ബലാത്സംഗ കേസ്; ഡാനി ആൽവസിന്‍റെ ജാമ്യത്തിനായി നെയ്മറിന്റെ പിതാവ് ഒരു മില്യൺ യൂറോ നൽകും

കേസിലെ ഇരക്ക് 1,50,000 യൂറോ നഷ്ടപരിഹാരം നൽകാനും നേരത്തേ നെയ്മറും പിതാവും ആൽവസിനെ സഹായിച്ചിരുന്നു.

Update: 2024-03-21 07:18 GMT
Advertising

ബാഴ്സലോണ: ബലാത്സംഗക്കേസിൽ തടവിൽ കഴിയുന്ന മുൻ ബ്രസീലിയൻ താരം ഡാനി ആൽവസിന്റെ ജാമ്യത്തിനായി അദ്ദേഹത്തിന്റെ സുഹൃത്തും സഹതാരവുമായിരുന്ന നെയ്മറിന്റെ പിതാവ് 1 മില്യൺ യൂറോ നൽകും. സ്പാനിഷ് മാധ്യമമായ ലാൻ വാൻഗാർഡിയയെ ഉദ്ധരിച്ച് പ്രമുഖ സ്‌പോർട്‌സ് ജേണലിസ്റ്റ് ഫാബ്രിസിയോ റൊമാനോയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. കേസിലെ ഇരക്ക് 1,50,000 യൂറോ നഷ്ടപരിഹാരം നൽകാനും നേരത്തേ നെയ്മറും പിതാവും ആൽവസിനെ സഹായിച്ചിരുന്നു.

 കേസിൽ കഴിഞ്ഞ മാസമാണ് കോടതി ആൽവെസിന് തടവു ശിക്ഷ വിധിച്ചത്. നാലര വർഷത്തേക്കാണ് തടവ്. ഒന്നര ലക്ഷം യൂറോ പിഴയും ചുമത്തിയിരുന്നു. 2022 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം. നിശാ ക്ലബ്ബിലെ ശുചിമുറിയിൽ വച്ച് യുവതിയെ ബലാത്സംഗം ചെയ്‌തെന്നാണ് കേസ്. കഴിഞ്ഞ വർഷം മുതൽ 40 കാരൻ റിമാൻഡിലാണ്. 

യുവതിയെ അറിയില്ലെന്നാണ് കേസിൽ ആദ്യഘട്ടത്തിൽ മുൻ ബ്രസീലിയൻ നിലപാടെടുത്തത്. ശാസ്ത്രീയ തെളിവുകൾ പുറത്തുവന്നതോടെ മദ്യ ലഹരിയിൽ സംഭവിച്ചതാണെന്ന് വെളിപ്പെടുത്തി. ബാഴ്‌സലോണക്കായി 300ഓളം മത്സരങ്ങളിൽ ബൂട്ടുകെട്ടിയിട്ടുണ്ട് ഡാനി ആല്‍വസ്. മൂന്ന് ലോകകപ്പുകളിൽ കാനറികൾക്കായി കളത്തിലിറങ്ങിയ ആൽവസ്, പിഎസ്ജി, യുവന്റസ് ടീമുകൾക്ക് വേണ്ടിയും കളിച്ചിട്ടുണ്ട്.

ഒളിംപിക് സ്വർണം നേടുന്ന പ്രായം കൂടിയ ഫുട്‌ബോൾ താരമാണ്. ബലാത്സംഗ പരാതി ഉയർന്നതിന് പിന്നാലെ ആൽവെസുമായുള്ള കരാർ മെക്സിക്കൻ ക്ലബ്ബായ പ്യൂമാസ് നേരത്തെ റദ്ദാക്കിയിരുന്നു. എക്കാലത്തേയും മികച്ച പ്രതിരോധ താരങ്ങളുടെ പട്ടികയിലുള്ള ഡാനി ആൽവസ് ബ്രസീൽ ദേശീയ ടീമിനായി 126 മത്സരങ്ങളിൽ എട്ട് ഗോളുകൾ നേടി. കഴിഞ്ഞ ഖത്തർ ലോകകപ്പിൽ ബ്രസീൽ ടീമില്‍ ഇടം പിടിച്ചിരുന്നു

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News