ഗോൾ കീപ്പറായിരുന്നില്ല ബ്ലാസ്റ്റേഴ്‌സിന്റെ പ്രഭ്‌സുഖാൻ ഗിൽ: പിന്നെ...
2020ലാണ് പ്രഭ്‌സുഖാന്‍ ഗില്‍ ബ്ലാസ്റ്റേഴ്‌സിന്റെ ഭാഗമാകുന്നത്. രണ്ട് വര്‍ഷത്തേക്കാണ് കരാര്‍. പഞ്ചാബിലെ ലുധിയാനയിൽ ജനിച്ച ഗിൽ, 2014 ൽ ചണ്ഡിഗഡ് ഫുട്ബോൾ അക്കാദമിയിൽ നിന്നാണ് തന്റെ ഫുട്ബോൾ ജീവിതം ആരംഭിച്ചത്.
കേരള ബ്ലാസ്റ്റേഴ്‌സ് ഗോൾപോസ്റ്റിന് മുന്നിൽ നെഞ്ചുറപ്പോടെ നിൽക്കുന്ന കാവൽക്കാരനാണ് പ്രഭ്‌സുഖാൻ ഗിൽ. ബ്ലാസ്റ്റേഴ്‌സ് പോസ്റ്റിലേക്ക് കയറേണ്ട എത്രയോ പന്തുകളാണ് പ്രഭ്‌സുഖാൻ ഗിൽ ചാടിയും മറിഞ്ഞും തടുത്തിട്ടത്. ഒഡീഷ എഫ്.സിക്കെതിരായ മത്സരം ഈ 21കാരന്റെ കഴിവിന്റെ ഒടുവിലത്തെ തെളിവായിരുന്നു. ഏറ്റവും കൗതുകകരമായ കാര്യം പ്രഭ്‌സുഖാൻ ഗിൽ ഗോൾകീപ്പറായിട്ടല്ല കളി പഠിച്ചതും തുടങ്ങിയതും എന്നാണ്.
ഡിഫൻസിലായിരുന്നു പ്രഭ്‌സുഖാൻ ഗിലിന്റെ സേവനം. ഡിഫന്റർ എന്ന നിലയിൽ രണ്ട് അന്താരാഷ്ട്ര ടൂർണമെന്റുകളിൽ ഭാഗമായിട്ടുണ്ട്. പരിശീലകൻ നിക്കോളായ് ആദം ഇന്ത്യയുടെ അണ്ടർ 17 ടീമിനെ കൊണ്ടുപോയിരുന്ന കാലത്തായിരുന്നു അത്. പരിശീലന വേളയിലൊക്കെ പുറത്തെടുത്ത മികവാണ് പ്രഭ്‌സുഖൻ ഗില്ലിനെ ടീമിലേക്ക് തെരഞ്ഞെടുത്തത് തന്നെ. പരിശീലകൻ നിക്കോളായ് ആദമിന്റെ പിന്തുണയും ശിക്ഷണവുമൊക്കെയാണ് താരത്തെ പിന്നീട് ഗോൾപോസ്റ്റിന് മുന്നിലെത്തിച്ചത്.
തീരുമാനം തെറ്റിയില്ലെന്ന് തെളിയിക്കുന്ന പ്രകടനാണ് പ്രഭ്‌സുഖാൻ പുറത്തെടുക്കുന്നത്. ഐ.എസ്.എൽ എട്ടാം സീസണിൽ ഗോൾഡൻ ഗ്ലൗ പുരസ്‌കാരത്തിനായുള്ള ഗോൾകീപ്പർമാരിൽ മുന്നിലാണ് താരം. എട്ട് മത്സരങ്ങളിൽ പ്രഭ്‌സുഖാൻ ഗിൽ ബ്ലാസ്റ്റേഴ്‌സിന്റെ വലകാത്തത്. അഞ്ച് ഗോളുകൾ വഴങ്ങിയപ്പോൾ 22 അവസരങ്ങളാണ് തടുത്തിട്ടത്. 81.48 ശതമാനമാണ് താരത്തിന്റെ ഗോൾ സേവിങ്.
2020ലാണ് പ്രഭ്‌സുഖാന്‍ ഗില്‍ ബ്ലാസ്റ്റേഴ്‌സിന്റെ ഭാഗമാകുന്നത്. രണ്ട് വര്‍ഷത്തേക്കാണ് കരാര്‍. പഞ്ചാബിലെ ലുധിയാനയിൽ ജനിച്ച ഗിൽ, 2014 ൽ ചണ്ഡിഗഡ് ഫുട്ബോൾ അക്കാദമിയിൽ നിന്നാണ് തന്റെ ഫുട്ബോൾ ജീവിതം ആരംഭിച്ചത്. 2017ൽ ഇന്ത്യയിൽ നടന്ന ഫിഫ അണ്ടർ17 ലോകകപ്പിലേക്ക് തയ്യാറെടുക്കുന്ന എഐഎഫ്എഫ് എലൈറ്റ് അക്കാദമിയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നതിന് മുമ്പ് അവിടെ താരം രണ്ട് വർഷം പരിശീലനം നേടി.
അതേ വർഷം തന്നെ ഇന്ത്യൻ ആരോസുമായി കരാറിലെത്തിയ ഗിൽ ഐ-ലീഗിൽ രണ്ട് സീസണുകളിലായി 30 ലധികം മത്സരങ്ങൾ ക്ലബ്ബിനായി കളിച്ചു. 2019 ലെ ഹീറോ സൂപ്പർ കപ്പ് യോഗ്യതാ മത്സരത്തിലെ മിന്നുന്ന പ്രകടനത്തിലൂടെ ഈ യുവ ഷോട്ട്-സ്റ്റോപ്പർ കെബിഎഫ്സി ടാലൻറ് ഹണ്ട് ടീമിന്റെ ശ്രദ്ധ പിടിച്ചുപറ്റി. ബെംഗളൂരു എഫ്‌സിയിൽ നിന്നാണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയിലേക്ക് ഗിൽ എത്തുന്നത്.