'ബലം പ്രയോഗിച്ച്' പന്തിനെ കൊണ്ട് ഡി.ആർ. എസ് വിളിപ്പിച്ച് കുൽദീപ്; പിന്നീട് സംഭവിച്ചത്

മത്സരത്തിലെ എട്ടാം ഓവറിലാണ് രസകരമായ സംഭവം അരങ്ങേറിയത്

Update: 2024-03-29 12:41 GMT
Advertising

കഴിഞ്ഞ ദിവസം ഡൽഹി ക്യാപിറ്റൽസ് രാജസ്ഥാൻ റോയൽസ് മത്സരത്തിനിടെ അരങ്ങേറിയ രസകരമായൊരു സംഭവം സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാണ്. രാജസ്ഥാന്‍ ഇന്നിങ്സില്‍ എട്ടാം ഓവർ എറിയാനെത്തിയത് ഇന്ത്യൻ സ്പിന്നർ കുൽദീപ് യാദവ്. യാദവിന്റെ ഒരു പന്ത് റിവേഴ്‌സ് സ്വീപിന് ശ്രമിക്കുന്നതിനിടെ ജോസ് ബട്‌ലറുടെ പാഡിൽ കൊണ്ടു.

ഉടൻ ഡൽഹി ക്യാപ്റ്റൻ ഋഷഭ് പന്തും കുൽദീപും അപ്പീൽ ചെയ്തു. എന്നാൽ അമ്പയർ വിക്കറ്റ് അനുവദിച്ചില്ല. റിവ്യൂ വിളിക്കണോ വേണ്ടയോ എന്ന ആശയക്കുഴപ്പത്തിലായിരുന്നു പന്ത്. എന്നാൽ കുൽദീപിന് അത് വിക്കറ്റാണെന്ന് ഉറപ്പായിരുന്നു. ഋഷഭ് പന്തിനടുത്തേക്ക് ഓടിയെത്തിയ കുൽദീപ് ബലം പ്രയോഗിച്ച്  ക്യാപ്റ്റന്‍റെ കൈ പിടിച്ച് ഡി.ആർ.എസ് വിളിപ്പിച്ചു.

റീപ്ലെ ദൃശ്യങ്ങളില്‍ അത് വിക്കറ്റാണെന്ന് വ്യക്തമായിരുന്നു. ഇതോടെ കുൽദീപിനെ സഹതാരങ്ങൾ അഭിനന്ദനങ്ങൾ കൊണ്ട് മൂടി. അങ്ങനെ നിര്‍ണായകമായൊരു തീരുമാനത്തിലൂടെ വെറും 11 റൺസെടുത്ത ബട്‌ലറെ പുറത്താക്കി  കുൽദീപ് ഡൽഹിക്കൊരു ബ്രേക്ക് ത്രൂ നൽകി.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും രാജസ്ഥാനെതിരെ തോല്‍ക്കാനായിരുന്നു ഡല്‍ഹിയുടെ വിധി.  അവസാന ഓവർവരെ നീണ്ട ആവേശപ്പോരിനൊടുവിലാണ് ഡൽഹിയെ തകര്‍ത്ത് രാജസ്ഥാൻ റോയൽസ് തുടര്‍ച്ചയായ രണ്ടാം ജയം സ്വന്തമാക്കിയത്. റോയൽസിന്റെ 186 റൺസ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഡൽഹിയുടെ പോരാട്ടം 173 റൺസിൽ അവസാനിച്ചു.

അവസാന ഓവറിൽ 17 റൺസ് വേണ്ടിയിരുന്ന ഡൽഹിക്ക് ആവേശ് ഖാൻ എറിഞ്ഞ ഓവറിൽ നാല് റൺസ് മാത്രമാണ് നേടാനായത്. ഡൽഹി നിരയിൽ 23 പന്തിൽ 44 റൺസുമായി ട്രിസ്റ്റൺ സ്റ്റബ്‌സ് ടോപ് സ്‌കോററായി. ഒരു ഘട്ടത്തില്‍ തകര്‍ച്ചയുടെ വക്കിലായിരുന്ന രാജസ്ഥാനെ തകര്‍പ്പനൊരു അര്‍ധ സെഞ്ച്വറിയിലൂടെ കളിയിലേക്ക് തിരികെ കൊണ്ടു വന്ന റിയാന്‍ മാന്‍ ഓഫ് ദ മാച്ച്. ജയത്തോടെ പോയന്റ് പട്ടികയിൽ റോയൽസ് രണ്ടാംസ്ഥാനത്തെത്തി.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News