ആരാകണം കോഹ്‌ലിയുടെ പിൻഗാമി? യുവരാജ് സിങിന് മറുപടിയുണ്ട്...

രാജി പ്രഖ്യാപനത്തിന് പിന്നാലെ കോഹ്‌ലിയുടെ പിൻഗാമിയാര് എന്നത് സംബന്ധിച്ച ചര്‍ത്തകള്‍ ഇപ്പോള്‍ സജീവമാണ്. ഇന്ത്യയുടെ ഏകദിന ക്യാപ്റ്റനായി ഇതിനകം തന്നെ തെരഞ്ഞെടുക്കപ്പെട്ട രോഹിത് ശർമ്മയെ ഇന്ത്യയുടെ അടുത്ത ടെസ്റ്റ് നായകനാക്കാനാണ് പലരും പറയുന്നത്.

Update: 2022-01-17 12:03 GMT
Editor : rishad | By : Web Desk
Advertising

ഏവരെയും ഞെട്ടിച്ചുകൊണ്ടായിരുന്നു ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റ് ടീമിന്റെ നായകസ്ഥാനം വിരാട് കോഹ്‌ലി രാജിവെച്ചത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്ന് ടെസ്റ്റുകളുടെ പരമ്പര കൈവിട്ടതിന് പിന്നാലെയാണ് കോഹ്‌ലി രാജിക്കാര്യം പ്രഖ്യാപിച്ചത്. കളിയിലെ ഏറ്റവും ദൈർഘ്യമേറിയ ഫോർമാറ്റിൽ ഇന്ത്യയുടെ ഏറ്റവും വിജയകരമായ നായകൻ എന്ന നിലയിലാണ് കോഹ്‌ലി തന്റെ നായകസ്ഥാനം അവസാനിപ്പിക്കുന്നത്. 

രാജി പ്രഖ്യാപനത്തിന് പിന്നാലെ കോഹ്‌ലിയുടെ പിൻഗാമിയാര് എന്നത് സംബന്ധിച്ച ചര്‍ത്തകള്‍ ഇപ്പോള്‍ സജീവമാണ്. ഇന്ത്യയുടെ ഏകദിന ക്യാപ്റ്റനായി ഇതിനകം തന്നെ തെരഞ്ഞെടുക്കപ്പെട്ട രോഹിത് ശർമ്മയെ ഇന്ത്യയുടെ അടുത്ത ടെസ്റ്റ് നായകനാക്കാനാണ് പലരും പറയുന്നത്. മുൻ ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഗവാസ്‌കർ യുവ വിക്കറ്റ് കീപ്പർ-ബാറ്റർ റിഷഭ് പന്തിനെ ടെസ്റ്റ് നായകനാക്കണമെന്ന് അഭിപ്രായപ്പെട്ടിരുന്നു. മുന്‍ ഇന്ത്യന്‍ താരം യുവരാജ് സിങും ഇതിനെ പിന്തുണക്കുകയാണ്.

ഗവാസ്‌കറിന്റെ ട്വീറ്റിന് മറുപടിയായാണ് യുവരാജ് രംഗത്തെത്തിയത്. ഗാവസ്‌കര്‍ പറഞ്ഞതിനോട് നൂറ് ശതമാനം യോജിക്കുന്നുവെന്ന് യുവരാജ് അറിയിച്ചു. റിഷഭ് പന്ത് നായകനാകാന്‍ യോഗ്യനാണ്. വിക്കറ്റിന് പിന്നില്‍ നിന്ന് മത്സരഗതിയെക്കുറിച്ച് നന്നായി മനസ്സിലാക്കാന്‍ അദ്ദേഹത്തിന് സാധിക്കും'-യുവരാജ് പറഞ്ഞു. റിഷഭ് പന്തിനെ നായകനാക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി താരങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്. 

അതേസമയം ടെസ്റ്റ് ക്യാപ്റ്റനാരാകണമെന്ന കാര്യത്തില്‍ ബി.സി.സി.ഐ ചർച്ചകളൊന്നും തുടങ്ങിയിട്ടില്ല എന്നതാണ് ശ്രദ്ധേയം. മതിയായ സമയം ഉണ്ടെന്നാണ് ബി.സി.സി.ഐയുമായി അടുപ്പമുള്ളവരെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ശ്രീലങ്കയ്‌ക്കെതിരെ ഫെബ്രുവരിയിലാണ് ഇന്ത്യക്ക് ഇനി ടെസ്റ്റ് മത്സരങ്ങളുള്ളത്. സ്വന്തം നാട്ടിലാണ് മത്സരം നടക്കുന്നത് എന്നതിനാൽ ബി.സി.സി.ഐക്ക് വേവലാതിയില്ല. ഏകദിന നായകനായും ടെസ്റ്റിൽ ഉപനായകനായും രോഹിത് ശർമ്മയെ അടുത്തിടെയാണ് നിയമിച്ചത്. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News