മക്കല്ലം മുതല്‍ സ്മിത് വരെ; കേരളം ഐ.പി.എല്‍ കളിച്ച കാലം

ഓറഞ്ചും പർപ്പിളും കലർന്ന ജേഴ്‌സിയണിഞ്ഞ് കലൂർ ജവഹർലാല്‍ നെഹ്‌റു സ്റ്റേഡിയത്തിൽ എസ്.ശ്രീശാന്ത് അന്ന് ബംഗളൂരുവിനെതിരെ ആദ്യ പന്തെറിയാനെത്തിയത് ഗാലറിയിലെ നിറഞ്ഞ കയ്യടികൾക്കിടയിലാണ്

Update: 2024-12-02 09:39 GMT

2011 ഏപ്രിൽ 15. വാംഖഡേയിൽ അന്നൊരാവേശപ്പോര് അരങ്ങേറുകയായിരുന്നു. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കറുടെ സ്വന്തം മുംബൈ ഇന്ത്യൻസ് ഐ.പി.എല്ലിൽ തങ്ങളുടെ ആദ്യ സീസൺ കളിക്കുന്ന കൊച്ചി ടസ്‌കേഴ്‌സ് കേരളയെ നേരിടുന്നു. അലറിയാർത്ത വാംഖഡെ ഗാലറിയിൽ അന്നൊരു ചരിത്രത്തിലേക്കാണ് ക്രിക്കറ്റിന്റെ മാസ്റ്റർ ബ്ലാസ്റ്റർ ബാറ്റ് വീശിയത്. ഇന്നിങ്‌സിലെ അവസാന പന്തെറിഞ്ഞ വിനയ് കുമാറിനെ എക്‌സ്ട്രാ കവറിലേക്ക് തട്ടിയിട്ട് സച്ചിൻ ടി20 ക്രിക്കറ്റിൽ തന്റെ ആദ്യ സെഞ്ച്വറിയിൽ തൊട്ടു.

66 പന്തിൽ നിന്നായിരുന്നു ലിറ്റിൽ മാസ്റ്ററുടെ മാസ്റ്റർ ക്ലാസ് ഇന്നിങ്‌സ് പിറന്നത്. 12 ഫോറുകൾ. മൂന്ന് പടുകൂറ്റൻ സിക്‌സറുകൾ. 43 പന്തിൽ അർധ സെഞ്ച്വറി കുറിച്ച സച്ചിൻ മൂന്നക്കം തൊട്ടത് അതിലേറെ വേഗത്തിലായിരുന്നു. തന്റെ 38ാം വയസിൽ സച്ചിനീ മൈതാനത്ത് ഇനിയും പലതും ചെയ്ത് തീര്‍ക്കാനുണ്ടേന്ന് കമന്ററി ബോക്‌സ് അന്ന് വിളിച്ച് പറഞ്ഞു. ടി20 ക്രിക്കറ്റിൽ സച്ചിന്റെ ആദ്യത്തേയും അവസാനത്തേയും സെഞ്ച്വറിയായിരുന്നു അത്.

Advertising
Advertising

എന്നാൽ ആ മത്സരം സച്ചിന്റെ കയ്യിൽ നിന്ന് ലോകക്രിക്കറ്റിലെ അതികായനായ ബാറ്റർ ബ്രണ്ടൻ മക്കല്ലം തട്ടിയെടുത്തു. ക്യാപ്റ്റൻ മഹേല ജയവർധനേക്കൊപ്പം കൊച്ചി ഇന്നിങ്‌സ് ഓപ്പൺ ചെയ്ത മക്കല്ലം ടീമിനെ വിജയതീരത്തെ ത്തിച്ച ശേഷമാണ് കൂടാരം കയറിയത്. സ്‌കോർ ബോർഡിൽ 100 റൺസ് കടന്നിട്ടും ലസിത് മലിംഗയും മുനാഫ് പട്ടേലും ഹർഭജൻസിങ്ങും അണിനിരക്കുന്ന മുംബൈ ബോളിങ് നിരക്ക് കൊച്ചി ഓപ്പണർമാരെ വീഴ്ത്താനായില്ല. ഒടുവിൽ 14ാം ഓവറിലാണ് ജയവർധനേ മലിംഗക്ക് പിടികൊടുത്തത്. 

