ഷെയ്ഖ് ഹസീന ഇടപെട്ടു; ഇന്നലെ രാജിവെച്ച തമീം ഇഖ്ബാൽ ഇന്ന് തീരുമാനം പിൻവലിച്ചു

അഫ്ഗാനിസ്ഥാനെതിരെയുള്ള ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ പരാജയപ്പെട്ടതോടെയാണ് താരം വ്യാഴാഴ്ച വിരമിക്കൽ പ്രഖ്യാപിച്ചത്

Update: 2023-07-07 16:12 GMT
Advertising

ധാക്ക: അന്താരാഷ്ട്ര ക്രിക്കറ്റിൽനിന്ന് വിരമിക്കാൻ തീരുമാനിച്ച അതേവേഗതയിൽ തീരുമാനം പിൻവലിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ടീം നായകനായിരുന്ന തമീം ഇഖ്ബാൽ. രാജ്യത്തിന്റെ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇടപെട്ടതോടെയാണ് താരം വെള്ളിയാഴ്ച തീരുമാനം പിൻവലിച്ചത്. അഫ്ഗാനിസ്ഥാനെതിരെയുള്ള ത്രിമത്സര ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ പരാജയപ്പെട്ടതോടെയാണ് താരം വ്യാഴാഴ്ച വിരമിക്കൽ പ്രഖ്യാപിച്ചത്.

17 റൺസിന് തോൽവിയേറ്റു വാങ്ങിയ ശേഷം വെറ്ററൻ ഓപ്പണർ വിരമിക്കൽ പ്രഖ്യാപിച്ചത് കരഞ്ഞുകൊണ്ടായിരുന്നു. എന്നാൽ ഷെയ്ഖ് ഹസീനയെ ധാക്കയിലെ വസതിയിലെത്തി കണ്ട ശേഷം തമീമിന്റെ മനസ്സ് മാറിയതായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് ഡയറക്ടർ ജലാൽ യൂനുസ് വെള്ളിയാഴ്ച അറിയിച്ചു. എന്നാൽ ഫിറ്റ്‌നസ് വീണ്ടെടുക്കാൻ താരം ആറാഴ്ച അവധിയെടുക്കുമെന്നും കഴിഞ്ഞ ആറു മാസമായി മാനസിക ശാരീരിക സമ്മർദത്തിലായിരുന്നുവെന്നും പറഞ്ഞു. ഇതാണ് അദ്ദേഹത്തിന്റെ പ്രകടനത്തെ ബാധിച്ചതെന്നും ചൂണ്ടിക്കാട്ടി.

ബിസിബി പ്രസിഡന്റ് നസ്മുൽ ഹസന്റെ രൂക്ഷ വിമർശനത്തിന് പിന്നാലെയാണ് വ്യാഴാഴ്ച തമീം വിരമിക്കൽ പ്രഖ്യാപിച്ചത്. 100 ശതമാനം ആരോഗ്യക്ഷമതയില്ലാതിരുന്നിട്ടും മത്സരം കളിച്ചതിന് ബാറ്ററുടെ പ്രൊഫഷണലിസത്തെ അദ്ദേഹം ചോദ്യം ചെയ്തിരുന്നു.

തമീം രാജിവെച്ചതോടെ വിക്കറ്റ് കീപ്പർ ബാറ്ററായ ലിറ്റൺ ദാസിനെ അഫ്ഗാനിസ്ഥാനെതിരായ പരമ്പരയിൽ ടീം ക്യാപ്റ്റനായി സെലക്ടർമാർ തിരഞ്ഞെടുത്തു. ഇതിന് ശേഷമാണ് പ്രധാനമന്ത്രിയുമായുള്ള തമീമിന്റെ കൂടിക്കാഴ്ച നടന്നത്. അതേസമയം, തമീമിന്റെ രാജി ടീമിനെ അത്ഭുതപ്പെടുത്തിയെന്ന് ലിറ്റൺ പറഞ്ഞു.

Tamim Iqbal, who resigned yesterday after the intervention of Sheikh Hasina, withdrew his decision today

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Sports Desk

contributor

Similar News