'ആദ്യത്തെ പത്ത് ഓവറാണ് പ്രശ്‌നം, ബാറ്റ് വെച്ച് നിങ്ങളെന്താണ് ചെയ്യുന്നത്': വിമർശനവുമായി സഹീർഖാൻ

ബാറ്റർമാരുടെ പിടിപ്പുകേടാണ് രണ്ടാം ഏകദിനം ഇത്ര ദയനീയമായി പരാജയപ്പെടാൻ കാരണമെന്ന് സഹീർ

Update: 2023-03-20 11:03 GMT
Editor : rishad | By : Web Desk

സൂര്യകുമാര്‍യാദവ്-രോഹിത് ശര്‍മ്മ- സഹീര്‍ഖാന്‍

Advertising

മുംബൈ: വിശാഖപ്പട്ടത്തിലെ തോൽവിക്ക് പിന്നാലെ ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ പോരായ്മകൾ ചൂണ്ടിക്കാണിച്ച് മുൻഇന്ത്യൻ പേസർ സഹീർഖാൻ രംഗത്ത്. വിശാഖപ്പട്ടണത്ത് ഇന്ത്യൻ ടോപ് ഓർഡർ ഒന്നിന് പിറകെ ഒന്നായി കളംവിട്ടിരുന്നു. മിച്ചൽസ്റ്റാർക്കായിരുന്നു അപകടം വിതച്ചിരുന്നത്. മിച്ചൽ സ്റ്റാർക്ക് അഞ്ച് വിക്കറ്റ് വീഴ്ത്തിയ മത്സരത്തിൽ ഇന്ത്യയുടെ തോൽവി പത്ത് വിക്കറ്റിനായിരുന്നു. ഇതിന് പിന്നാലെയാണ് ടീം ഇന്ത്യയുടെ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി സഹീർഖാൻ രംഗത്ത് എത്തിയത്.

ബാറ്റർമാരുടെ പിടിപ്പുകേടാണ് രണ്ടാം ഏകദിനം ഇത്ര ദയനീയമായി പരാജയപ്പെടാൻ കാരണമെന്ന് സഹീർ പറയുന്നു. ബാറ്റിങ് നിര മികവോടെ നിന്നാൽ ബൗളിങ് നിരയ്ക്ക് ആത്മവിശ്വാസമുണ്ടാകും. അങ്ങനെ സംഭവിച്ചാൽ ബൗളിങ് നിരയ്ക്കും മുന്നേറ്റം സൃഷ്ടിക്കാൻ സാധിക്കുമെന്ന് സഹീർ വ്യക്തമാക്കി. കഴിഞ്ഞ രണ്ട് മത്സരങ്ങളിലേയും പ്രശ്നങ്ങൾ എവിടെയാണെന്ന് മനസിലാക്കണം. ആദ്യത്തെ പത്ത് ഓവറുകളാണ് രണ്ട് പോരാട്ടത്തിലും പ്രശ്നമായി വന്നത്. കൈയിൽ ബാറ്റും വച്ചിട്ട് നമ്മുടെ താരങ്ങൾ എന്താണ് ചയ്യുന്നത്. മധ്യനിര ഒട്ടും സജ്ജമല്ല- സഹീര്‍ ഖാന്‍ പറയുന്നു. 

അവസാന ഏകദിനത്തിനായി ഉമ്രാൻ മാലികിന് അവസരം കൊടുക്കണമെന്നും സഹീര്‍ കൂട്ടിച്ചേര്‍ത്തു. മുംബൈയിൽ നടന്ന ആദ്യ ഏകദിനത്തിലും ഇന്ത്യയുടെ മുൻനിര പരാജയപ്പെട്ടിരുന്നു. ലോകേഷ് രാഹുലും രവീന്ദ്ര ജഡേജയും ചേർന്നാണ് അന്ന് ഇന്ത്യയെ രക്ഷപ്പെടുത്തിയത്. എന്നാൽ അത്തരമൊരു കൂട്ടുകെട്ട് വിശാഖപ്പട്ടണത്ത് സംഭവിച്ചില്ല. എല്ലാവരും കളിമറന്നു. പിച്ചിൽ പേസ് ഭൂതങ്ങളുണ്ടാകുമെന്ന് കരുതിയെങ്കിൽ ആസ്‌ട്രേലിയൻ ബാറ്റർമാർ അതെല്ലാം തല്ലിക്കെടുത്തി. ഇന്ത്യ 26 ഓവറിൽ എടുത്ത 117 റൺസ് മറികടക്കാൻ കംഗാരുപ്പടക്ക് വേണ്ടിവന്നത് വെറും പതിനൊന്ന് ഓവറുകൾ. 

അതേസമയം ബുധനാഴ്ച ചെന്നൈയിലാണ് ആസ്ട്രേലിയക്കെതിരായ മൂന്നാം ഏകദിനം. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇരുടീമുകളും ഓരോ മത്സരം വീതം ജയിച്ച് സമനിലയിലാണ്(1-1). ചെന്നൈയില്‍ ജയിക്കുന്നവര്‍ക്ക് പരമ്പര സ്വന്തമാക്കാം.  നേരത്തെ ടെസ്റ്റ് പരമ്പര ഇന്ത്യ നേടിയിരുന്നു. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News