വൺഡൗണായി ക്രീസിലെത്തിയ രവീന്ദ്ര ജഡേജയെ കൂട്ടുപിടിച്ച് മക്കല്ലം വിജയത്തിലേക്ക് ബാറ്റ് വീശി. ഒടുവിൽ പതിനെട്ടാം ഓവറിൽ മക്കല്ലവും വീണു. എന്നാൽ അലി മുർതസ എറിഞ്ഞ 19ാം ഓവറിലെ അവസാന രണ്ട് പന്തുകളെ നിലംതൊടാതെ ഗാലറിയിലെത്തിച്ച് ആറ് പന്ത് ശേഷിക്കേ ജഡേജ കൊച്ചിക്ക് ആവേശ ജയം സമ്മാനിച്ചു. ഐ.പി.എല്ലിൽ കൊച്ചിയുടെ ആദ്യ ജയം. കൊച്ചി ഡഗ്ഗൗട്ട് ആ ജയം മതിമറന്നാഘോഷിച്ചു. 81 റൺസുമായി ടീമിന്റെ നെടുംതൂണായ മക്കല്ലത്തെ തേടി അന്ന് മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാരമെത്തി.

ഒരൊറ്റ സീസൺ. ആകെ ജയിച്ചത് ആറ് മത്സരങ്ങൾ. വഴങ്ങിയത് എട്ട് തോൽവികൾ. 14 മത്സരങ്ങളിൽ നിന്ന് നേടിയത് 12 പോയിന്റ്. ഫിനിഷ് ചെയ്തത് എട്ടാം സ്ഥാനത്ത്. കൊച്ചി ടസ്‌കേഴ്‌സ് കേരള എന്ന ടീമിന്റെ ഐ.പി.എൽ ഹിസ്റ്ററിയെ ചുരുക്കി ഇങ്ങനെ വരഞ്ഞിടാനാവും. കളിച്ചത് ഒരേയൊരു സീസണായിരുന്നെങ്കിലും മലയാളി ആരാധകരുടെ ക്രിക്കറ്റ് ഓർമകളിൽ ആ പേര് ഇപ്പോഴും മായാതെ തന്നെ കിടപ്പുണ്ട്. ഓറഞ്ചും പർപ്പിളും കലർന്ന ജേഴ്‌സിയണിഞ്ഞ് കലൂർ ജവഹർലാല്‍ നെഹ്‌റു സ്റ്റേഡിയത്തിൽ എസ്.ശ്രീശാന്ത് അന്ന് ബംഗളൂരുവിനെതിരെ ആദ്യ പന്തെറിയാനെത്തിയത് ഗാലറിയിലെ നിറഞ്ഞ കയ്യടികൾക്കിടയിലാണ്.

ഐ.പി.എല്ലിന്റെ ജനകീയത കണക്കിലെടുത്ത് 2010 ലാണ് ലീഗ് വിപുലീകരിക്കാൻ ബി.സി.സി.ഐ തീരുമാനിച്ചത്. തൊട്ടടുത്ത സീസണിലേക്ക് രണ്ട് ടീമുകളെ കൂടെ ചേർത്ത് രണ്ടക്കം തികച്ചു. പൂനേ വാരിയേഴ്‌സ് ഇന്ത്യയും കൊച്ചി ടസ്‌കേഴ്‌സ് കേരളയും 2011 സീസണിൽ ഐ.പി.എല്ലിൽ അരങ്ങേറി.

