അടിച്ചുവീഴ്ത്തി ആസ്റ്റൺ വില്ല; തകർന്നടിഞ്ഞ് മാഞ്ചസ്റ്റർ

ആദ്യ 11 മിനിറ്റിൽ തന്നെ ആസ്റ്റൺ വില്ല രണ്ട് ഗോളുകൾക്ക് മുന്നിലെത്തി.

Update: 2022-11-06 17:04 GMT

ആസ്റ്റൺ വില്ലയ്ക്ക് മുന്നിൽ തകർന്നടിഞ്ഞ് മാഞ്ചസ്റ്റർ യുണൈറ്റഡ്. ഇന്ന് നടന്ന എവേ മത്സരത്തിൽ ഒന്നിനെതിര മൂന്ന് ഗോളുകൾക്കാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് കനത്ത പരാജയം ഏറ്റുവാങ്ങിയത്. ഒമ്പതു മത്സരങ്ങൾക്ക് ശേഷമാണ് മാഞ്ചസ്റ്റർ പരാജയം രുചിക്കുന്നത്.

വില്ലാ പാർക്കിൽ ഉനായ് എമെരി ചുമതലയേറ്റെടുത്ത ആദ്യ മത്സരത്തിൽ ആസ്റ്റൺ വില്ലയ്ക്ക് ഗംഭീര തുടക്കമാണ് ലഭിച്ചത്. ആദ്യ 11 മിനിറ്റിൽ തന്നെ ആസ്റ്റൺ വില്ല രണ്ട് ഗോളുകൾക്ക് മുന്നിലെത്തി. മത്സരം ആരംഭിച്ച് ആറാം മിനിറ്റിൽ ആദ്യമായി ​ഗോൾവല കുലുങ്ങി. ജേക്കബ് റാംസിയുടെ പാസ് സ്വീകരിച്ച് ലിയോൺ ബെയ്ലി ആണ് ഡി ഹിയയെ കീഴ്പ്പെടുത്തിയത്. ഈ ഗോളിന്റെ ഞെട്ടൽ മാറും മുമ്പ് മാഞ്ചസ്റ്റർ അടുത്ത ​ഗോളും പിറന്നു.

Advertising
Advertising

ഒരു ഫ്രീകിക്കിൽ നിന്നായിരുന്നു വില്ലയുടെ രണ്ടാം ഗോൾ. ലൂക ഡീനെയുടെ ഫ്രീകിക്കിനു മുന്നിലും ഡി ഹിയ പരാജയപ്പെട്ടു‌. ഈ രണ്ട് ഗോളുകൾ വീണ ശേഷമാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഒന്നുണർന്നത്. അവർ അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ഗോൾ മാത്രം പിറന്നില്ല. ബ്രൂണോ ഫെർണാണ്ടസിന്റെ അഭാവത്തിൽ ആദ്യ ഇലവനിൽ എത്തിയ വാൻ ഡെ ബീകും ക്യാപ്റ്റൻ ആം ബാൻഡ് അണിഞ്ഞ റൊണാൾഡോയും തീർത്തും നിരാശപ്പെടുത്തി.

പകുതിയുടെ അവസാനം ലൂക് ഷോയുടെ ഒരു സ്‌ട്രൈക്ക് വലിയ ഡിഫ്‌ളക്ഷനോടെ സെല്‍ഫ് ഗോളായി മാറിയത് യുണൈറ്റഡിനെ കളിയിലേക്ക് തിരികെ കൊണ്ടുവന്നു. ആദ്യ പകുതി 2-1ന് അവസാനിച്ചു.

രണ്ടാം പകുതിയിൽ കാര്യങ്ങൾ മെച്ചപ്പെടുത്താമെന്ന് കരുതി ഇറങ്ങിയ യുണൈറ്റഡിന് പക്ഷെ തുടക്കത്തിൽ തന്നെ മൂന്നാം ഗോൾ വഴങ്ങേണ്ടി വന്നു. വാറ്റ്കിൻസിന്റെ പാസ് സ്വീകരിച്ച് ജേകബ് റാംസി ആണ് വില്ലയുടെ മൂന്നാം ഗോൾ നേടിയത്. 49ാം മിനിറ്റിൽ യുണൈറ്റഡ് 3-1ന് പിറകിലായി.

ഇതോടെ മൂന്ന് സബ് നടത്തി യുണൈറ്റഡ് കളിയിലേക്ക് തിരികെ വരാൻ ശ്രമിച്ചു. എന്നാൽ ടെൻഹാഗിന്റെ തന്ത്രങ്ങൾ ഒന്നും വിജയിച്ചില്ല. ഈ പരാജയത്തോടെ 13 മത്സരങ്ങളിൽ നിന്ന് 23 പോയിന്റുമായി മാഞ്ചസ്റ്റർ യുണൈറ്റഡന്റെ അഞ്ചാമതായി. ആസ്റ്റൺ വില്ല 15 പോയിന്റുമായി നാലാമതെത്തി.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News