റുകൾ നഷ്ടമായി. അഞ്ച് ഓവറിൽ 24ന് രണ്ട് എന്ന നിലയിലാണ് നിലവിലെ ചാമ്പ്യന്മാർ.

റീസ ഹെന്‍ഡ്രിക്സ് (85), മാർക്കൊ യാന്‍സണ്‍ (75), വാന്‍ ഡെർ ഡൂസന്‍ (60) എന്നിവരും ദക്ഷിണാഫ്രിക്കന്‍ ഇന്നിങ്സിന് കരുത്തേകി. രണ്ടാം പന്തില്‍ ഫോമിലുള്ള ക്വിന്റണ്‍ ഡി കോക്കിനെ പുറത്താക്കി ഇംഗ്ലണ്ട് തുടങ്ങിയെങ്കിലും പിന്നെ പാളി. ക്രീസിലെത്തിയ ദക്ഷിണാഫ്രിക്കയുടെ ഓരോ ബാറ്റർമാരും തകര്‍ത്തടിച്ചു. റീസ ഹെന്‍ഡ്രിക്സും വാന്‍ ഡെർ ഡൂസനും ചേർന്ന് രണ്ടാം വിക്കറ്റില്‍ 121 റണ്‍സ് ചേർത്ത് കൂറ്റന്‍ സ്കോറിലേക്കുള്ള വഴിയൊരുക്കി.

61 പന്തില്‍ 60 റണ്‍സെടുത്ത വാന്‍ ഡെർ ഡൂസനെ മടക്കി ആദില്‍ റഷീദാണ് ഇംഗ്ലണ്ടിന്റെ വിക്കറ്റ് വരള്‍ച്ചയ്ക്ക് അറുതി വരുത്തിയത്. ഹെന്‍ഡ്രിക്‌സ് 75 പന്തില്‍ 85 റണ്‍സെടുത്തു. ഇരുവരും പുറത്തായ ശേഷം ക്രീസിലൊന്നിച്ച നായകന്‍ എയ്ഡന്‍ മാര്‍ക്രവും ഹെയിൻറിച്ച്‌ ക്ലാസനും ചേര്‍ന്ന് റണ്‍റേറ്റുയര്‍ത്തി. ക്ലാസന്‍ അടിച്ചുതകര്‍ത്തപ്പോള്‍ മാര്‍ക്രം അതിനുള്ള വഴിയൊരുക്കി. 61 പന്തില്‍ ക്ലാസന്‍ മൂന്നക്കം കടന്നു. 151 റണ്‍സാണ് ക്ലാസന്‍ - യാന്‍സണ്‍ സഖ്യം കൂട്ടിച്ചേർത്തത്. അവസാന ഓവറിലാണ് ക്ലാസന്‍ പുറത്തായത്.

67 പന്തില്‍ 12 ഫോറും 12 ഫോറും നാല് സിക്സും വലം കയ്യന്‍ ബാറ്റർ നേടി. യാന്‍സണ്‍ അര്‍ധസെഞ്ചുറിയും നേടി. അവസാന ഓവറില്‍ ബൗണ്ടറികള്‍ നേടാനാകാതെ പോയതും രണ്ട് വിക്കറ്റ് വീണതും 400 റണ്‍സ് സ്കോറെത്തുന്നതില്‍ നിന്ന് ദക്ഷിണാഫ്രിക്കയെ തടഞ്ഞു. യാന്‍സണ്‍ 42 പന്തുകളില്‍നിന്ന് ആറ് സിക്‌സിന്റെയും മൂന്ന് ഫോറിന്റെയും അകമ്പടിയോടെ 75 റണ്‍സെടുത്ത പുറത്താവാതെ നിന്നു. 

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News