മഹേല ജയവർധനേ മുതൽ ശ്രീശാന്ത് വരെ. ഐ.പി.എൽ ഹിസ്റ്ററിയിലെ ഏറ്റവും മികച്ച ഇലവനുകളിലൊന്നായിരുന്നു കൊഓറഞ്ചും പർപ്പിളും കലർന്ന ജേഴ്‌സിയണിഞ്ഞ് കലൂർ ജവഹർലാൻ നെഹ്‌റു സ്റ്റേഡിയത്തിൽ എസ്.ശ്രീശാന്ത് അന്ന് ബംഗളൂരുവിനെതിരെ ആദ്യ പന്തെറിയാനെത്തിയത് ഗാലറിയിലെ നിറഞ്ഞ കയ്യടികൾക്കിടയിലാണ്ച്ചിയുടേത്. ബ്രണ്ടൻ മക്കല്ലം, വി.വി.എസ് ലക്ഷ്മൺ, ബ്രാഡ് ഹോഡ്ജ്, സ്റ്റീവൻ സ്മിത്ത്, പാർഥിവ് പട്ടേൽ, മൈക്കിൾ ക്ലിങ്ങർ, ഒവൈസ് ഷാ അങ്ങനെ നീണ്ട് പോവുന്നൊരു ബാറ്റിങ് നിര. രവീന്ദ്ര ജഡേജയും തിസാര പേരേറയും ജോൺ ഹേസ്റ്റിങ്‌സുമൊക്കെ അണിനിരക്കുന്ന ആൾറൗണ്ടർമാരുടെ പട്ടിക. സ്പിൻ ഇതിഹാസം മുത്തയ്യ മുരളീധരനും ആർ.പി സിങും ശ്രീശാന്തും രമേശ് പവാറും വിനയ് കുമാറുമൊക്കെ അണിനിരക്കുന്ന ബോളിങ് ഡിപ്പാർട്ട്‌മെന്റ്. ഒപ്പം മലയാളികളുടെ അഭിമാന താരങ്ങളായ റൈഫി വിൻസന്റ് ഗോമസും പ്രശാന്ത് പരമേശ്വരനും.

മുംബൈ, ഡെൽഹി ഡെയർഡെവിൾസ്, ചെന്നൈ സൂപ്പർ കിങ്‌സ്, രാജസ്ഥാൻ റോയൽസ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമുകൾക്കെതിരായിരുന്നു തങ്ങളുടെ ആദ്യത്തേയും അവസാനത്തേയും സീസണിൽ കൊച്ചിയുടെ വിജയങ്ങൾ.  കൊൽക്കത്തക്കെതിരെ കളിച്ച രണ്ട് മത്സരങ്ങളിലും വിജയം കൊച്ചിക്കൊപ്പമായിരുന്നു. കലൂരിൽ ഗംഭീറിനും സംഘത്തിനുമെതിരെ  അരങ്ങേറിയൊരു ആവേശപ്പോരിൽ മലയാളി താരം റൈഫി ഗോമസിന്റെ ചിറകിലേറിയാണന്ന് കൊച്ചി വിജയം പിടിച്ചത്. നാലോവർ എറിഞ്ഞ റൈഫി വെറും 14 റൺസ് മാത്രം വിട്ട് നൽകി രണ്ട് ബാറ്റർമാരേയാണ് കൂടാരം കയറ്റിയത്. അതും ലോക ക്രിക്കറ്റിലെ രണ്ട് വന്മരങ്ങളെ. ജാക്വസ് കാലിസിന്റെ കുറ്റി തെറിപ്പിച്ച മലയാളിതാരം ഗൗതം ഗംഭീറിനെ ജയവർധനേയുടെ കയ്യിലെത്തിച്ചു. അന്ന് ഒരു മെയിഡിൻ ഓവറും താരമെറിഞ്ഞ് പൂർത്തിയാക്കി.

തോൽവികൾ പലതും ദയനീയമായിരുന്നു. ബംഗളൂരുവിൽ വച്ചരങ്ങേറിയൊരു പോരാട്ടത്തിൽ  പ്രശാന്ത് പരമേശ്വരനെതിരെ ക്രിസ് ഗെയിൽ ഒരോവറിൽ 37 റൺസ് അടിച്ചെടുത്തത് മലയാളി  ആരാധകരുടെ ഓർമകളിൽ ഇപ്പോഴും മുറിവായി കിടപ്പുണ്ടാവും. പ്രശാന്ത് എറിഞ്ഞ മൂന്നാം ഓവറിൽ നാല് സിക്‌സും മൂന്നു ഫോറുമാണ് അന്ന് ഗെയിൽ പറത്തിയത്. വെറും 13 ഓവറിൽ കോഹ്ലിയും ഗെയിലും ചേർന്ന് അന്ന് കൊച്ചിയുടെ കഥ കഴിച്ചു.

