സുവർണാവസരങ്ങൾ നഷ്ടപ്പെടുത്തി ബ്ലാസ്റ്റേഴ്‌സ്: ഇത്തവണ സമനില

മുന്നേറ്റത്തിലും പന്തടക്കത്തിലും നോര്‍ത്ത് ഈസ്റ്റിന് മുകളില്‍ മഞ്ഞപ്പടയ്ക്ക് വ്യക്തമായ ആധിപത്യം സ്ഥാപിക്കാനായി. എന്നിരുന്നാലും ലഭിച്ച ഗോളവസരങ്ങള്‍ ഉപയോഗപ്പെടുത്താന്‍ മുന്നേറ്റ നിരയ്ക്കായില്ല.

Update: 2021-11-25 16:57 GMT
Editor : rishad | By : Web Desk
Advertising

എണ്ണംപറഞ്ഞ രണ്ട് ചാൻസുകൾ, അതും ഗോൾകീപ്പർമാത്രം മുന്നിൽ നിൽക്കെ പുറത്തേക്ക് തട്ടിയപ്പോള്‍ കേരള ബ്ലാസ്റ്റേഴ്‌സിന് നഷ്ടമായത് അർഹിച്ച ജയം. രണ്ടാം മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനോട് ഗോൾ രഹിത സമനിലയിൽ പിരിയാനായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ വിധി. ഈ സീസണിൽ ജയത്തിനായി ബ്ലാസ്റ്റേഴ്‌സ് ഇനിയും കാത്തിരിക്കണം.

മുന്നേറ്റത്തിലും പന്തടക്കത്തിലും നോര്‍ത്ത് ഈസ്റ്റിന് മുകളില്‍ മഞ്ഞപ്പടയ്ക്ക് വ്യക്തമായ ആധിപത്യം സ്ഥാപിക്കാനായി. എന്നിരുന്നാലും ലഭിച്ച ഗോളവസരങ്ങള്‍ ഉപയോഗപ്പെടുത്താന്‍ മുന്നേറ്റ നിരയ്ക്കായില്ല.

36ാം മിനുറ്റിലായിരുന്നു ഗോളെന്ന് ഉറപ്പിച്ച നീക്കം ബ്ലാസ്റ്റേഴ്‌സിന് നഷ്ടമായത്. ജോര്‍ജ് പെരയ്ര ഡിയാസാണ് അവസരം നഷ്ടപ്പെടുത്തിയത്. നോര്‍ത്ത് ഈസ്റ്റ് താരം ലാക്രയുടെ പിഴവില്‍ നിന്ന് പന്ത് ലഭിച്ച ഡിയാസ് ബോക്‌സിലുണ്ടായിരുന്ന ഒരു ഡിഫന്‍ഡറെ മറികടന്ന് മുന്നില്‍ കയറിയെങ്കിലും ഗോളി മാത്രം മുന്നില്‍ നില്‍ക്കേ പന്ത് പുറത്തേക്കടിച്ച് കളയുകയായിരുന്നു. 

രണ്ടാം പകുതിയുടെ ആദ്യത്തിലായിരുന്നു മറ്റൊരു അവസരം. നഷ്ടപ്പെടുത്തിയത് മലയാളി താരം സഹലും. 51ാം മിനുറ്റിൽ വിന്‍സി ബെരോറ്റോ നോര്‍ത്ത് ഇൌസ്റ്റ് ഡിഫന്‍ഡര്‍മാരെ വെട്ടിച്ച് പന്തുമായി മുന്നേറി. ബോക്സിന് അടുത്ത് എത്തി നില്‍ക്കെ പന്ത് സഹലിന് മറിച്ചുനല്‍കുകയായിരുന്നു. ഗോള്‍കീപ്പര്‍ മാത്രമെ സഹലിന് മുന്നിലുണ്ടായിരുന്നുള്ളൂ. എന്നാല്‍ സഹല്‍ പന്ത് തട്ടിയത് പുറത്തേക്കും. പിന്നാലെയും ഏതാനും മുന്നേറ്റങ്ങള്‍ ബ്ലാസ്റ്റേഴ്സ് നടത്തിയെങ്കിലും ഗോള്‍ മാത്രം പിറന്നില്ല.

ആദ്യ മത്സരത്തില്‍ ബ്ലാസ്റ്റേഴ്സ് എടികെ മോഹന്‍ ബഗാനോട് 4-2നാണ് തോറ്റത്. ആദ്യമത്സരത്തില്‍ നോര്‍ത്ത്ഈസ്റ്റ് ബംഗലൂരുവിനോടും സമാന സ്കോറിനാണ് കീഴടങ്ങിയിരുന്നത്.  

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News