ലോകകപ്പ് ട്വിറ്ററില്‍ കാണാമെന്ന് മസ്ക്; പ്രതിസന്ധികള്‍ക്കിടയിലും പുതിയ പ്രഖ്യാപനം

ലോകകപ്പിലെ ആദ്യ കളി നിങ്ങൾക്ക് ട്വിറ്ററിൽ കാണാമെന്നാണ് മസ്കിന്‍റെ വാഗ്ദാനം, മികച്ച കവറേജും ഏറ്റവും പുതിയ പ്രതികരണങ്ങളും ട്വിറ്ററിലുണ്ടാകുമെന്നും അദ്ദേഹം ഉറപ്പുനൽകുന്നു.

Update: 2022-11-19 10:40 GMT
Advertising

ലോകകപ്പ് തുടങ്ങാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കേ വമ്പന്‍ പ്രഖ്യാപനവുമായി ശതകോടീശ്വരന്‍ ഇലോണ്‍ മസ്ക്. ജീവനക്കാരെ പിരിച്ചുവിട്ടും ഓഫീസുകൾ അടച്ചുപൂട്ടിയുമുള്ള മസ്കിന്‍റെ ഇടപെടലുകൾ കണ്ട് ലോകം ആശങ്കപ്പെടുന്ന സമയത്താണ് പുതിയ വെളിപ്പെടുത്തലുമായി ഇലോണ്‍ മസ്ക് എത്തിയിരിക്കുന്നത്.

ലോകകപ്പിലെ ആദ്യ കളി നിങ്ങൾക്ക് ട്വിറ്ററിൽ കാണാമെന്നാണ് മസ്കിന്‍റെ വാഗ്ദാനം, മികച്ച കവറേജും ഏറ്റവും പുതിയ പ്രതികരണങ്ങളും ട്വിറ്ററിലുണ്ടാകുമെന്നും അദ്ദേഹം ഉറപ്പുനൽകുന്നു.

മസ്ക് ശതകോടികൾ മുടക്കി ട്വിറ്റര്‍ സ്വന്തമാക്കിയത് അത് പിരിച്ചുവിടാനാെന്നും, ലോകകപ്പ് നാളുകളിൽ ട്വിറ്റർ വന്‍ തകർച്ച നേരിടുമെന്നും നേരത്തേ അഭ്യൂഹങ്ങള്‍ പരന്നിരുന്നു. അതിനിടെയാണ് പുതിയ പ്രഖ്യാപനവുമായി മസ്ക് എത്തുന്നത്.

''ലോകകപ്പിലെ ആദ്യ മത്സരം ഞായറാഴ്ചയാണ്! മികച്ച കവറേജിനും തത്സമയ കമന്‍ററിക്കുമായി ട്വിറ്റര്‍ ഉപയോഗിക്കൂ...''. ട്വിറ്റര്‍ മേധാവി കൂടിയായ ഇലോണ്‍ മസ്ക് ട്വിറ്ററില്‍ക്കൂടി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. കളിയുടെ ലൈവ് സ്ട്രീമിങ് ആണോ അതോ പ്രതിസന്ധികള്‍ക്കിടയിലും അപ്ഡേറ്റുകള്‍ മുടങ്ങാതെ കൃത്യമായി എത്തിക്കുമെന്നാണോ മസ്ക് ഉദ്ദേശിച്ചതെന്ന ആശയക്കുഴപ്പത്തിലാണ് ഫോളോവേഴ്സ്.

അതേസമയം ട്വിറ്ററിൽ തൊഴിൽ പ്രതിസന്ധി രൂക്ഷമായി തുടരുകയാണ്. മുതിർന്ന ഉദ്യോഗസ്ഥരായ യോയൽ റോത്ത്, റോബിൻ വീലർ എന്നിവര്‍ കഴിഞ്ഞയാഴ്ച രാജിവെച്ചിരുന്നു. സബ്സ്ക്രിപ്ഷൻ വഴി കൂടുതൽ പണം എത്തിയില്ലെങ്കിൽ പ്രശ്നം വർധിക്കുമെന്ന് ഇലോൺ മസ്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പാപ്പർസ്യൂട്ട് ഫയൽ ചെയ്യേണ്ട സാഹചര്യമാണെന്നും മസ്ക് അറിയിച്ചു.

ആഴ്ചയിൽ കുറഞ്ഞത് 40 മണിക്കൂറെങ്കിലും ജോലി ചെയ്യണമെന്നാണ് ട്വിറ്റര്‍ ജീവനക്കാര്‍ക്കുള്ള മസ്കിന്‍റെ പുതിയ നിബന്ധന. ആഗോള സമ്പദ് വ്യവസ്ഥ പ്രതിസന്ധിയിലായത് ട്വിറ്ററിന്‍റെ പരസ്യ വരുമാനത്തെ ബാധിക്കുമെന്നാണ് വിലയിരുത്തൽ. വർക്ക് ഫ്രം ഹോം സംവിധാനം തുടർന്ന് ലാഭമുണ്ടാക്കാനും കമ്പനി ഉദ്ദേശിക്കുന്നുണ്ട്.

വ്യാഴാഴ്ച ട്വിറ്ററിന്‍റെ ചീഫ് സെക്യൂരിറ്റി ഓഫീസർ ലിയ കിസ്‌നർ രാജിവച്ചിരുന്നു. ചീഫ് പ്രൈവസി ഓഫീസർ ഡാമിയൻ കീറൻ, ചീഫ് കംപ്ലയൻസ് ഓഫീസർ മരിയാനെ ഫോഗാർട്ടി എന്നിവരും രാജി സമര്‍പ്പിച്ചിരുന്നു. കൂട്ടരാജിയെ തുടര്‍ന്ന് ട്വിറ്ററിനെ 'അഗാധമായ ആശങ്കയോടെ' വീക്ഷിക്കുകയാണെന്ന് യു.എസ് ഫെഡറൽ ട്രേഡ് കമ്മീഷൻ പറഞ്ഞു. വ്യാഴാഴ്ച ഉച്ചയ്ക്ക് ട്വിറ്ററിലെ എല്ലാ ജീവനക്കാരുമായും നടത്തിയ ആദ്യ കൂടിക്കാഴ്ചയിൽ, അടുത്ത വർഷം കമ്പനിക്ക് കോടിക്കണക്കിന് ഡോളർ നഷ്ടമാകുമെന്ന് മസ്‌ക് മുന്നറിയിപ്പ് നൽകിയിരുന്നു.

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News