2011 സീസണ്‍ അവസാനിച്ചതും കൊച്ചിയെ ഐ.പി.എല്ലില്‍ നിന്ന് പുറത്താക്കുകയാണെന്ന ബി.സി.സി.ഐയുടെ പ്രഖ്യാപനമെത്തി. ഏറെ ഞെട്ടലോടെയാണ് ആരാധകരന്ന് ആ തീരുമാനം കേട്ട് നിന്നത്.  ടീം കരാര്‍ വ്യവസ്ഥ ലംഘിച്ചെന്ന് ആരോപിച്ചായിരുന്നു  നടപടി. വര്‍ഷം തോറുമുള്ള 156 കോടിയുടെ ബാങ്ക് ഗ്യാരണ്ടി കൊച്ചി അടച്ചില്ലെന്നായിരുന്നു ബി.സി.സി.ഐയുടെ കണ്ടെത്തല്‍. ഇതോടെ മലയാളികളുടെ ക്രിക്കറ്റ് സ്വപ്നങ്ങള്‍ക്ക് ചിറക് മുളപ്പിച്ച് ടസ്കേഴ്സ് വിസ്മൃതിയിലേക്ക് മറഞ്ഞു. 

ടീം തങ്ങള്‍ക്ക് നല്‍കാനുള്ള പ്രതിഫലത്തുക ഇനിയും നല്‍കിയിട്ടില്ലെന്ന് വെളിപ്പെടുത്തി പല താരങ്ങളും പിന്നീട് രംഗത്തെത്തി. പത്ത് വര്‍ഷത്തിനിപ്പുറം തനിക്കിപ്പോഴും പ്രതിഫലത്തുകയുടെ 35 ശതമാനം ലഭിച്ചിട്ടില്ലെന്ന് പറഞ്ഞ് 2021 ല്‍ ഓസീസ് താരം ബ്രാഡ് ഹോഡ്ജാണ് ആദ്യം രംഗത്തെത്തിയത്. തനിക്ക് മാത്രമല്ല മറ്റു പല താരങ്ങള്‍ക്കും പ്രതിഫലത്തുക പൂര്‍ണമായി ലഭിച്ചിട്ടില്ലെന്ന് താരം വെളിപ്പെടുത്തി. 

'പത്ത് വര്‍ഷത്തിന് മുമ്പ് കൊച്ചി ടസ്ക്കേഴ്സ് കേരളക്കായി കളിച്ച താരങ്ങള്‍ക്ക് ഇതുവരെ ബാക്കി 35 ശതമാനം പ്രതിഫലം ലഭിച്ചിട്ടില്ല. ഏതെങ്കിലും വിധത്തില്‍ ബി സി സി ഐക്ക് ആ പണം എവിടെയെന്ന് കണ്ടെത്താന്‍ കഴിയുമോ?''- എന്നാണ് ഹോഡ്ജ് തമാശരൂപേണ ട്വീറ്റ് ചെയ്തത്. അടുത്തിടെ എസ്.ശ്രീശാന്തും ഫ്രാഞ്ചസിക്കെതിരെ ഇതേ ആരോപണമുന്നയിച്ചു. തന്‍റെ മകളുടെ വിവാഹത്തിന് മുമ്പെങ്കിലും പ്രതിഫലത്തുക നല്‍കണമെന്നായിരുന്നു ശ്രീശാന്തിന്‍റെ ആവശ്യം. മുത്തയ്യ മുരളീധരനും ക്യാപ്റ്റന്‍ മഹേല ജയവര്‍ധനേയുമടക്കം പലര്‍ക്കും ടീം മാനേജ്മെന്‍റ് പ്രതിഫലത്തുക പൂര്‍ണമായി നല്‍കിയിട്ടില്ലെന്ന് ശ്രീശാന്ത് ആരോപിച്ചു. 

ഏതായാലും വിവാദക്കൊടുങ്കാറ്റുകള്‍ക്കൊടുവിലായിരുന്നു  പതനമെങ്കിലും ചുരുങ്ങിയ കാലം കൊണ്ട് തന്നെ വലിയൊരു ആരാധക വൃന്ദത്തെ സൃഷ്ടിക്കാന്‍ കൊച്ചി ടസ്കേഴ്സിനായി. അതിന് ശേഷം ഒരു പതിറ്റാണ്ട് പിന്നിട്ടു.  ഐ.പി.എല്‍ മൈതാനങ്ങളില്‍ പിന്നെയൊരു ടീമും മലയാള മണ്ണിന്‍റെ കുപ്പായമണിഞ്ഞിട്ടില്ല. 

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News