മൊഹ്സിന്‍ ഖാന്‍ ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ ഭാവി: ലസിത് മലിംഗ

''ആ അവസാന ഓവറിൽ മൊഹ്‌സിൻ ഖാൻ കാണിച്ച സംയമനവും ക്ഷമയും എന്നെ വല്ലാതെ ആകർഷിച്ചു''

Update: 2023-05-17 13:38 GMT

അവസാന ഓവറില്‍ മുംബൈക്ക് ജയിക്കാന്‍ വെറും 11  റണ്‍സ്. ക്രീസില്‍ വമ്പനടിക്കാരായ ടിം ഡേവിഡും കാമറൂണ്‍ ഗ്രീനും. പന്തെറിയാനെത്തിയത് അത്രക്ക് വലിയ പരിജയസമ്പന്നത്തൊന്നുമല്ലാത്ത 24 കാരന്‍ മൊഹ്സിന്‍ ഖാന്‍. അനായാസം കളി കൈപിടിയിലാക്കാം എന്നാണ് മുംബൈ ആരാധകര്‍ ഉറച്ചു വിശ്വസിച്ചത്. എന്നാല്‍ . ലഖ്‌നൗവില്‍ മൊഹ്സിന്‍ ഖാന് മുന്നില്‍ കവാത്ത് മറന്ന മുംബൈ താരങ്ങളെയാണ് ആരാധകര്‍ കണ്ടത്. വെറും അഞ്ച് റണ്‍സാണ് മുഹ്സിന്‍ ആ ഓവറില്‍ വിട്ട് നല്‍കിയത്. 

ലഖ്‌നൗവിലെ സ്ലോ പിച്ചിൽ അവസാന രണ്ടോവറിൽ മുംബൈക്ക് 30 റൺസായിരുന്നു ജയിക്കാൻ വേണ്ടിയിരുന്നത്. നവീനുല്‍ ഹഖ് എറിഞ്ഞ പത്തൊമ്പതാം ഓവറിൽ 19 റൺസടിച്ച് കളിയിലേക്ക് തിരിച്ചുവന്ന മുംബൈയെ മൊഹ്‌സിൻ വരിഞ്ഞു കെട്ടി. പവർ ഹിറ്റർമാരായ രണ്ടുപേരേയും യോർക്കറുകളും ഓഫ് സ്റ്റംപിന് പുറത്തെറിഞ്ഞ പന്തുകളും കൊണ്ട് അനങ്ങാൻ പോലും വിടാതെ വരച്ച വരയിൽ നിർത്തിയാണ് മൊഹ്‌സിൻ ലഖ്‌നൗവിന് അവിശ്വസനീയ ജയം സമ്മാനിച്ചത്. ഇപ്പോളിതാ ക്രിക്കറ്റ് ലോകത്ത് മൊഹ്സിന് അഭിനന്ദന പ്രവാഹമാണ്. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ വിരേന്ദര്‍ സെവാഗ് രാജസ്ഥാന്‍ റോയല്‍സ് ബോളിങ് കോച്ച് ലസിത് മലിംഗ തുടങ്ങി നിരവധി പേരാണ് മൊഹ്സിന് അഭിനന്ദനങ്ങള്‍ നേര്‍ന്നത്. മൊഹ്സിന്‍ ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ ഭാവി വാഗ്ദാനമാണെന്ന് മലിംഗ പറഞ്ഞു. 

Advertising
Advertising

''ആ അവസാന ഓവറിൽ മൊഹ്‌സിൻ ഖാൻ കാണിച്ച സംയമനവും ക്ഷമയും എന്നെ വല്ലാതെ ആകർഷിച്ചു. പരിചയസമ്പന്നനായ ഒരു ബൗളർക്ക് പോലും എളുപ്പമുള്ള കാര്യമല്ല അത്. കഴിഞ്ഞ സീസണിലും അദ്ദേഹത്തിൽ നിന്ന് ചില മികച്ച പ്രകടനങ്ങൾ നമ്മള്‍ കണ്ടു. തീർച്ചയായും അയാള്‍ ഭാവിയിലേക്കുള്ള കരുതിവപ്പാണ്''- മലിംഗ പറഞ്ഞു. 

തന്നിൽ വിശ്വസിച്ച ടീമിനോടും സ്റ്റാഫിനോടും ഗൗതം ഗംഭീറിനോടും മൊഹ്‌സിൻ മത്സര ശേഷം നന്ദി പറഞ്ഞു. കഴിഞ്ഞ ഒരു വർഷം പരിക്ക് കാരണം കളത്തിന് പുറത്തായിരുന്നു മുഹ്‌സിൻ. 2022 ലെ തന്റെ അരങ്ങേറ്റ സീസണിൽ 14 വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ തന്നെ മൊഹ്സിൻ ദേശീയ ടീമിലെത്തുമെന്ന് പലരും പറഞ്ഞിരുന്നു. എന്നാൽ, പരിക്കുമൂലം ആഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനം ആവർത്തിക്കാനായില്ല. ഇത്തവണ ഐപിഎല്ലിൽ പാതിവഴിക്കാണ് തിരിച്ചെത്തിയതെങ്കിലും മാച്ച് വിന്നറാണെന്ന് തെളിയിക്കുന്ന പ്രകടനമാണ് മുംബൈ ഇന്ത്യൻസിനെതിരെ നടത്തിയത്.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News