വിന്‍ഡീസിനെതിരെ തുടര്‍ച്ചയായി 12 പരമ്പര വിജയം; റെക്കോർഡിട്ട് ഇന്ത്യ, മറികടന്നത് പാകിസ്താനെ

ഇന്ത്യന്‍ ടീം മറികടന്നത് പാകിസ്താന്‍റെ റെക്കോര്‍ഡ്...

Update: 2022-07-25 14:19 GMT
Advertising

വിന്‍ഡീസിനെതിരായ പരമ്പര വിജയത്തിന് പിന്നാലെ മറ്റൊരു റെക്കോർഡും കൂടി സ്വന്തമാക്കി ടീം ഇന്ത്യ. ഒരു ടീമിനെതിരെ തുടര്‍ച്ചയായി ഏറ്റവുമധികം ഏകദിന പരമ്പര വിജയിക്കുന്ന ടീമെന്ന നേട്ടമാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം സ്വന്തമാക്കിയത്. സിംബാബ്വേക്കെതിരെ തുടര്‍ച്ചയായ 11 പരമ്പര വിജയത്തിന്‍റ റെക്കോര്‍ഡുണ്ടായിരുന്ന പാക്സിതാന്‍റെ നേട്ടമാണ് ഇന്ത്യ മറികടന്നത്. വിന്‍ഡീസിനെതിരെ ഇന്ത്യന്‍ ടീമിന്‍റ തുടര്‍ച്ചയായ 12-ആമത് ഏകദിന പരമ്പര വിജയമാണിത്.

ഇംഗ്ലണ്ടിനെതിരായ ഏകദിന(2-1)-ടി20(2-1) പരമ്പര ജയിച്ചതിന്‍റെ ആത്മവിശ്വാസത്തിലെത്തിയ ഇന്ത്യന്‍ ടീം അതേ പ്രകടനം വെസ്റ്റിന്‍ഡീസിലും ആവര്‍ത്തിക്കുകയായിരുന്നു. അതേസമയം ബംഗ്ലാദേശിനോടേറ്റ(3-0) കനത്ത പരാജയത്തിന്‍റെ ക്ഷീണവുമായെത്തിയ വിന്‍ഡീസിന് പരാജയത്തിന്‍റെ ചരിത്രം മാറ്റിയെഴുതാനായില്ല. 2006ല്‍ ബ്രയാന്‍ ലാറയുടെ നേതൃത്വത്തില്‍ നേടിയ പരമ്പര വിജയത്തിന് ശേഷം വിന്‍ഡീസിന് ഇന്ത്യക്കെതിരെ ഏകദിന പരമ്പര സ്വന്തമാക്കാന്‍ കഴിഞ്ഞിട്ടില്ല.

അവസാന ഓവർ വരെ ആവേശം നിറഞ്ഞ രണ്ടാം ഏകദിനത്തില്‍ വിൻഡീസിനെതിരെ ഇന്ത്യ ത്രസിപ്പിക്കുന്ന വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. രണ്ട് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം. 312 റൺസ് ലക്ഷ്യമിട്ടിറങ്ങിയ ഇന്ത്യ വെറും രണ്ടു പന്തുകൾ മാത്രം ബാക്കിനില്‍ക്കെയാണ് ലക്ഷ്യത്തിലെത്തിയത്. അവസാന് ഓവറുകളില്‍ ആളിക്കത്തിയ അക്സർ പട്ടേലിന്‍റെ മിന്നും പ്രകടനമാണ് (35 പന്തിൽ 64 റൺസ്) ഇന്ത്യയെ വിജയത്തിലെത്തിച്ചത്. ജയത്തോടെ മൂന്ന് മത്സരങ്ങൾ അടങ്ങിയ പരമ്പര (2-0) ഇന്ത്യ സ്വന്തമാക്കി. സ്‌കോർ: വിൻഡീസ്-311/6 (50 ഓവർ), ഇന്ത്യ-312/8 (49.4 ഓവർ).

അവസാന ഓവറുകളിൽ ആഞ്ഞടിച്ച അക്സർ പട്ടേലിന് പുറമേ അർധ സെഞ്ചുറി നേടിയ ശ്രേയസ് അയ്യരുടെയും (71 പന്തിൽ 63 റൺസ്) മലയാളി താരം സഞ്ജു സാംസണിന്റെയും (51 പന്തിൽ 54 റൺസ്) ഇന്നിങ്സാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്. ഏകദിന കരിയറിൽ സഞ്ജുവിന്റെ ആദ്യ ഏകദിന അർധ സെഞ്ച്വറിയാണിത്. 182 റൺസ് സ്ട്രൈക്ക് റേറ്റിൽ അഞ്ച് സിക്സും മൂന്ന് ഫോറും അടങ്ങിയതായിരുന്നു അക്സറിന്റെ മിന്നും പ്രകടനം. കളിയിലെ താരവും അക്സറാണ്.

വിൻഡീസ് ഉയർത്തിയ 312 റൺസ് ലക്ഷ്യമിട്ടിറങ്ങിയ ഇന്ത്യയുടെ തുടക്കം ശുഭകരമായിരുന്നില്ല. 79 റൺസിനിടെ ധവാനും ശുഭ്മാൻ ഗില്ലും സൂര്യകുമാർ യാദവും മടങ്ങിയതോടെ ഇന്ത്യ പ്രതിരോധത്തിലായി. പിന്നീട് ഒത്തുചേർന്ന ശ്രേയസ് അയ്യർ-സഞ്ജു സാംസൺ സഖ്യമാണ് ഇന്ത്യയെ പതിയെ മത്സരത്തിലേക്ക് തിരിച്ചെത്തിച്ചത്. ഇരുവരും ചേർന്ന് നാലാം വിക്കറ്റിൽ 99 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. ശ്രേയസ് പുറത്തായതിന് പിന്നാലെ സഞ്ജു റണ്ണൗട്ടായി മടങ്ങിയോതോടെ വിൻഡീസ് പിടിമുറുക്കി. എന്നാൽ വിൻഡീസ് പ്രതീക്ഷകളെ തച്ചുടച്ച് വാലറ്റത്തെ കൂട്ടുപിടിച്ച് ഒരുവശത്ത് നിലയുറപ്പിച്ച് തകർത്തടിച്ച അക്സർ കളി ഇന്ത്യയുടെ വരുതിയിലാക്കുകയായിരുന്നു.

അവസാന മൂന്ന് പന്തിൽ ആറ് റൺസായിരുന്നു ഇന്ത്യയ്ക്ക് വേണ്ടത്. കൈയൽ മയേഴ്സ് എറിഞ്ഞ നാലാം പന്ത് സിക്സർ പറത്തിയാണ് അക്സർ വിജയറൺ കുറിച്ചത്. വിൻഡീസ് മണ്ണിൽ ഏകദിനത്തിൽ ഒരു ടീം പിന്തുടർന്ന് ജയിക്കുന്ന ഏറ്റവും ഉയർന്ന മൂന്നാമത്തെ സ്‌കോറാണിത്.

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News