'ജഡേജയുടെ സേവനമൊന്നും കാണുന്നില്ലേ? ബി.സി.സി.ഐയുടെ വാർഷിക കരാറിനെതിരെ വോൺ

കരാറിലെ ഏറ്റവും ഉയര്‍ന്ന 'എ പ്ലസ്' വിഭാഗത്തില്‍ ജഡേജയെ ഉള്‍പ്പെടുത്താത്തതിലാണ് വോണിന്റെ അമര്‍ഷം. ജഡേജയെ ഗ്രേഡ് എ വിഭാഗത്തിലാണ് ബി.സി.സി.ഐ ഉള്‍പ്പെടുത്തിയത്.

Update: 2021-04-17 16:16 GMT

ബി.സി.സി.ഐയുടെ വാര്‍ഷിക കരാറിനെതിരെ ഇംഗ്ലണ്ട് മുന്‍ ക്യാപ്റ്റന്‍ മൈക്കല്‍ വോണ്‍. കരാറിലെ ഏറ്റവും ഉയര്‍ന്ന 'എ പ്ലസ്' വിഭാഗത്തില്‍ ജഡേജയെ ഉള്‍പ്പെടുത്താത്തതിലാണ് വോണിന്റെ അമര്‍ഷം. നായകന്‍ വിരാട് കോലി, രോഹിത് ശര്‍മ, പേസ് ബൗളര്‍ ജസ്പ്രീത് ബുംറ എന്നിവര്‍ മാത്രമാണ് ഈ ലിസ്റ്റില്‍ ഇടംപിടിച്ചത്. ജഡേജയെ ഗ്രേഡ് എ വിഭാഗത്തിലാണ് ബി.സി.സി.ഐ ഉള്‍പ്പെടുത്തിയത്.

ജഡേജയെ ഉള്‍പ്പെടുത്താത്തത് അപകീര്‍ത്തികരമായ നടപടിയെന്ന് വിശേഷിപ്പിച്ച വോണ്‍, വിരാട് കോലിക്ക് ശേഷം ടീമിലെ വലിയ താരമാണ് ജഡേജയെന്നും കൂട്ടിച്ചേര്‍ത്തു. ട്വിറ്ററിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. ക്രിക്കറ്റിലെ പല കാര്യങ്ങളിലും തൻ്റെ അഭിപ്രായം വെട്ടി തുറന്ന് പറയുന്ന ഒരാളാണ് വോൺ.മൂന്ന് ഫോർമറ്റുകളിലും ഇന്ത്യൻ നിരയിലെ സജീവ സാന്നിധ്യമാണ് ജഡേജ. ഇന്ത്യൻ ടീമിൽ താരം വഹിക്കുന്ന പങ്ക് വളരെ നിർണായകമാണ്. ടീമിനായി ബാറ്റിങ്ങിലും ബോളിങ്ങിലും ഫീൽഡിങ്ങിലും മികച്ച പ്രകടനം പുറത്തെടുക്കുന്ന താരം കൂടിയാണ് അദ്ദേഹം. ഇന്ത്യക്കായി പല നിർണായക മത്സരങ്ങൾ താരം ഒറ്റക്ക് നിന്ന് ജയിപ്പിച്ചിട്ടുമുണ്ട്. അതിന്റെ അവസാനത്തെ ഉദാഹരണമായിരുന്നു ആസ്ട്രേലിയക്കെതിരെ സമാപിച്ച പരമ്പരയിലെ പ്രകടനം.

അതേസമയം മൈക്കല്‍ വോണിന് പിന്നാലെ മുന്‍ ഇന്ത്യന്‍ സെലക്ടര്‍ എം.എസ്.കെ പ്രസാദും ജഡേജയ്ക്ക് ഉയര്‍ന്ന ഗ്രേഡിലേക്ക് സ്ഥാനക്കയറ്റം നല്‍കാത്തതിനെ വിമര്‍ശിച്ച് രംഗത്ത് എത്തി. എ പ്ലസ് വിഭാഗത്തിലേക്ക് ജഡേജ അര്‍ഹനാണെന്ന് പറഞ്ഞ എം.എസ്.കെ പ്രസാദ് ആ വിഭാഗത്തില്‍ നിന്ന് ജഡേജയെ മാറ്റിനിര്‍ത്താന്‍തക്ക കാരണമൊന്നും താന്‍ കാണുന്നില്ലെന്നും കൂട്ടിച്ചേര്‍ത്തു. 

Tags:    

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News