എല്ലാം ഒത്തു തീർപ്പായി; മാഞ്ചസ്റ്റർ സിറ്റിയും പ്രീമിയർ ലീഗും തമ്മിലുള്ള കേസിൽ തീരുമാനമായി
മാഞ്ചസ്റ്റർ: സ്പോൺസർ നിയമങ്ങളെ സംബന്ധിച്ച് പ്രീമിയർ ലീഗും മാഞ്ചസ്റ്റർ സിറ്റിയും തമ്മിൽ നിലനിന്നിരുന്ന കേസിനു ഒത്തു തീർപ്പായി. പ്രീമിയർ ലീഗിന്റെ നിയമങ്ങൾ അംഗീകരിക്കാൻ തീരുമാനിച്ചതായി മാഞ്ചസ്റ്റർ സിറ്റി അറിയിച്ചു. അസോസിയേറ്റഡ് പാർട്ടി ട്രാൻസാക്ഷൻ റൂൾസ് അഥവാ ഒരേ ഉടമസ്ഥതയിലുള്ള കമ്പനികളുമായി ക്ലബ്ബുകൾ നടത്തുന്ന വാണിജ്യ കരാറുകൾക്കു ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾക്കെതിരെയാണ് സിറ്റി നിയമ നടപടിക്ക് ഒരുങ്ങിയത്.
2021ൽ ന്യുകാസിൽ യുണൈറ്റഡിനെ സൗദി ഉടമകൾ ഏറ്റെടുത്തപ്പോൾ നിലവിൽ വന്ന നിയമമാണിത്. ക്ലബ്ബിന്റെ ഉടമസ്ഥരുമായി ബന്ധമുള്ള കമ്പനികൾ ക്ലബ്ബുകളുമായി ഒപ്പുവെക്കുന്ന വാണിജ്യ കരാറുകൾ അതിന്റെ ന്യായമായ വിലയിൽ തന്നെ കണക്കാക്കണം എന്നാണ് ഈ നിയമം പറയുന്നത്. കൃത്രിമ കണക്കുകളുണ്ടാക്കി ഫിനാൻഷ്യൽ ഫെയർ പ്ലേയ് നിയമങ്ങൾ ലംഘിക്കാതിരിക്കാനാണ് ഇങ്ങനെ ചെയ്തത്. എന്നാൽ ഇതിൽ ചെൽസി, എവർട്ടൺ പോലുള്ള ക്ലബ്ബുകളുടെ ഉടമകൾ എടുത്തിരുന്ന ഷെയർഹോൾഡർ ലോണുകൾ ഉൾപ്പെടുത്തിയിരുന്നില്ല എന്നായിരുന്നു സിറ്റിയുടെ വാദം. ഇത് ശേരിവച്ച കോടതി വിധി വന്നതോടെ പ്രീമിയർ ലീഗ് മറ്റു ക്ലബ്ബുകളുമായി കൂടിയാലോചിച്ച ശേഷം നിയമത്തിൽ ഭേദഗതികൾ കൊണ്ടുവന്നു. പുതിയ നിയമങ്ങൾ അനുസരിക്കാൻ തങ്ങൾക്ക് സമ്മതമാണെന്ന് സിറ്റി അറിയിക്കുകയും ചെയ്തു.