തിലക് വര്‍മയുടെ ഒറ്റയാള്‍ പോരാട്ടം ; ബാംഗ്ലൂരിന് ജയിക്കാന്‍ 172 റണ്‍സ്

തിലക് വർമ 46 പന്തിൽ നാല് സിക്‌സുകളുടേയും ഒമ്പത് ഫോറിന്റേയും അകമ്പടിയിൽ പുറത്താവാതെ 84 റൺസ് എടുത്തു.

Update: 2023-04-02 16:04 GMT
Advertising

ബംഗളൂരു: ഐ.പി.എല്ലിൽ മുംബൈ ഇന്ത്യൻസിനെതിരെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് 172 റൺസ് വിജയലക്ഷ്യം. മുൻനിര ബാറ്റർമാരൊക്കെ പെട്ടെന്ന് കൂടാരം കയറിയ മുംബൈക്കായി തിലക് വർമ നടത്തിയ ഒറ്റയാൾ പോരാട്ടമാണ് ഭേധപ്പെട്ട സ്‌കോർ സമ്മാനിച്ചത്. തിലക് വർമ 46 പന്തിൽ നാല് സിക്‌സുകളുടേയും ഒമ്പത് ഫോറിന്റേയും അകമ്പടിയിൽ പുറത്താവാതെ  84 റൺസ് എടുത്തു.

ടോസ് നേടി മുംബൈയെ ബാറ്റിങ്ങിനയച്ച ബാഗ്ലൂർ നായകൻ ഫാഫ് ഡുപ്ലെസിസിന്റെ തീരുമാനം ശരിവക്കും വിധമായിരുന്നു ആദ്യ ഓവറുകളില്‍ ബാംഗ്ലൂർ ബോളർമാരുടെ പ്രകടനം. മൂന്നാം ഓവറിൽ ഇഷാൻ കിഷനെ കൂടാരം കയറ്റി സിറാജാണ് മുംബൈക്ക് ആദ്യ പ്രഹരമേൽപ്പിച്ചത്. തൊട്ടടുത്ത ഓവറിൽ റീസ് ടോപ്ലി കാമറൂൺ ഗ്രീനിന്റെ കുറ്റി തെറിപ്പിച്ചു.

കളിയുടെ തുടക്കം മുതൽ തന്നെ താളം കണ്ടെത്താൻ പ്രയാസപ്പെട്ട ക്യാപ്റ്റൻ രോഹിത് ശർമ ആറാം ഓവറിൽ ആകാശ് ദീപിന് മുന്നിൽ വീണു. പത്ത് പന്ത് നേരിട്ട രോഹിതിന്റെ സമ്പാദ്യം ആകെ ഒരു റൺസായിരുന്നു. ഒമ്പതാം ഓവറിൽ സൂര്യ കുമാർ യാദവും കൂടാരം കയറിയതോടെ പ്രതിരോധത്തിലായ മുംബൈയെ നേഹാൽ വദേരയെ  കൂട്ടുപിടിച്ച് തിലക് വർമ നടത്തിയ പോരാട്ടമാണ് വലിയ നാണക്കേടിൽ നിന്ന് രക്ഷിച്ചത്. അവസാന ഓവറുകളില്‍ അര്‍ഷദ് ഖാനും തിലകിന് മികച്ച പിന്തുണ നല്‍കി. 

ബാംഗ്ലൂരിനായി കരൺ ശർമ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോൾ മാക്‌സ്‍വെല്‍ ഒഴികെയുള്ള മറ്റെല്ലാ ബോളർമാരും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News